തവനൂര്‍ ചില്‍ഡ്രന്‍സ് ഹോമില്‍ കോവിഡ് നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന 14കാരന്‍ തൂങ്ങി മരിച്ചു

തവനൂര്‍ ചില്‍ഡ്രന്‍സ് ഹോമില്‍  കോവിഡ് നിരീക്ഷണത്തില്‍  കഴിഞ്ഞിരുന്ന 14കാരന്‍  തൂങ്ങി മരിച്ചു

മലപ്പുറം: തവനൂര്‍ ചില്‍ഡ്രന്‍സ് ഹോമില്‍ കോവിഡ് നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന കൊണ്ടോട്ടി സ്വദേശിയായ 14കാരന്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കൊണ്ടോട്ടി ചെറുകാവ് പഞ്ചായത്തിലെ കണ്ണംവെട്ടിക്കാവ് കളരിയില്‍ സ്വദേശിയായ മുഹമ്മദ് ജാസില്‍ (14) ആണ് മരിച്ചത്. ദിവസങ്ങള്‍ക്ക് മുന്നെ കാണാതായ ജാസിലിനെ കോഴിക്കോട് നിന്നും കഴിഞ്ഞ ചൊവ്വാഴ്ച്ചയാണ് പൊലീസ് കണ്ടെത്തി കോവിഡ് നിരീക്ഷണത്തിനായി തവനൂര്‍ ചില്‍ഡ്രന്‍സ് ഹോമിലേക്ക് മാറ്റിയത്. തുടര്‍ന്ന് ഇന്നു രാവിലെയാണ് ചില്‍ഡ്രന്‍സ്ഹോം ജീവനക്കാരന്‍ നിരീക്ഷണ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ക്വാറന്റെയ്നില്‍ കഴിയാന്‍ മറ്റു സൗകര്യങ്ങളില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് 14കാരനെ തവനൂര്‍ ചില്‍ഡ്രന്‍സ് ഹോമിലെത്തിച്ചത്. എന്നാല്‍ കുട്ടിയെ ഇവിടേ എത്തിക്കുമ്പോള്‍ചെയ്യേണ്ട ആവശ്യമായ സംരക്ഷണം നല്‍കാത്തതാണ് മരണത്തിനിടയാക്കിയതെന്ന ആരോപണം ഉയര്‍ന്നുവരുന്നുണ്ട്. കുട്ടിയുടെ മനസികാവസ്ഥ മനസ്സലാക്കാത്തതുകൊണ്ടാകാം ഇത്തരത്തില്‍ ദുരന്തം സംഭവിക്കാന്‍ ഇടയാക്കിയതെന്നും ആവശ്യമായ കൗണ്‍സിലിംഗും കുട്ടിയുടെ താല്‍പര്യവും ചോദിച്ചറിഞ്ഞു പ്രവര്‍ത്തിച്ചിട്ടുണ്ടോയെന്നതു പരിശോധിക്കണമെന്നും ആവശ്യങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. പോലീസ് കോഴിക്കോട് നിന്നും കണ്ടെത്തി വീട്ടിലയക്കാതെ തവനൂര്‍ ചില്‍ഡ്രന്‍സ് ഹോമില്‍ പാര്‍പ്പിച്ചതായിരുന്നു.
അതേ സമയം മലപ്പുറത്ത് 37,641 പേരാണ് നിലവില്‍ കോവിഡ് നിരീക്ഷണത്തിലുള്ളത്. രോഗബാധ സ്ഥിരീകരിച്ചവരടക്കം 780 പേര്‍ വിവിധ ആശുപത്രികളില്‍ നിരീക്ഷണത്തിലുണ്ട്. മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ 396 പേരും നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ രണ്ട് പേരും തിരൂര്‍ ജില്ലാ ആശുപത്രിയില്‍ രണ്ട് പേരും കാളികാവ് പ്രത്യേക ചികിത്സാ കേന്ദ്രത്തില്‍ 45 പേരും മഞ്ചേരി മുട്ടിപ്പാലം പ്രത്യേക ചികിത്സാ കേന്ദ്രത്തില്‍ 56 പേരും കരിപ്പൂര്‍ ഹജ്ജ് ഹൗസില്‍ 170 പേരും കാലിക്കറ്റ് സര്‍വ്വകലാശാലയിലെ പ്രത്യേക ചികിത്സാ കേന്ദ്രത്തില്‍ 109 പേരുമാണ് ചികിത്സയില്‍ കഴിയുന്നത്. 35,406 പേര്‍ വീടുകളിലും 1,455 പേര്‍ കോവിഡ് കെയര്‍ സെന്ററുകളിലുമായി പ്രത്യേക നിരീക്ഷണത്തിലുണ്ട്.
ജില്ലയില്‍ നിന്ന് ഇതുവരെ 17,442 പേരുടെ സാമ്പിളുകള്‍ പരിശോധനക്കയച്ചതില്‍ 15,077 പേരുടെ ഫലം ലഭിച്ചു. 13,977 പേര്‍ക്ക് സ്രവ പരിശോധനയിലൂടെ ഇതുവരെ വൈറസ് ബാധയില്ലെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. 2,365 പേരുടെ പരിശോധനാ ഫലങ്ങളാണ് ഇനി ലഭിക്കാനുള്ളത്.രോഗം സ്ഥിരീകരിച്ചവരുമായി ഏതെങ്കിലും വിധത്തില്‍ സമ്പര്‍ക്കമുണ്ടായിട്ടുള്ളവര്‍ വീടുകളില്‍ പ്രത്യേക മുറികളില്‍ നിരീക്ഷണത്തില്‍ കഴിയണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ഈ വിവരം ആരോഗ്യ പ്രവര്‍ത്തകരെ അറിയിക്കണം. വീടുകളില്‍ നിരീക്ഷണത്തിന് സൗകര്യമില്ലാത്തവര്‍ക്ക് സര്‍ക്കാര്‍ ഒരുക്കിയ കോവിഡ് കെയര്‍ സെന്ററുകള്‍ ഉപയോഗപ്പെടുത്താം. ആരോഗ്യ പ്രശ്നങ്ങളുണ്ടായാല്‍ ഒരു കാരണവശാലും നേരിട്ട് ആശുപത്രികളില്‍ പോകരുത്. ജില്ലാതല കണ്‍ട്രോള്‍ സെല്ലില്‍ വിളിച്ച് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കണം. ജില്ലാതല കണ്‍ട്രോള്‍ സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253

Sharing is caring!