പ്രവാസികള്‍ക്കൊപ്പം സൗദി കെഎംസിസി

പ്രവാസികള്‍ക്കൊപ്പം  സൗദി കെഎംസിസി

റിയാദ് : കോവിഡ് പ്രതിസന്ധിയില്‍ കഴിയുന്ന സൗദി അറേബ്യയിലെ പ്രവാസി സമൂഹത്തിനിടയില്‍ കെഎംസിസി വിപുലമായ പ്രവര്‍ത്തനങ്ങളാണ് നടത്തിവരുന്നതെന്ന് സൗദി കെഎംസിസി നാഷണല്‍ കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്ത കുറിപ്പില്‍ അറിയിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന നാല്പതോളം സെന്‍ട്രല്‍ കമ്മിറ്റികളാണ് കോവിഡ് കാലത്തെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്. കര്‍ഫ്യൂ മൂലം താമസകേന്ദ്രങ്ങളില്‍ കുടുങ്ങിയ പ്രവാസികള്‍ക്കിടയിലേക്ക് ഇതേവരെ രണ്ട് ഘട്ടങ്ങളിലായി ഇരുപതിനായിരത്തിലധികം ഭക്ഷണ കിറ്റുകള്‍ എത്തിച്ചു നല്‍കി. മൂന്നാം ഘട്ടത്തിലേക്കുള്ള സെന്‍ട്രല്‍ കമ്മിറ്റികളുടെ ഭക്ഷണ കിറ്റുകള്‍ ഒരുക്കാന്‍ വേണ്ടി അറുപതിനായിരം കിലോ അരി കെഎംസിസി നാഷണല്‍ കമ്മിറ്റി വിവിധ സെന്‍ട്രല്‍ കമ്മിറ്റികള്‍ക്ക് ;ഈയാഴ്ച നല്‍കും. കൂടാതെ അത്യാവശ്യമായ മറ്റു നിത്യോപയോഗ സാധനങ്ങളും നല്‍കുന്നുണ്ട് . ദുരിതങ്ങള്‍ അനുഭവിക്കുന്നവര്‍ക്ക് ഒരുക്കുന്ന കിറ്റുകളിലേക്കാണ് അരിവിതരണം. ഭക്ഷണ കിറ്റുകള്‍ക്കായി വ്യാപകമായി ആവശ്യം ഉയര്‍ന്ന സാഹചര്യത്തില്‍ കഴിയാവുന്നത് എത്തിക്കാന്‍ തന്നെയാണ് കെഎംസിസിയുടെ ശ്രമമെന്ന് നാഷണല്‍ പ്രസിഡന്റ് കെ പി മുഹമ്മദ് കുട്ടി, വര്‍ക്കിങ് പ്രസിഡണ്ട് അഷ്റഫ് വേങ്ങാട്ട് ജനറല്‍ സെക്രട്ടറി ഖാദര്‍ ചെങ്കള ട്രഷറര്‍ കുഞ്ഞിമോന്‍ കാക്കിയ എന്നിവര്‍ അറിയിച്ചു .

കോവിഡ് പ്രതിസന്ധി തുടങ്ങിയ ശേഷം കെഎംസിസി നടത്തിയ വിപുലമായ പ്രവര്‍ത്തനങ്ങള്‍ രാജ്യത്തെ ഒട്ടേറെ പ്രവാസികള്‍ക്ക് ഏറെ ഉപകാരപ്രദമായി. ദേശീയ തലത്തില്‍ ഹെല്പ് ഡെസ്‌ക്കുണ്ടാക്കി പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ച സൗദി കെഎംസിസി രാജ്യത്തെ എല്ലാ ഘടകങ്ങളെയും കോര്‍ത്തിണക്കി വാര്‍ ഗ്രൂപ്പുണ്ടാക്കി പ്രവര്‍ത്തനങ്ങള്‍ ക്രോഡീകരിച്ചു. വിവിധ സെന്‍ട്രല്‍ കമ്മിറ്റികളിലും ഹെല്‍പ്ഡെസ്‌ക്കുകള്‍ വിപുലമായ സംവിധാനങ്ങളോടെ കര്‍മ്മ നിരതരായി. നൂറുകണക്കിന്ന് വളണ്ടീയര്‍മാരാണ് സേവന പ്രവര്‍ത്തനങ്ങളില്‍ രാജ്യമൊട്ടുക്കും കൈകോര്‍ത്തത്. സെന്‍ട്രല്‍ കമ്മിറ്റികള്‍ , ഏരിയ കമ്മിറ്റികള്‍ , ജില്ലാ മണ്ഡലം പഞ്ചായത്ത് കമ്മിറ്റികള്‍ തുടങ്ങി വിവിധ ഘടകങ്ങളുടെ നേതാക്കളും പ്രവര്‍ത്തകരുമാണ് സേവനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്. സൗദിയുടെ വിവിധ ഭാഗങ്ങളിലുള്ള വ്യാപാര പ്രമുഖരുടെയും സ്ഥാപനങ്ങളുടെയും സഹകരണത്തോടെയാണ് പ്രവര്‍ത്തനങ്ങള്‍ ക്രോഡീകരിച്ച് വരുന്നത്.

