കോട്ടക്കുന്ന് മണ്ണിടിച്ചില്‍ ദുരന്തത്തില്‍ സര്‍വതും നഷ്ടമായ ശരതിന് പാണക്കാട് തങ്ങള്‍കുടുംബം വീട് കൈമാറി

കോട്ടക്കുന്ന് മണ്ണിടിച്ചില്‍  ദുരന്തത്തില്‍ സര്‍വതും നഷ്ടമായ ശരതിന് പാണക്കാട് തങ്ങള്‍കുടുംബം  വീട് കൈമാറി

മലപ്പുറം: പ്രളയസമയത്തുണ്ടായ കോട്ടക്കുന്ന് മണ്ണിടിച്ചില്‍ ദുരന്തത്തില്‍ സര്‍വതും നഷ്ടമായ ശരതിന് പാണക്കാട് തങ്ങള്‍കുടുംബം വീട് കൈമാറി. കോട്ടക്കുന്നിലെ മണ്ണിടിച്ചില്‍ ദുരന്തത്തില്‍ പ്രിയപ്പെട്ടവരേയും ഏകആശ്രയമായിരുന്ന വീടും നഷ്ടപ്പെട്ട ശരത്തിന് പാണക്കാട് തങ്ങള്‍ കുടുംബം നിര്‍മിച്ചു നല്‍കിയ വീടിന്റെ നിലവിളക്ക് കൊളുത്തല്‍ കര്‍മം പി.കെ കുഞ്ഞാലിക്കുട്ടി എം.പി, ഹൈദരലി ശിഹാബ് തങ്ങള്‍, കോഴിക്കോട് ഖാസി നാസര്‍ അബ്ദുല്‍ ഹയ്യ് തങ്ങള്‍, സാദിഖലി ശിഹാബ് തങ്ങള്‍ എന്നിവരുടെ സാന്നിധ്യത്തില്‍ ശരത് നിര്‍വഹിച്ചു.
കഴിഞ്ഞ ഉരുള്‍പ്പൊട്ടലില്‍ ഉറ്റവരെയും വീടും നഷ്ടപ്പെട്ട ശരത്തിന് സ്നേഹത്തണലിലാണ് ഗൃഹപ്രവേശംനം നടന്നത്. മലപ്പുറം കോട്ടക്കുന്നില്‍ പാണക്കാട് കുടുംബത്തിന്റെ മേല്‍നോട്ടത്തില്‍ പണിത വീട്ടില്‍ ഇന്ന് രാവിലെയായിരുന്നു പ്രവേശന ചടങ്ങുകള്‍.
കഴിഞ്ഞ പ്രളയത്തിലാണ് മണ്ണിടിഞ്ഞ് കോട്ടക്കുന്ന് ചെരുവിലെ ശ്രീജിത്തിന്റെ വീട് നിലംപൊത്തിയത്. അമ്മയും ഭാര്യയും കുഞ്ഞും വീടിനടിയില്‍ പെട്ടു. മൂന്നു ദിവസങ്ങള്‍ക്കു ശേഷമാണ് ഇവരുടെ മൃതദേഹം പുറത്തെടുക്കാനായത്. ശരത്തിന്റെ അവസ്ഥ നേരിട്ടറിഞ്ഞ പാണക്കാട് കുടുംബം വീടു നിര്‍മ്മാണത്തിന് മുന്നിട്ടിറങ്ങുകയായിരുന്നു. ആരിഫ് കളപ്പാടന്‍ സംഭാവന ചെയ്ത സ്ഥലത്ത് എട്ടു മാസം കൊണ്ടാണ് വീടുപണി പൂര്‍ത്തിയായത്.ജീവിതത്തില്‍ ഏറ്റവും വലിയ സന്തോഷവും സംതൃപ്തിയും മനസ്സില്‍ നിറഞ്ഞ നിമിഷമാണ് ഇതെന്ന് മുനവ്വര്‍ അലി ശിഹാബ് തങ്ങള്‍ ഫേസ്ബുക്കില്‍ കുറിച്ചു. ഇതുസംബബന്ധിച്ചു മുനവ്വറലി തങ്ങളുടെ ഫേസ്ബുക്ക് പേജിലെ കുറിപ്പിന്റെ പൂര്‍ണ രൂപം താഴെ:

ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷവും
സംതൃപ്തിയും മനസ്സില്‍ നിറഞ്ഞ നിമിഷം.

കഴിഞ്ഞ പ്രളയകാലത്ത് നേരില്‍ കണ്ട ഏറ്റവും വലിയ ദുഃഖമായിരുന്നു ശരത്.കോട്ടക്കുന്നിലെ മണ്ണിടിച്ചില്‍ ദുരന്തത്തില്‍ പ്രിയപ്പെട്ടവരെയും ആശ്രയമായിരുന്ന വീടും ദുരന്തമെടുത്ത് പോയ ശരത്തിന്റെ മുഖം ഇപ്പോഴെന്ന പോലെ ഓര്‍മ്മയിലേക്കെത്തുന്നു.അന്നവിടെ സന്ദര്‍ശിക്കുമ്പോള്‍ മുമ്പ് അവിടെയൊരു വീടുണ്ടായിരുന്നു എന്ന് വിശ്വസിക്കാന്‍ പോലും കഴിയാത്ത തരത്തില്‍ എല്ലാം മണ്ണിനാല്‍ മൂടപ്പെട്ടിരുന്നു.

മറ്റൊരു വീടിന്റെ ഒരു ഭാഗത്ത് എല്ലാം തകര്‍ന്നിരിക്കുന്ന ശരതിനെ ആശ്വസിപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ അദ്ദേഹം കരഞ്ഞു പോയി. കരയരുതെന്ന് സമാധാനിപ്പിച്ചപ്പോള്‍ ഇടറിയ ശബ്ദത്തിലുള്ള ശരതിന്റെ വാക്കുകള്‍, ‘എന്റെ അമ്മയും എന്റെ കുഞ്ഞിന്റെ അമ്മയും ആ മണ്ണിനടിയില്‍..ഞാനെങ്ങിനെ കരയാതിരിക്കും’..

അന്ന് ,ആ വാക്കുകള്‍ കേട്ടപ്പോള്‍ മനസ്സില്‍ തോന്നിയ ആത്മാര്‍ത്ഥമായ ആശയമായിരുന്നു ഇത്. ദുരന്തം സംഭവിച്ചത് നമ്മുടെ കണ്‍മുമ്പിലാണ്. ഇരയായ ആ ചെറുപ്പക്കാരന്റെയും ബാക്കിയുള്ളവരുടേയും ജീവിതം നാം ഏറ്റെടുത്തില്ലെങ്കില്‍ അത് എന്നുമൊരു വിങ്ങലായി മനസ്സില്‍ ബാക്കി നില്‍ക്കും. ഇവര്‍ക്ക് ഇനിയുള്ള കാലം അന്തിയുറങ്ങാനൊരു വീട് സാക്ഷാത്കരിക്കുക എന്ന സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ നേതൃത്വത്തില്‍ നടന്ന ആലോചന ഇന്ന് നിറവേറിയിരിക്കുന്നു. ആത്മഹര്‍ഷവും അഭിമാനവും തോന്നുന്ന മുഹൂര്‍ത്തം .

സര്‍വ്വശക്തന് സ്തുതി..

Sharing is caring!