മഅദിന്‍ അഡ്മിനിസ്‌ട്രേറ്റര്‍ ടി.എ ബാവ എന്ന അബ്ദുല്‍ വഹാബ് (55) നിര്യാതനായി

മഅദിന്‍ അഡ്മിനിസ്‌ട്രേറ്റര്‍  ടി.എ ബാവ എന്ന  അബ്ദുല്‍ വഹാബ് (55)  നിര്യാതനായി

മുക്കം : മഅദിന്‍ അക്കാദമി അഡ്മിനിസ്‌ട്രേറ്റാറും ഹജ് കമ്മിറ്റി ട്രെയ്‌നറുമായിരുന്ന എരഞ്ഞിമാവ് കുളങ്ങര സ്വദേശി ടി എ അബ്ദുല്‍ വഹാബ് (55 ) നിര്യാതനായി. ഭാര്യ: ആസ്യ ചെറൂപ്പ
പിതാവ് : തെഞ്ചേരിപ്പറമ്പ്‌മോയിന്‍ ഹാജി. മാതാവ്: പരേതയായ മര്‍യം.
മക്കള്‍ : ഫര്‍സാന, സ്വഫ് വാന്‍ (ഫാര്‍മസിസ്റ്റ് ), സിനാന്‍ മ അദിന്‍ മോഡല്‍ അക്കാദമി വിദ്യാര്‍ത്ഥി സുഫ് യാന്‍ (മഅദിന്‍ ഹിഫ്‌ള് വിദ്യാര്‍ത്ഥി ). മരുമകന്‍ : ഹനീഫ ഈസ്റ്റ് മലയമ്മ. സഹോദരങ്ങള്‍:
അബ്ദുസ്സലാം സഖാഫി എരഞ്ഞിമാവ് ( ദുബൈ മര്‍കസ് സെക്രട്ടറി). അബ്ദുല്‍ ജബ്ബാര്‍. അബ്ദുല്‍ ജലീല്‍.
അഫ്‌സല്‍. സുബൈദ. സുഹ്‌റാബി.

മരണത്തില്‍ മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്രാഹീമുല്‍ ഖലീലുല്‍ ബുഖാരി തങ്ങള്‍ അനുശോച്ചു. തങ്ങളുടെ അനുശോചനക്കുറിപ്പിന്റെ പൂര്‍ണ രൂപം തഴെ:
മഅ്ദിന്‍ അക്കാദമിയുടെ അഡ്മിനിസ്ട്രേറ്ററും സ്ഥാപനത്തിന്റെ വളര്‍ച്ചയിലെ നിര്‍ണ്ണായക കണ്ണിയുമായ ടി.എ അബ്ദുല്‍ വഹാബ് ഹാജി (ബാവാക്ക) അല്ലാഹുവിന്റെ വിളിക്കുത്തരം നല്‍കി നമ്മില്‍ നിന്നും വിട വാങ്ങിയിരിക്കുന്നു. ഇന്ന് സുബ്ഹി നിസ്‌കാരം കഴിഞ്ഞ് വുളൂഇന്റെ വിശുദ്ധിയിലായിരുന്നു ബാവാക്കയുടെ മരണം. അറ്റമില്ലാത്ത കാരുണ്യത്തില്‍ പൊതിഞ്ഞ്, വിശുദ്ധ മാലാഖമാരുടെ അകമ്പടിയില്‍ ആ റൂഹിനെ അല്ലാഹു സ്വര്‍ഗീയ സുഖത്തിലേക്ക് ആനയിക്കട്ടെ – ആമീന്‍.

ഒരു മേശക്കും രണ്ടു കസേരകള്‍ക്കും മാത്രം സൗകര്യമുണ്ടായിരുന്ന ആദ്യ മഅ്ദിന്‍ ഓഫീസിലേക്കാണ് ബാവാക്ക കയറി വന്നത്. പരിമിതികളുടേയും ഞെരുക്കങ്ങളുടേയും കാലത്ത് സ്ഥാപനത്തെ മുന്നോട്ടു നയിക്കാന്‍ ബാവാക്ക നല്‍കിയ സംഭാവനകള്‍ അതുല്യമായിരുന്നു. ഏതു ജോലിയും ഏറ്റെടുക്കാന്‍ അവര്‍ക്ക് മടിയില്ലായിരുന്നു. രാപകലുകള്‍ ഭേദമില്ലാതെയുള്ള കര്‍മ സന്നദ്ധത അദ്ദേഹത്തിന്റെ സവിശേഷതയായിരുന്നു.

