ചട്ടിപ്പറമ്പില്‍ നൂറോളം അതിഥി തൊഴിലാളികള്‍ നിയന്ത്രങ്ങള്‍ ലംഘിച്ച് തെരുവിലിറങ്ങി

ചട്ടിപ്പറമ്പില്‍ നൂറോളം  അതിഥി തൊഴിലാളികള്‍  നിയന്ത്രങ്ങള്‍ ലംഘിച്ച്  തെരുവിലിറങ്ങി

മലപ്പുറം: ചട്ടിപ്പറമ്പില്‍ നൂറോളം അതിഥി തൊഴിലാളികള്‍ നിയന്ത്രങ്ങള്‍ ലംഘിച്ച് തെരുവിലിറങ്ങി.
നാട്ടില്‍ പോകണമെന്ന് ആവശ്യപ്പെട്ട് മലപ്പുറം ചട്ടിപ്പറമ്പില്‍ ഇന്നലെ നൂറോളം അന്യസംസ്ഥാന തൊഴിലാളികള്‍ റോഡില്‍ പ്രതിഷേധ പ്രകടനം നടത്തി. ചട്ടിപ്പറമ്പിലെ മൂന്ന് ക്വാട്ടേഴ്‌സുകളില്‍ താമസിക്കുന്നവരാണിവര്‍. സംഭവം വിവാദമായതോടെ ലേബര്‍ കമ്മീഷണര്‍ പ്രണബ് ജ്യോതിനാഥ് മലപ്പുറം ജില്ലാ ലേബര്‍ ഓഫീസര്‍ ടി.വി.രാഘവന് അടിയന്തരമായി വിഷയത്തിലിടപെടാന്‍ നിര്‍ദേശമേകി. തുടര്‍ന്ന് ജില്ലാ ലേബര്‍ ഓഫീസര്‍, കോഡൂര്‍, കുറുവ, പൊന്മള പഞ്ചായത്ത് പ്രസിഡന്റുമാര്‍, ഡി.വൈ.എസ്.പി എന്നിവര്‍ സ്ഥലത്തെത്തി തൊഴിലാളികളുമായി ചര്‍ച്ച നടത്തി. കൊവിഡിന്റെ പശ്ചാത്തലത്തില്‍ വാഹന സൗകര്യം ഉറപ്പാകുമ്പോള്‍ തിരിച്ചുപോകാന്‍ അവസരമൊരുക്കും എന്ന ഉറപ്പില്‍ പ്രശ്‌നം പരിഹരിച്ചു. ഭക്ഷണം കൃത്യമായി കിട്ടുന്നുണ്ടെന്നും ഭക്ഷണമല്ല, നാട്ടിലെത്താന്‍ സൗകര്യം ചെയ്തു തന്നാല്‍ മതിയെന്നുമായിരുന്നു തൊഴിലാളികളുടെ ആവശ്യം.ലോക്ക്ഡൗണ്‍ നിയന്ത്രണം ലംഘിച്ച് കൂട്ടം ചേര്‍ന്നതിനും പ്രകടനം നടത്തിയതിനും പ്രതിഷേധക്കാര്‍ക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പ്രകടനത്തിന് പിന്നില്‍ ആരെങ്കിലും പ്രവര്‍ത്തിച്ചിട്ടുണ്ടോ എന്നറിയുന്നതിനായി മൂന്ന് തൊഴിലാളികളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തശേഷം വിട്ടയച്ചു. ഇതു സംബന്ധിച്ച തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്ന് മലപ്പുറം ഡിവൈ.എസ്.പി ജലീല്‍ തോട്ടത്തില്‍ പറഞ്ഞു. സോഷ്യല്‍മീഡിയാ സന്ദേശം വഴിയാണോ ഒത്തുകൂടിയതെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. പ്രകടനത്തിന്റെ പശ്ചാത്തലത്തില്‍ ഡിവൈ.എസ്.പിയുടെ നേതൃത്വത്തില്‍ പ്രദേശത്തെ മൂന്ന് പോലീസ് സേ്റ്റഷനുകളിലെ പൊലീസുകാര്‍ സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. നേരത്തെ കോട്ടയത്ത് പായിപ്പാട്ട് അതിഥി തൊഴിലാളികള്‍ പ്രതിഷേധപ്രകടനം നടത്തിയത് വിവാദമായിരുന്നു. ഇതേത്തുടര്‍ന്ന് അന്യസംസ്ഥാന തൊഴിലാളികളുടെ ക്ഷേമം ഉറപ്പാക്കണമെന്ന് സര്‍ക്കാര്‍ ജില്ലാ കിക്ടര്‍മാര്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു.

Sharing is caring!