ഹംസക്കോയ കോവിഡിന് കീഴടങ്ങിയത് മലപ്പുറത്തോടും പരപ്പനങ്ങാടിയോടുമുള്ള അടങ്ങാത്ത സ്‌നേഹം ബാക്കിയാക്കി

ഹംസക്കോയ കോവിഡിന് കീഴടങ്ങിയത്  മലപ്പുറത്തോടും പരപ്പനങ്ങാടിയോടുമുള്ള അടങ്ങാത്ത സ്‌നേഹം ബാക്കിയാക്കി

മലപ്പുറം: ഹംസക്കോയ കോവിഡിന് കീഴടങ്ങി യാത്രയായത് മലപ്പുറത്തോടും പരപ്പനങ്ങാടിയോടുമുള്ള അടങ്ങാത്ത സ്‌നേഹം ബാക്കിയാക്കിയാണ്. പരപ്പനങ്ങാടിയിലെ ഫുട്‌ബോള്‍ കാരണവന്മാരും ചുടലപറമ്പുമാണ് എന്നെ വളര്‍ത്തിയതെന്നാണ് സന്തോഷ്‌ട്രോഫി താരംകൂടിയായ ഹംസക്കോയ പറഞ്ഞിരുന്നത്.
കേരളം രാജ്യത്തിന് നല്‍കിയ മികച്ച ഫുട്ബോള്‍ കളിക്കാരില്‍ ഒരാളായിരുന്നു ഹംസ കോയ. എണ്‍പതുകളുടെ തുടക്കത്തില്‍ ഇന്ത്യയില്‍ നിറഞ്ഞു കളിച്ച താരം. മഹാരാഷ്ട്രയുടെ ഗോള്‍ വല കാത്ത മലയാളി. 80 കളില്‍ രാജ്യം കണ്ട മികച്ച ഫുട്ബോളര്‍ക്ക് പക്ഷേ ഇന്ത്യയുടെ ജേഴ്സി അണിയാന്‍ ഭാഗ്യമുണ്ടായില്ല. കോഴിക്കോട് സര്‍വ്വകലാശാല ടീമിന് വേണ്ടി കളിച്ചുകൊണ്ടിരിക്കെയാണ് വെസ്റ്റേണ്‍ റെയില്‍വേ ഇളയേടത്ത് ഹംസക്കോയയെ റാഞ്ചുന്നത്. സന്തോഷ് ട്രോഫിയില്‍ അന്നത്തെ പ്രബലരായിരുന്ന മഹാരാഷ്ട്ര ടീമിനെ 7തവണ പ്രതിനിധീകരിക്കാന്‍ ഈ പറിച്ചുനടല്‍ അദ്ദേഹത്തിന് വാതില്‍ തുറന്നു കൊടുത്തു. യൂണിയന്‍ ബാങ്ക്, ടാറ്റാസ്, ഒര്‍ക്കേമില്‍സ് തുടങ്ങിയ പ്രമുഖ ക്ലബ്ബുകള്‍ക്ക് വേണ്ടി ഇന്ത്യ മുഴുവന്‍ ഈ പരപ്പനങ്ങാടിക്കാരന്‍ പന്തു തട്ടി.
ടൈറ്റാനിയമടക്കം കേരളത്തിലെ നിരവധി ടീമുകള്‍ അദ്ദേഹത്തെ തിരിച്ചു വിളിക്കാന്‍ ശ്രമിച്ചുവെങ്കിലും അവയെല്ലാം നിരസിച്ചു. ഇന്ത്യന്‍ ടീമിന് വേണ്ടി കളിക്കുകയായിരുന്നു സ്വപ്നം. ആ സ്വപ്നത്തെ കപ്പിനും ചുണ്ടിനുമിടക്കു വച്ച് രണ്ടു തവണ തട്ടിമാറ്റി. 1983 ല്‍ സാഫ്‌ഗെയ്ഡിനുള്ള ഇന്ത്യന്‍ ടീമിലേക്ക് തെരെഞ്ഞെടുക്കപ്പെട്ടെങ്കിലും, അത്തവണ ടൂര്‍ണ്ണമെന്റിന് ഇന്ത്യ ടീമിനെ അയക്കാത്തതിനാല്‍ കളിക്കാനായില്ല. 84 ല്‍ ഇന്ത്യന്‍ ക്യാമ്പിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം ടീം സെലക്ഷനില്‍ തഴയപ്പെട്ടു. ഇതിന് പിന്നില്‍ ഗോഡ് ഫാദര്‍മാരില്ലാത്തതായിരുന്നു കാരണം.