മഅ്ദിന്‍ സ്ഥാപനങ്ങള്‍ക്കു വേണ്ട അംഗീകാരങ്ങളും ഔദ്യോഗിക രേഖകളും അനുമതികളും നേടിയെടുക്കുന്നതില്‍ ആ കര്‍മയോഗിയുടെ സമര്‍പ്പണം അതുല്യമായിരുന്നു. ലക്ഷങ്ങള്‍ ഒരുമിച്ചു കൂടുന്ന മഹാ സംഗമങ്ങളും നാഴികക്കല്ലുകളായ വിവിധ പരിപാടികളും ജനകീയമായ പ്രൊജക്ടുകളും ഒരുക്കുന്നതിനു പിന്നില്‍ ബാവാക്കയുടെ നേതൃത്വത്തിലുള്ള ടീമിന്റെ അശ്രാന്ത പരിശ്രമമുണ്ടായിരുന്നു. പ്രത്യേക പരിഗണനയര്‍ഹിക്കുന്ന ഭിന്ന ശേഷിക്കാരായ കുട്ടികളുടെ കാര്യത്തില്‍ പ്രത്യേക ശ്രദ്ധയുണ്ടായിരുന്നു. സ്പെഷ്യല്‍ സ്‌കൂളുകളെ മികവിന്റെ കേന്ദ്രങ്ങളാക്കാനുള്ള പുതിയ പദ്ധതികള്‍ നടപ്പിലാക്കുന്നതിനിടയിലാണ് ആകസ്മികമായ മരണം.

ഖത്തറില്‍ പെനിന്‍സുല പത്രത്തിലുള്‍പ്പെടെ ജോലി മതിയാക്കിയാണ് ബാവാക്ക മഅ്ദിന്‍ അക്കാദമിയില്‍ എത്തുന്നത് . ഒരിടവേളക്കു ശേഷം തിരിച്ചു പോയെങ്കിലും വൈകാതെ മടങ്ങിയെത്തി. നേരത്തെ സിറാജ് ദിനപത്രത്തിലെ ടൈപ് സെറ്റിംഗ് വിഭാഗം തലവനായിരുന്നു. റിയാദിലായിരുന്നപ്പോള്‍ അവിടുത്തെ മഅ്ദിന്‍ കമ്മിറ്റി സെക്രട്ടറിയായിരുന്നു.
താന്‍ ഇടപെട്ട എല്ലാ മേഖലകളിലും നന്മകള്‍ നിറച്ചാണ് അവിടുന്ന് അല്ലാഹുവിലേക്ക് മടങ്ങിയിരിക്കുന്നത്. അല്ലാഹുവിന്റെ ഖളാഇനെ തട്ടിമാറ്റാന്‍ ആര്‍ക്കുമാവില്ലല്ലോ.

കോഴിക്കോട് എരഞ്ഞി മാവില്‍ സ്വന്തമായി വീടും സൗകര്യങ്ങളുമെല്ലാമുണ്ടായിട്ടും ഏത് സമയത്തും ഓഫീസിലേക്ക് എത്തിപ്പെടാന്‍ സൗകര്യത്തിന് വേണ്ടി ബാവക്ക സ്വലാത്ത് നഗറിനടുത്തേക്ക് ഏതാനും വര്‍ഷം മുമ്പ് താമസം മാറ്റിയിരുന്നു. ഭാര്യ ആസ്യ സ്ഥാപനത്തെ ഹൃദയത്തിലേറ്റിയ മഹതിയാണ്. ഇളയ കുട്ടികളായ സിനാന്‍ (മഅ്ദിന്‍ മോഡല്‍ അക്കാദമി) സുഫ് യാന്‍ (മഅദിന്‍ ഹിഫ്ള് വിദ്യാര്‍ത്ഥി ) എന്നിവര്‍ മഅ്ദിന്‍ വിദ്യാര്‍ത്ഥികളാണ്.

മൂത്ത കുട്ടികളായ ഫര്‍സാന, സ്വഫ്വാന്‍, പിതാവ് തെഞ്ചേരിപ്പറമ്പ് മോയിന്‍ ഹാജി, സഹോദരങ്ങളായ അബ്ദുസ്സലാം സഖാഫി എരഞ്ഞിമാവ് ( ദുബൈ മര്‍കസ് സെക്രട്ടറി), അബ്ദുല്‍ ജബ്ബാര്‍, അബ്ദുല്‍ ജലീല്‍, അഫ്സല്‍, സുബൈദ, സുഹ്റാബി, മരുമകന്‍ ഹനീഫ ഈസ്റ്റ് മലയമ്മ തുടങ്ങി കുടുംബാംഗങ്ങള്‍ക്കും സ്നേഹ ജനങ്ങള്‍ക്കും അല്ലാഹു ക്ഷമയും സമാധാനവും നല്‍കട്ടെ – ആമീന്‍. രണ്ടാഴ്ച മുമ്പാണ് മാതാവ് മര്‍യം മരണപ്പെട്ടത്. അല്ലാഹു മഅ്ഫിറത്തും മര്‍ഹമത്തും നല്‍കട്ടെ.

കോവിഡ് ജാഗ്രതയുടെ പശ്ചാതലത്തില്‍ എല്ലാവര്‍ക്കും മരണാനന്തര കര്‍മങ്ങളില്‍ സംബന്ധിക്കാനാവില്ലെങ്കിലും മയ്യിത്ത് നസ്‌കാരം, ദിക്റ്-ദുആ മജ്ലിസുകള്‍, ഖുര്‍ആന്‍ പാരായണം ഉള്‍പ്പെടെ ബാവക്കയുടെ പരലോക ജീവിതം സന്തോഷമാകുന്നതിനു വേണ്ടിയുള്ള എല്ലാ കാര്യങ്ങളും ചെയ്യണമെന്ന് എല്ലാവരോടും അഭ്യര്‍ത്ഥിക്കുന്നു.

Sharing is caring!