കാണാതായ 14കാരിയുടെ മൃതദേഹം ആളൊഴിഞ്ഞ വീടിന്റെ മുറ്റത്ത് കത്തിക്കരിഞ്ഞ നിലയില്‍

മലപ്പുറം: മലപ്പുറത്തെ വീട്ടില്‍നിന്നും കാണാതായ 14കാരിയുടെ മൃതദേഹം ആളൊഴിഞ്ഞ വീടിന്റെ മുറ്റത്ത് കത്തിക്കരിഞ്ഞ നിലയില്‍. തീ കൊളുത്താന്‍ ഉപയോഗിച്ചതെന്ന് കരുതുന്ന മണ്ണെണ്ണ പാത്രം കണ്ടെടുത്തു. മലപ്പുറം വളാഞ്ചേരിക്കടുത്ത ഇരിമ്പിളിയം തിരുനിലം പുളിയാപ്പറ്റക്കുഴിയില്‍ വിദ്യാര്‍ത്ഥിനിയെയാണ് തീപ്പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കുളത്തിങ്ങല്‍ വീട്ടില്‍ ബാലകൃഷ്ണന് – ഷീബ ദമ്പതികളുടെ മകള്‍ ദേവിക (14 ) യെയാണ് ആളൊഴിഞ്ഞ വീടിന്റെ മുറ്റത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്ന് വൈകിട്ട് 5 .30 ഓടെയാണ് കുട്ടിയെ മരിച്ച നിലയില്‍ കണ്ടത്. വൈകിട്ട് നാല് മണിയോടെ കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് തിരച്ചില്‍ നടത്തുന്നതിനിടയിലാണ് വീടിനു സമീപമുള്ള ആളൊഴിഞ്ഞ വീടിന്റെ മുറ്റത്ത് മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് വളാഞ്ചേരി സ്റ്റേഷന് ഓഫീസര്‍ എം.കെ. ഷാജിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി. തീ കൊളുത്താന്‍ ഉപയോഗിച്ചതെന്ന് കരുതുന്ന മണ്ണെണ്ണ പാത്രവും പോലീസ് വീടിന്റെ പരിസരത്തുനിന്ന് കണ്ടെത്തിയിട്ടുണ്ട്. മലപ്പുറം ജില്ലാ പോലീസ് മേധാവി യു. അബ്ദുല്‍ കരീം, തിരൂര്‍ ഡി.വൈ. എസ്. പി. കെ.എ. സുരേഷ് ബാബു എന്നിവരും സ്ഥലത്തെത്തി പരിശോധന നടത്തി. ഇന്ന് മഞ്ചേരി മെഡിക്കല്‍ കോളേജില്‍ മൃതദേഹം കോവിഡ് പരിശോധനകള്‍ നടത്തിയതിനു ശേഷം മേല്‍നടപടികള്‍ സ്വീകരിക്കും. ഇരിമ്പിളിയം ഗവ: ഹയര്‍സെക്കണ്ടറി സ്കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് ദേവിക. ദേവനന്ദ, ദീക്ഷിത്, ഏഴു മാസം പ്രായമുള്ള ആണ്‍കുട്ടി എന്നിവര്‍ സഹോദരങ്ങളാണ്.
RECENT NEWS

പൊതു വിദ്യാഭ്യാസ മേഖലയെ പിണറായി വിജയൻ സർക്കാർ തച്ചു തകർത്തു: കെ എസ് യു
മലപ്പുറം: പൊതു വിദ്യാഭ്യാസ മേഖലയെ പിണറായി വിജയൻ സർക്കാർ തച്ചു തകർതെന്ന് കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ പറഞ്ഞു. വിദ്യാർത്ഥികളിൽ നിന്ന് പണം ഈടാക്കി പരീക്ഷ നടത്താനും, ന്യൂനപക്ഷ സ്കോളർഷിപ്പ് വെട്ടിക്കുറച്ച നടപടിയും പ്രതിഷേധാർഹമാണ്. [...]