മുഖ്യമന്ത്രിയുടെ വസതിയിലേക്ക് വ്യാഴാഴ്ച്ച യൂത്ത്‌ലീഗ് മാര്‍ച്ച്

മുഖ്യമന്ത്രിയുടെ  വസതിയിലേക്ക് വ്യാഴാഴ്ച്ച  യൂത്ത്‌ലീഗ് മാര്‍ച്ച്

കോഴിക്കോട്: പ്രവാസികളെ മരണത്തിന് വിട്ട് കൊടുക്കുന്ന സമീപനം കാണിക്കുന്ന സര്‍ക്കാര്‍ നടപടിക്കെതിരെ വ്യാഴാഴ്ച്ച യൂത്ത് ലീഗ് മാര്‍ച്ച് നടത്തും. മുഖ്യമന്ത്രിയുടെ വസതിയിലേക്കാണ് യൂത്ത് ലീഗ് വ്യാഴാഴ്ച്ച മാര്‍ച്ച് നടത്തുക. ഇതിനോടകം തന്നെ നിരവധി പ്രവാസികളാണ് കോവിഡ് ബാധിച്ചും അല്ലാതെയും വിദേശത്ത് മരണത്തിന് കീഴടങ്ങിയത്. എന്നിട്ടും സ്വന്തം നാട്ടിലേക്ക് എത്തുന്നതിന് വിലങ്ങു തടിയായി മാറുകയാണ് സംസ്ഥാന സര്‍ക്കാര്‍.

ചാര്‍ട്ടേഡ് വിമാനങ്ങള്‍ക്ക് പുറമേ, വന്ദേഭാരത് മിഷനിലൂടെ നാട്ടിലേക്ക് വരുന്ന പ്രവാസികള്‍ക്കും കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് സംസ്ഥാന സര്‍ക്കാര്‍ നിര്‍ബന്ധമാക്കിയിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. ഇതോടെ വിദേശത്ത് നിന്ന് വരുന്ന എല്ലാവര്‍ക്കും കൊവിഡ് പരിശോധനാ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമായി.
നേരത്തേ ചാര്‍ട്ടേഡ് വിമാനങ്ങളില്‍ വരുന്നവര്‍ക്ക് മാത്രമേ കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയിരുന്നുള്ളൂ. ഇത് വന്‍ പ്രതിഷേധങ്ങള്‍ക്ക് വഴി വച്ചിരുന്നു. നാട്ടിലേക്കുള്ള തിരിച്ചുവരവിന്റെ ചിറകരിയുന്നതാണ് സര്‍ക്കാര്‍ തീരുമാനം എന്ന വ്യാപക വിമര്‍ശവും ഉണ്ടായിരുന്നു.

ജോലി നഷ്ടപ്പെട്ടും മറ്റും തിരികെ വരുന്ന സാധാരണക്കാരായ പ്രവാസിമലയാളികള്‍ക്ക് പരിശോധന, ടിക്കറ്റ് ചെലവുകള്‍ താങ്ങാനാകുന്നതല്ലെന്നും തീരുമാനം പിന്‍വലിക്കണമെന്നും പ്രവാസിസംഘടനകള്‍ ആവശ്യപ്പെട്ടിരുന്നു. പ്രതിപക്ഷവും സര്‍ക്കാര്‍ തീരുമാനത്തിനെതിരെ രംഗത്തു വന്നിട്ടുണ്ട്. ഗള്‍ഫില്‍ പ്രവാസികള്‍ ആത്മഹത്യ ചെയ്യുന്ന സാഹചര്യമാണ് വന്നു ചേര്‍ന്നിരിക്കുന്നത് എന്ന് കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍ പറഞ്ഞു.

Sharing is caring!