കോവിഡ് 19: മലപ്പുറം ജില്ലയില്‍ 150 പേര്‍ കൂടി നിരീക്ഷണത്തില്‍

കോവിഡ് 19: മലപ്പുറം  ജില്ലയില്‍ 150 പേര്‍ കൂടി  നിരീക്ഷണത്തില്‍

മലപ്പുറം: കോവിഡ് 19 വ്യാപനം തടയുന്നതിന്റെ ഭാഗമായി മലപ്പുറം ജില്ലയില്‍ ഇന്നലെ (ഏപ്രില്‍ 23) മുതല്‍ 150 പേര്‍ക്കുകൂടി പ്രത്യേക നിരീക്ഷണം ഏര്‍പ്പെടുത്തിയതായി ജില്ലാ കലക്ടര്‍ ജാഫര്‍ മലിക് അറിയിച്ചു. ഇതോടെ ജില്ലയില്‍ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 2,465 ആയി. 70 പേരാണ് വിവിധ ആശുപത്രികളില്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രമായ മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ 68 പേരും നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ രണ്ട് പേരുമാണ് ഐസൊലേഷനിലുള്ളത്. 1,811 പേരെ ഇന്നലെ വീടുകളിലെ പ്രത്യേക നിരീക്ഷണത്തില്‍ നിന്ന് ഒഴിവാക്കി. ഇപ്പോള്‍ 2,328 പേരാണ് വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. 67 പേര്‍ കോവിഡ് കെയര്‍ സെന്ററുകളിലും സ്വയം നിരീക്ഷണത്തില്‍ കഴിയുന്നു.


മലപ്പുറം ജില്ലയില്‍ ഒരാള്‍
കൂടി കോവിഡ് വിമുക്തനായി

രോഗം ഭേദമായി ആശുപത്രിയില്‍ നിരീക്ഷണത്തില്‍ തുടരുന്നത് വേങ്ങര കൂരിയാട് സ്വദേശി
കോവിഡ് 19 ബാധിച്ച് വിദഗ്ധ ചികിത്സയ്ക്കു ശേഷം ജില്ലയില്‍ ഒരാള്‍ക്കു കൂടി രോഗം ഭേദമായതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. വേങ്ങര കൂരിയാട് സ്വദേശി 63 കാരനാണ് കോവിഡ് വിമുക്തനായത്. മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഐസൊലേഷന്‍ കേന്ദ്രത്തില്‍ നിന്ന് ഇയാളെ സ്റ്റെപ് ഡൗണ്‍ ഐ.സി.യുവിലേക്ക് മാറ്റിയിരിക്കുകയാണ്. കൂടുതല്‍ നിരീക്ഷണങ്ങള്‍ക്ക് ശേഷം ഇയാള്‍ വൈകാതെ ആശുപത്രി വിടും.

മാര്‍ച്ച് 11, 12 തീയ്യതികളില്‍ ഡല്‍ഹി നിസാമുദ്ദീനിലെ സമ്മളനത്തില്‍ പങ്കെടുത്ത ശേഷം തിരിച്ചെത്തിയതായിരുന്നു വേങ്ങര കൂരിയാട് സ്വദേശി. മാര്‍ച്ച് 16 നാണ് ഇയാള്‍ വീട്ടിലെത്തിയത്. രോഗബാധ സ്ഥിരീകരിച്ചതിനു ശേഷം ഏപ്രില്‍ ആറ് മുതല്‍ മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഐസൊലേഷന്‍ കേന്ദ്രത്തില്‍ ചികിത്സ ആരംഭിച്ചു. വിദഗ്ധ ചികിത്സയ്ക്കു ശേഷം നിരന്തര പരിശോധനകള്‍ക്ക് ശേഷമാണ് ഇയാള്‍ക്ക് രോഗബാധയില്ലെന്ന് സ്ഥിരീകരിച്ചത്.
ഇതോടെ ജില്ലയില്‍ വിദഗ്ധ ചികിത്സയ്ക്കു ശേഷം കോവിഡ് വിമുക്തരായവരുടെ എണ്ണം 14 ആയി. ഇതില്‍ 12 പേര്‍ ആശുപത്രിയില്‍ നിന്ന് വീടുകളിലേയ്ക്ക് മടങ്ങി. ഒരാള്‍ രോഗ വിമുക്തനായ ശേഷം ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചു.

Sharing is caring!