മഞ്ചേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ 56 ദിവസം പ്രായമുള്ള പെണ്‍കുഞ്ഞ് മരിച്ചു

മഞ്ചേരി മെഡിക്കല്‍ കോളേജില്‍  ചികിത്സയിലിരിക്കെ 56 ദിവസം  പ്രായമുള്ള പെണ്‍കുഞ്ഞ് മരിച്ചു

മലപ്പുറം: മഞ്ചേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ ഒരു കുട്ടി മരിച്ചു. 56 ദിവസം മാത്രം പ്രായമായ പെണ്‍കുഞ്ഞാണ് മരിച്ചത്. കുഞ്ഞിന്റെ സ്രവം കൊവിഡ് പരിശോധനക്കയച്ചു.
കോയമ്പത്തൂരില്‍ നിന്നെത്തിയ കുഞ്ഞാണ്. ശ്വസതടസം നേരിട്ടതിനെ തുടര്‍ന്ന് കുഞ്ഞിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊവിഡ് ലക്ഷണമായതിനാല്‍ മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. അതേ സമയം കുഞ്ഞിന് കോവിഡ് ബാധയില്ലെന്ന് സ്ഥിരീകരിച്ചതായി മന്ത്രി കെ.ടി ജലീല്‍ പറഞ്ഞു. പാലക്കാട് ചാത്തല്ലൂര്‍ സ്വദേശികളാണ് കുഞ്ഞിന്റെ മാതാപിതാക്കള്‍.അതിനിടെ മഞ്ചേരി മെഡിക്കല്‍ കോളേജില്‍ ഫുട്‌ബോള്‍ താരം കൊവിഡ് ബാധിച്ച് മരിച്ചു. 61 വയസുകാരനായ മുന്‍ മോഹന്‍ ബഗാന്‍ താരം ഹംസക്കോയയാണ് മരിച്ചത്. പരപ്പനങ്ങാടി സ്വദേശിയാണ്. കഴിഞ്ഞ 21 ന് മുംബൈയില്‍ നിന്ന് റോഡ് മാര്‍ഗ്ഗമാണ് ഹംസക്കോയയും കുടുംബവും നാട്ടിലെത്തിയത്.
പേരക്കുട്ടികള്‍ അടക്കം ഇദ്ദേഹത്തിന്റെ കുടുംബത്തിലെ അഞ്ച് പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. പനിയെ തുടര്‍ന്നാണ് ആശുപത്രിയിലാക്കിയത്. ഇന്ന് രാവിലെ ആറരയോടെയാണ് മഞ്ചേരി മെഡിക്കല്‍ കോളേജില്‍ മരണം സ്ഥിരീകരിച്ചത്. ഇദ്ദേഹത്തിന് ഹൃദ്രോഗമുണ്ടായിരുന്നതായാണ് വിവരം.
ഇന്നു കോവിഡ് ബാധിച്ചു മരിച്ച ഹംസക്കോയ യാത്രയായത് സ്വന്തംനാടിയോടുള്ള അടങ്ങാത്ത സ്‌നേഹം ബാക്കിയാക്കിയാണ്. പരപ്പനങ്ങാടിയിലെ ഫുട്‌ബോള്‍ കാരണവന്മാരും ചുടലപറമ്പുമാണ് എന്നെ വളര്‍ത്തിയതെന്നാണ് സന്തോഷ്‌ട്രോഫി താരംകൂടിയായ ഹംസക്കോയ പറഞ്ഞിരുന്നത്.
എണ്‍പതുകളുടെ തുടക്കത്തില്‍ ഇന്ത്യയില്‍ നിറഞ്ഞു കളിച്ച താരം. മഹാരാഷ്ട്രയുടെ ഗോള്‍ വല കാത്ത മലയാളി. 80 കളില്‍ രാജ്യം കണ്ട മികച്ച ഫുട്ബോളര്‍ക്ക് പക്ഷേ ഇന്ത്യയുടെ ജേഴ്സി അണിയാന്‍ ഭാഗ്യമുണ്ടായില്ല. കോഴിക്കോട് സര്‍വ്വകലാശാല ടീമിന് വേണ്ടി കളിച്ചുകൊണ്ടിരിക്കെയാണ് വെസ്റ്റേണ്‍ റെയില്‍വേ ഇളയേടത്ത് ഹംസക്കോയയെ റാഞ്ചുന്നത്. സന്തോഷ് ട്രോഫിയില്‍ അന്നത്തെ പ്രബലരായിരുന്ന മഹാരാഷ്ട്ര ടീമിനെ പ്രതിനിധീകരിക്കാന്‍ ഈ പറിച്ചുനടല്‍ അദ്ദേഹത്തിന് വാതില്‍ തുറന്നു കൊടുത്തു.
യൂണിയന്‍ ബാങ്ക്, ടാറ്റാസ്, ഒര്‍ക്കേമില്‍സ് തുടങ്ങിയ പ്രമുഖ ക്ലബ്ബുകള്‍ക്ക് വേണ്ടി ഇന്ത്യ മുഴുവന്‍ ഈ പരപ്പനങ്ങാടിക്കാരന്‍ പന്തു തട്ടി.മുന്‍ വോളിബോള്‍ താരം ലൈലയാണ് ഭാര്യ. മക്കള്‍: ലിഹാസ്‌കോയ, സക്കീന. മൃതദേഹം പ്രൊട്ടോകോള്‍ പ്രകാരം പരപ്പനങ്ങാടിയില്‍ ഖബറടക്കും

Sharing is caring!