ആരോഗ്യ പ്രവർത്തകർക്ക് അടിയന്തര സഹായങ്ങൾ എത്തിക്കണം: ഹൈദരലി തങ്ങൾ

ആരോഗ്യ പ്രവർത്തകർക്ക് അടിയന്തര സഹായങ്ങൾ എത്തിക്കണം: ഹൈദരലി തങ്ങൾ

മലപ്പുറം: ഇന്ത്യയിലും വിദേശത്തും കോവിഡ്‌19 പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന ആരോഗ്യപ്രവർത്തകർക്ക്, കെഎംസിസി പ്രവർത്തകരും മറ്റു സന്നദ്ധ പ്രവർത്തകരും എല്ലാ പിന്തുണയും സഹായവും എത്തിക്കണമെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ ആവശ്യപ്പെട്ടു. നഴ്‌സുമാർക്ക് ഭക്ഷണം എത്തിക്കുന്നതിൽ പ്രത്യേകം ശ്രദ്ധ പുലർത്തണമെന്നും അദ്ദേഹം പറഞ്ഞു. പലരും സ്വന്തം ജീവൻ പോലും വകവെക്കാതെയാണ് പ്രതിരോധ പ്രവർത്തനത്തായി ഇറങ്ങുന്നത്.

കോവിഡ് രോഗം ബാധിച്ചു വിവിധ ആശുപത്രികളിൽ ചികിത്സയിലുള്ള മലയാളി നഴ്സുമാർ പലരുടെയും ആത്മഗതത്തിലുണ്ട്. ഭക്ഷണം പോലും കൃത്യമായി ലഭി‌‌ക്കുന്നില്ല, ചോർന്നൊലിക്കുന്ന ശുചിമുറിയും മറ്റു സാഹചര്യങ്ങളുമാണുള്ളത്. കുടിക്കാൻ ശുദ്ധ ജലം പോലും പലയിടത്തുമില്ല. എല്ലാ സൗകര്യങ്ങളുമൊരുക്കിയെന്നു വിവിധ സർ‌ക്കാറുകൾ പറയുമ്പോഴും ഡൽഹിയിലെ രാജീവ് ഗാന്ധി ആശുപത്രിയിലുൾപ്പെടെ ഇതാണ് അവസ്ഥ.

വേണ്ടത്ര മാസ്ക് പോലുമില്ലാതെയാണു പലയിടത്തും നഴ്സുമാർ ജോലി ചെയ്യുന്നത്. രോഗത്തിന്റെ ആദ്യ നാളുകളിൽ പോലും കൃത്യമായ നിയന്ത്രണങ്ങളുണ്ടായിരുന്നില്ല. എൻ95 മാസ്കും മ‌റ്റ് സുരക്ഷയുമില്ലാതെയാണ് ഇവിടെ നഴ്സുമാർ ജോലി ചെയ്തത്. പിപിഇ കി‌റ്റ് പോലും പലർക്കും ലഭിച്ചതു കഴിഞ്ഞ ദിവസങ്ങളിലാണ്.

രാജ്യത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം വർധിക്കുന്ന സാഹചര്യമാണ് ഇപ്പോൾ ഉള്ളത്. വിദേശത്ത് കർഫ്യൂ ,ലോക്ക് ഡൗൺ പോലുള്ള ജാഗ്രതാ നടപടികൾ ഉണ്ടെങ്കിലും ലേബർ ക്യാമ്പുകളിലും മറ്റും 100 കണക്കിനാളുകൾ ഒരുമിച്ച് താമസിക്കുന്നത് ആശങ്കയ്ക്ക് വഴിവയ്ക്കുന്നു.
ഇതിൽ മലയാളികൾ ഉൾപ്പെടെ പലർക്കും കൊവിഡ് ബാധ സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്. നിയന്ത്രങ്ങൾ അനിശ്ചിത കാലത്തേക്ക് നീട്ടിയതോടെ പലരുടെയും വരുമാന മാർഗം തടസപ്പട്ടു. അതുകൊണ്ട് തന്നെ നാട്ടിലേക്ക് വരാനുള്ള ആവശ്യം ഇവരുടെ ഭാഗത്ത് നിന്ന് ശക്തമാവുകയാണ്.
വിദേശത്തുള്ള മലയാളികളിൽ, ഗർഭിണികൾ, പ്രായമായവർ, ജോലി നഷ്ടപ്പെട്ടവർ ഇങ്ങനെ നിരവധിയാണ്. ഇവരെ ഘട്ടം ഘട്ടമായി നാട്ടിലെത്തിക്കണം. മാത്രമല്ല, ലേബർ ക്യാമ്പുകളിൽ കഴിയുന്ന തൊഴിലാളികൾക്ക് സ്വയം ഐസോലോഷനിൽ പോകാനുള്ള സൗകര്യമൊരുക്കാൻ കെ.എം.സി.സി നടപടികൾ സ്വീകരിച്ചു വരികയാണ്.

Sharing is caring!