പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച മഞ്ചേരി നഗരസഭാ കൗണ്‍സിലര്‍ രാജിവെച്ചു

പ്രായപൂര്‍ത്തിയാകാത്ത  പെണ്‍കുട്ടിയെ പീഡിപ്പിച്ച  മഞ്ചേരി നഗരസഭാ  കൗണ്‍സിലര്‍ രാജിവെച്ചു

മലപ്പുറം: മഞ്ചേരി നഗരസഭയിലെ 12 ാം വാര്‍ഡ് കൗണ്‍സിലര്‍ രാജിവെച്ചു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതിയായതിനെത്തുടര്‍ന്നാണ് മംഗലശ്ശേരി വാര്‍ഡിലെ കൗണ്‍സിലര്‍ കാളിയാര്‍തൊടി കുട്ടന്‍ നഗരസഭാ ഓഫീസിലെത്തി സെക്രട്ടറിക്ക് രാജിക്കത്ത് കൈമാറിയത്. യു.ഡി.എഫ് പ്രതിനിധിയായി നാനൂറിലധികം വോട്ടുകള്‍ക്കാണ് കുട്ടന്‍ വിജയിച്ചിരുന്നത്.
കൗണ്‍സിലര്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചത് രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയിരുന്നു. കുട്ടനെതിരെ ആരോപണമുയര്‍ന്നതോടെ മുസ്ലിം ലീഗില്‍ നിന്ന് പുറത്താക്കിയിരുന്നു. നേതൃത്വം കൗണ്‍സിലര്‍ സ്ഥാനം രാജി വെക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍ രാജി വെക്കാന്‍ കുട്ടന്‍ തയ്യാറായിരുന്നില്ല.
ഇന്നലെ രാവിലെ നഗരസഭാ ഓഫീസിലെത്തിയ കുട്ടന്‍ സെക്രട്ടറിക്ക് രാജി എഴുതി നല്‍കി മടങ്ങിപ്പോയി.
മാനദണ്ഡങ്ങള്‍ പാലിക്കാതെയായിരുന്നു രാജിക്കത്ത്. ഇത് സ്വീകരിക്കാനാവില്ലെന്ന് സെക്രട്ടറി ഇദ്ദേഹത്തെ അറിയിച്ചു. വൈകീട്ട് വീണ്ടും നഗരസഭയിലെത്തിയാണ് കുട്ടന്‍ രാജിക്കത്ത് നല്‍കിയത്. കൗണ്‍സിലറുടെ രാജി സ്വീകരിച്ചതായി നഗരസഭാ സെക്രട്ടറി പി.സതീഷ് കുമാര്‍ പറഞ്ഞു.
പീഡനക്കേസില്‍ അറസ്റ്റിലായ കുട്ടന്‍ മൂന്ന് മാസത്തോളം ജയിലിലായിരുന്നു. ജാമ്യത്തിലിറങ്ങിയ ശേഷം പലതവണ കൗണ്‍സില്‍ യോഗത്തിലും പങ്കെടുത്തു. ഇത് പ്രതിപക്ഷ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. നഗരസഭ ഭരണസമിതിയുടെ കാലാവധി കഴിയാന്‍ മാസങ്ങള്‍ ബാക്കിനില്‍ക്കെയാണ് രാജി.

Sharing is caring!