കോവിഡ് രോഗ ലക്ഷങ്ങള്‍ കണ്ടെത്തിയവര്‍ക്ക് ആവശ്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കി വരുന്നു. ആശുപത്രിയിലേക്കെത്തിക്കാനും ആംബുലന്‍സുകള്‍ ലഭ്യമാക്കാനും നിയമ പരിധിയില്‍ നിന്നുകൊണ്ടുള്ള പരമാവധി സഹായങ്ങള്‍ നല്‍കുന്നുണ്ട് . കോവിഡ് ബാധിച്ച് മരിച്ച ഇന്ത്യക്കാരുടെയും വിശിഷ്യാ മലയാളികളുടെയും മൃതദേഹങ്ങള്‍ കാലതാമസം കൂടാതെ നിയമനടപടികള്‍ പൂര്‍ത്തിയാക്കി വിവിധ ഭാഗങ്ങളില്‍ ഖബറടക്കം നടത്തി. മക്ക , മദീന , ജിദ്ദ , റിയാദ് , ബുറൈദ തുടങ്ങിയ ഭാഗങ്ങളിലെല്ലാം മരിച്ചവരുടെ കുടുംബങ്ങളുമായി ബന്ധപ്പെട്ട രേഖകള്‍ പൂര്‍ത്തിയാക്കി മയ്യത്ത് മറവ് ചെയ്യാന്‍ കെഎംസിസി നേതൃത്വം നല്‍കി . കോവിഡ് ഭീതിയില്‍ പെട്ട് മറ്റു രോഗങ്ങള്‍ &ിയുെ;കണ്ടെത്തിയവരെ ആസ്പത്രികളിലേക്ക് എത്തിച്ച് ചികിത്സ നല്‍കേണ്ടവര്‍ക്ക് അങ്ങിനെയും ഡോക്ടര്‍മാരെ ഓണ്‍ലൈനില്‍ ഏര്‍പ്പാടാക്കി പരിശോധനക്ക് ശേഷം മരുന്നുകള്‍ എത്തിച്ചു നല്‍കുകയും ചെയ്തു. ക്രോണിക് അസുഖങ്ങള്‍ക്ക് നാട്ടിലെ ഡോക്ടര്‍മാര്‍ എഴുതിയ മരുന്നുകള്‍ കഴിക്കുന്നവര്‍ക്ക് ഇവിടെ പകരം മരുന്ന് കണ്ടെത്തി നല്‍കാന്‍ കഴിയുന്നത് എത്തിച്ചു നല്‍കുന്നു . ഓരോ കമ്മിറ്റികളിലും പ്രത്യേക മെഡിക്കല്‍ വിങ്ങുകളാണ് ഇതിന് നേതൃത്വം നല്‍കുന്നത് .

പ്രവാസികളുടെ വിവിധ ആരോഗ്യ വിഷയങ്ങളില്‍ സൗദിയിലും നാട്ടിലുമുള്ള ഡോക്ടര്‍മാരുടെ പാനല്‍ ഇടപെടുകയും പരിഹാരങ്ങള്‍ നിര്‍ദേശിക്കുകയും ചെയ്തു. പ്രതിസന്ധിയില്‍ മാനസികമായി തളര്‍ന്നവര്‍ക്ക് പ്രത്യേക സംവിധാങ്ങളൊരുക്കി കൗണ്‍സിലിംഗ് നടത്താന്‍ സംസ്ഥാന മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റിയും സഹകരിച്ചിരുന്നു. വിവിധ ഭാഗങ്ങളില്‍ അപകടകരമായ വിധത്തില്‍ ലേബര്‍ ക്യാമ്പുകളില്‍ കഴിയുന്നവരുടെ വിവരങ്ങള്‍ ഇന്ത്യന്‍ എംബസിക്ക് യഥാസമയത്ത് അറിയിക്കാന്‍ ഹെല്‍പ്ഡെസ്‌കുകള്‍ ജാഗ്രത പാലിക്കുന്നു. ക്യാമ്പുകളില്‍ കൈക്കൊള്ളേണ്ട ആരോഗ്യ ശുചിത്വത്തെ കുറിച്ചും ആരോഗ്യ മന്ത്രാലയത്തിന്റെ നിര്‍ദേശങ്ങളെ കുറിച്ചും കെഎംസിസിയുടെ വിവിധ ഘടകങ്ങള്‍ ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ സജീവമായി നടത്തിയിരുന്നു. സോഷ്യല്‍ മീഡിയ വഴി പ്രഗത്ഭരായവരെ പങ്കെടുപ്പിച്ച് &ിയുെ;പലേടങ്ങളിലും കൗണ്‍സില്‍ ക്‌ളാസുകള്‍ നടത്തി വരുന്നു . നിയമപരമായ വിഷയങ്ങളില്‍ പെട്ട കഴിയുന്നവര്‍ക്ക് ഓരോ ഭാഗങ്ങളിലും നിയമ സഹായ സെല്ലും പ്രവര്‍ത്തിച്ചു വരുന്നു.

Sharing is caring!