അദ്ദേഹത്തിന്റെ മകനായ ലിഹാസ് കോയ ചരിത്രത്തിന്റെ ഒരു കാവ്യനീതി എന്നോണം ഇന്ത്യന്‍ സ്‌കൂള്‍ ടീമിനു വേണ്ടി ചൈനയില്‍ നടന്ന ഏഷ്യന്‍ സ്‌കൂള്‍സ് ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റില്‍ ഇന്ത്യന്‍ ഗോള്‍വലയം കാത്തതും ചര്‍ച്ചകളില്‍ എത്തി.
10 ദിവസം മുമ്പ് കുടുംബത്തോടൊപ്പം മഹാരാഷ്ട്രയില്‍ നിന്ന് തിരിച്ചെത്തിയതാണ് ഹംസക്കോയ. ഭാര്യക്കും മകനുമാണ് ആദ്യം രോഗം സ്ഥിരീകരിച്ചത്. മഹാരാഷ്ട്രയ്ക്കായി അഞ്ച് വര്‍ഷം ബൂട്ടണിഞ്ഞിട്ടുണ്ട് ഹംസക്കോയയെ തളര്‍ത്തിയത് ന്യുമോണിയാ രോഗമാണ്. പ്ലാസ്മാ തൊറോപി ചെയ്തിട്ടും ഫലമുണ്ടായില്ല. രോഗം ഗുരുതരമായപ്പോഴാണ് പ്ലാസ്മാ തൊറോപ്പിക്ക് മെഡിക്കല്‍ ബോര്‍ഡ് അംഗീകാരം നല്‍കിയത്. എന്നാല്‍ അതും ഈ ഫുട്ബോളറുടെ ജീവന്‍ രക്ഷിക്കാന്‍ സഹായകമായില്ല. ഇന്ന് പുലര്‍ച്ചെയോടെ മരിച്ചു. ഇതോടെ സംസ്ഥാനത്ത് വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 15 ആയി. ഹംസക്കോയയുടെ ഭാര്യ, മകന്‍, മകന്റെ ഭാര്യ, രണ്ടു കൊച്ചുമക്കള്‍ എന്നിവര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇദ്ദേഹത്തിന് ഹൃദ്രോഗവും ന്യുമോണിയും ഉണ്ടായിരുന്നു. കഴിഞ്ഞ 21 നാണ് ഇവര്‍ മുംബൈയില്‍ നിന്നും റോഡ് മാര്‍ഗ്ഗം മലപ്പുറത്ത് എത്തിയത്. രോഗലക്ഷണങ്ങള്‍ ഉണ്ടായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. 30 ാം തീയതി മുതലാണ് ശ്വാസംമുട്ടല്‍ തുടങ്ങിയത്. ഉടന്‍ തന്നെ ക്രിട്ടിക്കല്‍ കെയര്‍ സെന്ററിലേക്ക് മാറ്റി. ഇതിനിടയില്‍ ന്യൂമോണിയയായി മാറുകയായിരുന്നു.
രണ്ടു ദിവസം മുമ്പാണ് വെന്റിലേറ്ററിലേക്ക് മാറ്റിയത്. ഇയാളുടെ ഭാര്യ, മകന്‍, മകന്റെ ഭാര്യ, മൂന്നു വയസ്സും മൂന്നര മാസം പ്രായവുമുള്ളതുമായ മകന്റെ കുട്ടികള്‍ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരെല്ലാം മഞ്ചേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.

Sharing is caring!