മലപ്പുറത്ത് ഇന്ന് അഞ്ച് പേര്‍ക്ക് കോവിഡ്

മലപ്പുറം: ജില്ലയില്‍ അഞ്ച് പേര്‍ക്ക് കൂടി ഇന്ന് കോവിഡ് 19 സ്ഥിരീകരിച്ചു. എടപ്പാള്‍, വട്ടംകുളം മേഖലകളിലെ സ്വകാര്യ ആശുപത്രികളിലെ ഡോക്ടര്‍മാരുള്‍പ്പെടെയുള്ള ജീവനക്കാര്‍ക്കാണ് രോഗബാധ. ഇവര്‍ക്കെല്ലാം സമ്പര്‍ക്കത്തിലൂടെയാണ് വൈറസ് ബാധയുണ്ടായതെന്നും സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി നടത്തിയ സ്രവ പരിശോധനയിലൂടെയാണ് രോഗബാധ സ്ഥിരീകരിച്ചതെന്നും ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന് അറിയിച്ചു. ഇവര്‍ക്കു പുറമെ ജില്ലയില്‍ നിരീക്ഷണത്തിലായിരുന്ന ഒരു തിരുവനന്തപുരം സ്വദേശിക്കും ഇന്നലെ കോവിഡ് 19 സ്ഥിരീകരിച്ചിട്ടുണ്ട്. പുതുതായി രോഗബാധ സ്ഥിരീകരിച്ചവരെല്ലാം മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
എടപ്പാള്‍ ശുകപുരം ആശുപത്രിയിലെ ഡോക്ടറായ (ഫിസിഷ്യന്‍) വട്ടംകുളം കണ്ണഞ്ചിറ സ്വദേശി (61), ശുകപുരം ആശുപത്രിയിലെ നഴ്സിംഗ് അസിസ്റ്റന്റ്മാരായ എടപ്പാള്‍ തുയ്യംപാലം സ്വദേശിനി (54), വട്ടംകുളം ശുകപുരം സ്വദേശിനി (28), എടപ്പാള്‍ ആശുപത്രിയിലെ ഡോക്ടറായ (കുട്ടികളുടെ വിഭാഗം) വട്ടംകുളം ശുകപുരം സ്വദേശി (49), എടപ്പാള്‍ ആശുപത്രിയിലെ സ്റ്റാഫ് നഴ്സ് എടപ്പാള്‍ പൊറൂക്കര സ്വദേശിനി (32) എന്നിവര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇന്നലെ രോഗബാധ സ്ഥിരീകരിച്ച് മഞ്ചേരിയില്‍ ചികിത്സയില്‍ പ്രവേശിപ്പിച്ച തിരുവനന്തപുരം കിളിമാനൂര്‍ സ്വദേശി (43) ജൂണ്‍ 26 ന് ദമാമില്‍ നിന്ന് കരിപ്പൂര്‍ വഴിയെത്തിയതാണ്.രോഗം സ്ഥിരീകരിച്ചവരുമായി ഏതെങ്കിലും വിധത്തില്‍ സമ്പര്‍ക്കമുണ്ടായിട്ടുള്ളവര്‍ വീടുകളില്‍ പ്രത്യേക മുറികളില്‍ നിരീക്ഷണത്തില്‍ കഴിയണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ഈ വിവരം ആരോഗ്യ പ്രവര്‍ത്തകരെ അറിയിക്കണം. വീടുകളില്‍ നിരീക്ഷണത്തിന് സൗകര്യമില്ലാത്തവര്‍ക്ക് സര്‍ക്കാര്‍ ഒരുക്കിയ കോവിഡ് കെയര്‍ സെന്ററുകള്‍ ഉപയോഗപ്പെടുത്താം. ആരോഗ്യ പ്രശ്നങ്ങളുണ്ടായാല്‍ ഒരു കാരണവശാലും നേരിട്ട് ആശുപത്രികളില്‍ പോകരുത്. ജില്ലാതല കണ്ട്രോള് സെല്ലില്‍ വിളിച്ച് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കണം. ജില്ലാതല കണ്ട്രോള് സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253.
കോവിഡ് 19: മലപ്പുറം ജില്ലയില്‍ ചികിത്സയിലുള്ളത് 224 പേര്
കോവിഡ് 19 സ്ഥിരീകരിച്ച് മലപ്പുറം ജില്ലയില്‍ ഐസൊലേഷന്‍ കേന്ദ്രങ്ങളില്‍ 224 പേര് ചികിത്സയില്‍ കഴിയുന്നു. ജില്ലയില്‍ ഇതുവരെ 466 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. രോഗ വ്യാപനം തടയുന്നതിന്റെ ഭാഗമായി ഇന്ന് 1,707 പേര്‍ക്ക് കൂടി പ്രത്യേക നിരീക്ഷണം ഏര്‍പ്പെടുത്തിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു.
