കരിപ്പൂരില്‍ വന്നിറങ്ങിയപ്പോള്‍ എന്റെ കൈവശം ഇന്ത്യന്‍ രൂപയില്ലായിരുന്നു… എന്നിട്ടും അവരെനിക്ക് എല്ലാംതന്നു . പ്രവാസി പറയുന്നു…

കരിപ്പൂരില്‍ വന്നിറങ്ങിയപ്പോള്‍ എന്റെ കൈവശം ഇന്ത്യന്‍  രൂപയില്ലായിരുന്നു… എന്നിട്ടും അവരെനിക്ക്  എല്ലാംതന്നു . പ്രവാസി പറയുന്നു…

മലപ്പുറം: വിമാനമിറങ്ങിയപ്പോള്‍ എന്റെ കൈവശം ഇന്ത്യന്‍ രൂപയില്ലായിരുന്നു. എന്നിട്ടും അവരെനിക്ക് എല്ലാംതന്നു കരിപ്പൂരില്‍ വിമാനമിറങ്ങിയ പ്രവാസി പറയുന്നു. ഷൂസല്ലാതെ ഇടാന്‍ വേറെ ചെരിപ്പില്ലായിരുന്നു. എന്നിട്ടും അവരെനിക്ക് എല്ലാം തന്നു. സൗജന്യമായി ചികിത്സയും തുടങ്ങി-മടങ്ങിയെത്തുന്ന പ്രവാസികള്‍ക്കായി സര്‍ക്കാര്‍ ഒരുക്കിയ സേവനങ്ങളില്‍ സംതൃപ്തി പ്രകടിപ്പിച്ച വയനാട് സ്വദേശിയുടെ സംസാരം വൈറല്‍. മഞ്ചേരി മെഡിക്കല്‍ കോളേജില്‍ നിരീക്ഷണത്തിലുള്ള ഇബ്രാഹിം യുഎഇയിലെ പ്രമുഖ എഫ്എം റേഡിയോ ഗോള്‍ഡിന് നല്‍കിയ ഹൃദയസ്പര്‍ശിയായ പ്രതികരണം സ്റ്റുഡിയോ ദൃശ്യംസഹിതം സമൂഹമാധ്യമങ്ങളില്‍ ഹിറ്റായി.

കാലിന് ചികിത്സയ്ക്കായാണ് കഴിഞ്ഞദിവസം അബുദാബിയില്‍നിന്ന് ഇബ്രാഹിം മടങ്ങിയെത്തിയത്. വിമാനത്താവളത്തില്‍ ഇറങ്ങിയതുമുതല്‍ തനിക്ക് ലഭിച്ച സേവനങ്ങള്‍ അദ്ദേഹം അക്കമിട്ട് നിരത്തുന്നു. ‘ആദ്യം മൊബൈല്‍ സിം തന്നു. പിന്നെ ബോധവല്‍ക്കരണ ക്ലാസ്. സര്‍ക്കാര്‍ എല്ലാ സൗകര്യവും ചെയ്തിട്ടുണ്ടെന്നും ഒന്നുംമറച്ചുവയ്ക്കരുതെന്നും ഉപദേശം. കാലിന് വേദനയായതിനാല്‍ മെഡിക്കല്‍ ക്വാറന്റൈനില്‍ പോകുന്നതാണ് നല്ലതെന്നും പറഞ്ഞു. അങ്ങിനെയാണ് മഞ്ചേരി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്.

ആശുപത്രിയില്‍ നല്ല വാര്‍ഡാണ് ഒരുക്കിയത്. പെയിന്‍ കില്ലറും കുത്തിവയ്പും നല്‍കി. പിന്നെ കോവിഡ് ടെസ്റ്റ്. രാവിലെ ബ്രേക്ക് ഫാസ്റ്റ്. പത്തിന് കഞ്ഞി. ഉച്ചയ്ക്ക് നല്ല പച്ചക്കറി ഭക്ഷണം. രാത്രി ചോറുവേണോ, ചപ്പാത്തിവേണോ എന്ന് വിളിച്ചുചോദിക്കും.’ തന്നെ ഏറെ അത്ഭുതപ്പെടുത്തിയ കാര്യവും ഇബ്രാഹിം കളങ്കമില്ലാത്ത നന്ദിയോടെ ഓര്‍മിച്ചു. കാലിന് എക്സറേ എടുക്കാന്‍ പോയപ്പോഴാണ് മാറ്റാന്‍ ചെരിപ്പില്ല എന്ന കാര്യം ഞാന്‍ പറഞ്ഞത്. തിരിച്ചുവന്നപ്പോള്‍ ഞെട്ടിപ്പോയി. ദുബായിലൊക്കെ നമ്മള്‍ ഉപയോഗിക്കുന്ന ഉഗ്രന്‍ ചെരിപ്പുകള്‍, നമ്മുടെ അളവിനനുസരിച്ച് തെരഞ്ഞെടുക്കാം. ഇത്ര വില വരുന്നവയോ എന്ന് ചോദിച്ചപ്പോള്‍ നേഴ്സ് പറഞ്ഞു ‘പ്രവാസികള്‍ക്ക് ഒരു കുറവും ഉണ്ടാകരുതെന്ന് സര്‍ക്കാര്‍ പ്രത്യേകം നിര്‍ദേശിച്ചിട്ടുണ്ടെന്ന്. ഞാന്‍ ധരിച്ച ട്രാക്ക് സ്യൂട്ടിന് ചേരുന്ന നിറത്തില്‍ ചെരിപ്പും കിട്ടി- ഇബ്രാഹിം ചിരിയോടെ പറയുന്നു.

കോവിഡില്ലാത്തതിനാല്‍ വാര്‍ഡിലേക്ക് മാറ്റി. എംഎആര്‍ഐ സ്‌കാന്‍ചെയ്യാമെന്നും കാലിന് തുടര്‍ചികിത്സ നല്‍കാമെന്നും ഡോക്ടര്‍ ഉറപ്പുതന്നിരിക്കയാണ്. സര്‍ക്കാര്‍ ബിഎസ്എന്‍എല്‍ സിം നല്‍കിയതും വലിയ ഉപകാരമായി. ഗള്‍ഫില്‍വച്ച് വിളിച്ച ആളല്ല ഇപ്പോഴെന്നും ഇബ്രാഹിന്റെ സംസാരത്തില്‍ വലിയ സന്തോഷം അനുഭവിച്ചറിഞ്ഞുവെന്നും റേഡിയോ ജോക്കി വൈശാഖും സമ്മതിക്കുന്നു.

Sharing is caring!