അതീവ ജാഗ്രതയിൽ പൊന്നാനി; ഉറവിടമറിയാത്ത 10 രോഗികൾ

അതീവ ജാഗ്രതയിൽ പൊന്നാനി; ഉറവിടമറിയാത്ത 10 രോഗികൾ

പൊന്നാനി: ഇന്നലെ ജില്ലയിൽ കോവിഡ് റിപ്പോർട്ട് ചെയ്ത 63 പേരിൽ 12 പേർക്ക് രോഗം ബാധിച്ചത് സമ്പർക്കത്തിലൂടെയാണ്. ഇതിൽ പതിനൊന്നും പൊന്നാനി താലൂക്കിൽ നിന്നുള്ളവർ. 10 പേരുടെ രോഗത്തിന്റെ ഉറവിടം ഇതുവരെ കണ്ടെത്തിയിട്ടില്ല എന്നത് ആശങ്ക വർദ്ധിപ്പിക്കുന്നു. രോഗബാധിതരിൽ രണ്ട് ആരോഗ്യ പ്രവർത്തകരും ഒരു നഗരസഭ കൗൺസിലറും പോലീസുദ്യോഗസ്ഥനും അങ്കണവാടി ജീവനക്കാരിയും നഗരസഭ ജീവനക്കാരും ഉൾപ്പെട്ടിട്ടുണ്ടെന്നതാണ് മറ്റൊരു ആശങ്ക.

പൊന്നാനി താലൂക്കിൽ സമൂഹവ്യാപന സാധ്യത പരിശോധിക്കുന്നതിനായി ആരോഗ്യ വിഭാഗം നടത്തിയ ആന്റിജൻ പരിശോധനയിൽ ആണ് ഇവരുടെ രോഗം സ്ഥിരീകരിച്ചത്. സാംപിളുകളെടുത്തുള്ള ഈ പരിശോധനയിൽ 1280 പേർക്ക് രോഗമില്ലെന്നും സ്ഥിരീകരിച്ചു. ചിലരുടെ ഫലത്തിൽ സംശയം നിലനിൽക്കുന്നതിനാൽ ഇത് തുടർ പരിശോധന നടത്തും. സാംപിൾ ശേഖരണം ഇന്നും നടത്തുന്നുണ്ട്. എടപ്പാൾ 77, ആലങ്കോട് 45, തവന്നൂർ 74, വെളിയങ്കോട് 149, കാലടി 102, വട്ടംകുളം 172, മാറഞ്ചേരി 120, നന്നംമുക്ക് 98, പൊന്നാനി നഗരസഭ 300, പെരുമ്പടപ്പ് 149 എന്നിങ്ങനെയാണ് ഇന്നലെ പരിശോധിച്ച സാംപിളുകളുടെ എണ്ണം.

പോലീസ് ഉദ്യോഗസ്ഥനും ആരോഗ്യപ്രവർത്തകർക്കും കോവിഡ് സ്ഥിരീകരിച്ചതോടെ പൊന്നാനി താലൂക്കിലെ 5 ജീവനക്കാരും പൊന്നാനി സ്റ്റേഷനിലെ 47 പോലീസുകാരും നിരീക്ഷണത്തിലാണ്. പൊന്നാനി താലൂക്കിൽ ആശങ്ക കുറഞ്ഞെന്ന സാഹചര്യത്തിൽ ട്രിപ്പിൾ ലോക്ഡൗൺ പിൻവലിച്ചിരുന്നു. അതിനു പിന്നാലെയാണ് കൂടുതൽ പേർക്ക് കോവിഡ് സ്ഥിരീകരിച്ചത്.

Sharing is caring!