ആന്തമാനിലെ ബാങ്ക് നിരോധനം; മുനവ്വറലി തങ്ങള്‍ ഇടപെട്ട് പുന:സ്ഥാപിച്ചു

ആന്തമാനിലെ  ബാങ്ക് നിരോധനം; മുനവ്വറലി തങ്ങള്‍  ഇടപെട്ട് പുന:സ്ഥാപിച്ചു

മലപ്പുറം: കൊവിഡ് നിയന്ത്രണത്തിന്റെ പേരില്‍ പള്ളികളിലെ ബാങ്ക് വിളി പോലും നിരോധിച്ച് കേന്ദ്രഭരണ പ്രദേശമായ ആന്തമാന്‍ നിക്കോബര്‍ ദ്വീപില്‍, ദ്വീപ് ചീഫ് സെക്രട്ടറി ഉത്തരവിറക്കിയത് പിന്‍വലിച്ചു.
നോമ്പ് ഒന്നു മുതല്‍ പള്ളികളില്‍ ബാങ്ക് വിളിക്കുവാന്‍ പാടില്ലെന്നായിരുന്നു നിര്‍ദേശം.
എന്നാല്‍ മാധ്യമങ്ങളില്‍ നിന്ന് വിവരമറിഞ്ഞ യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വര്‍ അലി ശിഹാബ് തങ്ങള്‍ ആന്തമാനിലെ കോണ്‍ഗ്രസ് എം.പിയെ വിഷയം ധരിപ്പിക്കാനായി എ.ഐ.സി.സി. ജന. സെക്രട്ടറി കെ.സി.വേണുഗോപാല്‍ എം.പി.യോട് ആവശ്യപ്പെടുകയായിരുന്നു. ഉടന്‍ തന്നെ അദ്ദേഹം എം.പിയും ആന്തമാന്‍ പി.സി.സി. പ്രസിഡന്റുമായ കുല്‍ദീപ് റായ് ശര്‍മ്മയുമായി കാര്യങ്ങള്‍ ചര്‍ച്ച ചെയ്ത് അടിയന്തിര നടപടി ആവശ്യപ്പെട്ടു. തുടര്‍ന്ന് കുല്‍ദീപ് റായ് ശര്‍മ്മ ചീഫ് സെക്രട്ടറിക്ക് കത്തയക്കുകയായച്ച് ബാങ്ക് പുനഃസ്ഥാപിക്കാന്‍ ആവശ്യപ്പെട്ടു.

ശക്തമായ നേതൃ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ഇശാ നമസ്‌കാരത്തിന്റെ ബാങ്കോടെ ഒരാഴ്ചയോളം നീണ്ട വിലക്ക് പുന:സ്ഥാപിക്കുകയായിരുന്നു.

കൊവിഡ്19 ന്റെ മറവില്‍ അധികൃതര്‍ ലക്ഷ്യംവയ്ക്കുന്നത് ന്യൂനപക്ഷ മുസ്ലിംകളെയാണെന്നാണ് ദ്വീപ് നിവാസികളുടെ ആരോപണം. ലോകത്ത് ഒരിടത്തും കൊവിഡ് പ്രതിരോധത്തിനായി
പള്ളികളിലെ ബാങ്ക് നിരോധിച്ചിട്ടില്ലെന്നും ദ്വീപ് നിവാസികള്‍ പറയുന്നു.

മാര്‍ച്ച് മാസം 24 ന് ഡല്‍ഹിയില്‍ നിന്നെത്തിയ 11 പേര്‍ക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചിരുന്നെങ്കിലും പിന്നീട് നടത്തിയ ടെസ്റ്റില്‍ 11 പേരും രോഗ വിമുക്തരവുകയായിരുന്നു. പിന്നീട് ബാംബൂ ഫല്‍റ്റ് വില്ലേജിലെ പൊലിസുകാരനില്‍ നിന്നു 22 പേര്‍ക്ക് ഗ്രാമത്തില്‍ വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതില്‍ പള്ളി ജീവനക്കാരും ഉള്‍പ്പെട്ടിരുന്നു. ഇതേത്തുടര്‍ന്ന് പള്ളി ഇമാമിനെ ഫോണില്‍ വിളിച്ച കാരണത്താല്‍ എട്ട് പേരെ അധികൃതര്‍ ഹോം ക്വാറന്റൈന്‍ ചെയ്യുകയും ചെയ്തു.

ഇതിനു പിന്നാലെയാണ് ബാങ്ക് വിളി നിരോധിച്ചത്. കൊവിഡ് ബാധിതരുമായി ഫോണില്‍ സംസാരിച്ചതിന്റെ പേരില്‍ ക്വാറന്റൈനിലാക്കുന്ന വിചിത്ര നടപടിയും ഇവിടെയുണ്ട്. നിസ്‌കാര സമയം അറിയാനുള്ള ബാങ്ക് വിളി പുന:സ്ഥാപിക്കാനുമുള്ള ദ്വീപ് വാസികളുടെ ആഗ്രഹമാണ് ഇതോടെ സഫലമായത്. കേന്ദ്രഭരണ പ്രദേശമായ ഈ ദ്വീപിലെ ചീഫ് സെക്രട്ടറിയും ഗവര്‍ണറും ഡി.സിയും എസ്.ഡി.എമ്മും തഹസില്‍ദാറും പൊലിസ് മേലധികാരികളുമുള്‍പ്പെടെയുള്ള അധികൃതരാരും നേരത്തെ വിഷയത്തില്‍ ഇടപെടാത്തതാണ് വിഷയം ഇത്രമേല്‍ വഷളാകാന്‍ ഇടയാക്കിയത്. കേരളത്തില്‍ നിന്നുള്ള നിരവധി പേരാണ് ആന്തമാനിലെ പള്ളികളില്‍ ജോലി ചെയ്യുന്നത്.

Sharing is caring!