28,065 പേരാണ് ഇപ്പോള്‍ ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്. 391 പേര് വിവിധ ആശുപത്രികളില്‍ നിരീക്ഷണത്തിലുണ്ട്. മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ 335 പേരും തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ മൂന്ന് പേരും തിരൂര്‍ ജില്ലാ ആശുപത്രിയില്‍ നാല് പേരും കാളികാവ് പ്രത്യേക ചികിത്സാ കേന്ദ്രത്തില്‍ 42 പേരും മുട്ടിപ്പാലം പ്രത്യേക ചികിത്സാ കേന്ദ്രത്തില്‍ ഏഴ് പേരുമാണ് ചികിത്സയിലുള്ളത്. 25,729 പേര് വീടുകളിലും 1,945 പേര് കോവിഡ് കെയര്‍ സെന്ററുകളിലുമായി പ്രത്യേക നിരീക്ഷണത്തിലുണ്ട്.
ജില്ലയില്‍ നിന്ന് ഇതുവരെ 9,225 പേരുടെ സാമ്പിളുകള്‍ പരിശോധനക്കയച്ചതില്‍ 8,167 പേരുടെ ഫലം ലഭിച്ചു. 7,715 പേര്‍ക്ക് സ്രവ പരിശോധനയിലൂടെ ഇതുവരെ വൈറസ് ബാധയില്ലെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. 1,058 പേരുടെ പരിശോധനാ ഫലങ്ങളാണ് ഇനി ലഭിക്കാനുള്ളത്. വിദഗ്ധ ചികിത്സക്കു ശേഷം 231 പേര് രോഗമുക്തരായി വീടുകളിലേക്ക് മടങ്ങി. രോഗം ഭേദമായ ആറ് പേര് സ്റ്റെപ് ഡൗണ്‍ ഐ.സി.യുവില്‍ തുടര്‍നിരീക്ഷണത്തിലുണ്ട്.
ആരോഗ്യ ജാഗ്രതാ ലംഘനം; ജില്ലയില്‍ 36 പുതിയ കേസുകള്‍
കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായുള്ള ആരോഗ്യ ജാഗ്രത ലംഘിച്ചതിന് മലപ്പുറം ജില്ലയില്‍ 36 കേസുകള്‍ കൂടി ഇന്ന് രജിസ്റ്റര്‍ ചെയ്തതായി ജില്ലാ പൊലീസ് മേധാവി യു. അബ്ദുള്‍ കരീം അറിയിച്ചു. വിവിധ സ്റ്റേഷനുകളിലായി 46 പേരെ ഇന്ന് അറസ്റ്റു ചെയ്തു. നാല് വാഹനങ്ങളും പിടിച്ചെടുത്തു. ഇതോടെ ആരോഗ്യ ജാഗ്രത ലംഘിച്ചതിന് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണം 4,941 ആയി. 6,064 പേരെയാണ് ഇതുവരെ അറസ്റ്റു ചെയ്തത്. 2,639 വാഹനങ്ങളും പിടിച്ചെടുത്തിട്ടുണ്ട്.
മാസ്ക് ധരിക്കാതെ പുറത്തിറങ്ങിയതിന് 318 പേര്‍ക്കെതിരെയും ഇന്ന് പൊലീസ് കേസെടുത്ത് പിഴ ഈടാക്കി. മാസ്ക് ധരിക്കണമെന്ന ഉത്തരവ് ലംഘിക്കുന്നവര്‍ക്കും മറ്റ് ആരോഗ്യ ജാഗ്രതാ നിര്‍ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കുമെതിരെ കര്‍ശന നിയമ നടപടികള്‍ സ്വീകരിച്ചു വരികയാണെന്ന് ജില്ലാ പൊലീസ് മേധാവി അറിയിച്ചു.
RECENT NEWS

നിലമ്പൂരിൽ കൊട്ടിക്കലാശം; പ്രതീക്ഷയോടെ മുന്നണികൾ
പ്രധാനപ്പെട്ട മുന്നണികളെല്ലാം ആവേശമേറിയ കൊട്ടിക്കലാശത്തിൽ സജ്ജമായപ്പോൾ നിലമ്പൂർ മുൻ എംഎൽഎയും സ്വതന്ത്ര സ്ഥാനാർത്ഥിയുമായ പി വി അൻവർ വീടുകള്‍ കയറി പ്രചരണം നടത്തി