സ്വപ്നക്ക് ഹോം സെക്രട്ടറി നല്‍കിയ ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റിനെ കുറിച്ച് അന്വേഷിക്കണം: പി.കെ ഫിറോസ്

സ്വപ്നക്ക് ഹോം സെക്രട്ടറി  നല്‍കിയ ക്ലിയറന്‍സ്  സര്‍ട്ടിഫിക്കറ്റിനെ കുറിച്ച്  അന്വേഷിക്കണം: പി.കെ ഫിറോസ്

കോഴിക്കോട്: യു.എ.ഇ കോണ്‍സുലേറ്റില്‍ ജോലിയില്‍ പ്രവേശിക്കാന്‍ സമര്‍പ്പിക്കേണ്ട പൊലിസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് ഹോം സെക്രട്ടറിയുടെ ഓഫീസില്‍ നിന്ന് സ്വപ്ന സുരേഷിന് ലഭിച്ചത് എങ്ങനെയെന്നതിനെ കുറിച്ച് അന്വേഷണം നടത്തണമെന്ന് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് ആവശ്യപ്പെട്ടു.

എംബസിയിലും കോണ്‍സുലേറ്റിലും ജോലിയില്‍ ഇരിക്കണമെങ്കില്‍ ജോലിയില്‍ പ്രവേശിച്ച് ആറുമാസത്തിനകം ഹോം സെക്രട്ടറി സാക്ഷ്യപ്പെടുത്തിയ ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നല്‍കണം. ഉന്നത ബന്ധമില്ലാതെ കളങ്കിതയായ സ്വപ്ന സുരേഷിന് ഇത് ലഭ്യമാകില്ല. അഭ്യന്തര മന്ത്രി കൂടിയായി മുഖ്യമന്ത്രിയുമായുള്ള അടുപ്പം കാരണമാണ് ഇത്തരം ഒരു സര്‍ട്ടിഫിക്കറ്റ് സ്വപന സുരേഷിന് ലഭ്യമാകാന്‍ കാരണമെന്ന് ന്യായമായും സംശയിക്കുന്നുവെന്നും ഫിറോസ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

സ്വപ്ന സുരേഷിനെ ശാസ്ത്ര സാങ്കതേിക വകുപ്പിന് കീഴില്‍ നിയമിച്ചിട്ടില്ലയെന്ന വാദം പച്ചക്കള്ളമാണ്. സി.പി.എമ്മിനും പാര്‍ട്ടിക്ക് നേതൃത്വം കൊടുക്കുന്ന പിണറായി വിജയനും തെരെഞ്ഞെടുപ്പുകളിലും പി.ആര്‍ വര്‍ക്കിനും പണം ചിലവഴിക്കുന്നത് ഹവാല സ്വര്‍ണ്ണക്കടത്ത് സംഘങ്ങളാണെന്നും ഫിറോസ് ആരോപിച്ചു.

മുഖ്യമന്ത്രിയുടെ ഓഫീസിന്റെ സഹായത്തോടെ കടത്തുന്ന സ്വര്‍ണ്ണങ്ങള്‍ സ്വര്‍ണ്ണ ഇടപാടുകാര്‍ക്ക് എത്തിക്കുന്നതിനായി പ്രവര്‍ത്തിക്കുന്നത് കോഴിക്കോട്ടെ രണ്ട് എം.എല്‍.എമാരാണെന്ന് സംശയിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇടത്പക്ഷ എം.എല്‍.എയുടെ മരുമകന്‍ ഹവാല ഇടപാടുമായി ബന്ധപ്പെട്ട് സഊദി അറേബ്യയില്‍ ജയിലില്‍ ആണ്. മറ്റൊരു സ്വര്‍ണ്ണകടത്ത് കേസിലെ പ്രതിക്ക് വേണ്ടി ഇടത്പക്ഷത്തെ രണ്ട് എം.എല്‍.എമാര്‍ കോഫാപോസ കേസില്‍ നിന്നും കുറ്റമുക്തരാക്കണമെന്ന് ആവശ്യപ്പെട്ട് കത്തെഴുതിരിയിരുന്നു.ഇതെല്ലാം അന്വേഷണത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തണമെന്നും ഫിറോസ് ആവശ്യപ്പെട്ടു. മുഖ്യമന്ത്രി രാജിവെച്ച് അന്വേഷണം നേരിടണമെന്ന് മുസ്ലിം യൂത്ത് ലീഗ് ആവശ്യപ്പെട്ടു.

Sharing is caring!