കോവിഡ് ഭീതിക്കിടെ മലപ്പുറത്തെ വിവാഹത്തിന് സാക്ഷികളായത് നൂറോളംപേര്‍.

കോവിഡ് ഭീതിക്കിടെ  മലപ്പുറത്തെ വിവാഹത്തിന്  സാക്ഷികളായത് നൂറോളംപേര്‍.

മലപ്പുറം: കോവിഡ് നിരോധനാജ്ഞ നിലനില്‍ക്കുമ്പോള്‍ മലപ്പുറത്തെ വിവാഹത്തിന് സാക്ഷികളായത് നൂറോളംപേര്‍. ഇത്രയും വായിച്ച് മലപ്പുറത്തെ കുറ്റംപറയാന്‍ വരട്ടെ…ബാക്കികൂടി വയിക്കൂ…
സാക്ഷികളായത് ഓണ്‍ലൈനിലൂടെയാണെന്ന് മാത്രം, ഇങ്ങിനെയും വിവാഹം കെങ്കേമമാക്കാമെന്ന് കാണിച്ച് ഫിറോസും മുഫീദയും. കോവിഡ് 19എന്ന മഹാമാരി പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ നിലനില്‍ക്കുന്ന നിരോധനാജ്ഞയെ മറികടന്ന് നൂറോളം ഉറ്റവരെ ഓണ്‍ലൈനിലൂടെ സാക്ഷിയാക്കിയാണ് ഇത്തരത്തിലൊരു വിവാഹം നടന്നത്. മലപ്പുറം വേങ്ങര -മച്ചിങ്ങല്‍ അബ്ദുസമദിന്റെ മകന്‍ മുഹമ്മദ് ഫിറോസിന്റെയും, മലപ്പുറം കോഡൂര്‍ പുല്ലന്‍കുലവന്‍ കുഞ്ഞിമുഹമ്മദിന്റെ മകള്‍ മുഫീദയുടെയും വിവാഹമാണ് നിരോധനാജ്ഞക്കിടയിലും ഇവരുശട പ്രിയപ്പെട്ടവരുടെ സാന്നിധ്യത്തില്‍ ആഘോഷമായിതന്നെ നടന്നത്. നൂറോളം ആളുകള്‍ക്ക് ഒരേസമയം വീഡിയോ മീറ്റിംഗ് സാധ്യമാവുന്ന ഓണ്‍ലൈന്‍ ആപ്ലിക്കേഷനായ സൂമിലൂടെ തന്റെ ബന്ധുക്കളേയും, സൃഹൃത്തുക്കളേയും അയല്‍വാസികളേയും വിദേശത്തുമുള്ള സുഹൃത്തുക്കളെയും ഒരുമിപ്പിച്ചാണ് വീട്ടുകാര്‍ മാത്രമായി പോകുമായിരുന്ന ഒരു ചടങ്ങിനെ അക്കൗണ്ടന്റ് കൂടി ആയ ഫിറോസ് അവിസ്മരണീയമാക്കിയത്. നിക്കാഹ് നേരത്തെ തന്നെ കഴിഞ്ഞിരുന്നെങ്കിലും സൗദിയില്‍ ജോലി ചെയ്യുന്ന ജേഷ്ഠന്‍ റിയാസും പിതാവും ഒരുമിച്ചു നാട്ടിലുള്ള സമയം വിവാഹം നടത്താനായിരുന്നു നിശ്ചയിച്ചിരുന്നത്. അതിനായി ഓഡിറ്റോറിയം ഉള്‍പ്പെടെ മുന്‍കൂട്ടി ബുക്കു ചെയ്യുകയും ആളുകളെ ക്ഷണിക്കാനാരംഭിക്കുകയും ചെയ്തെങ്കിലും അതിനിടയിലാണ് നാടിനെ പ്രതിസന്ധിയിലാഴ്ത്തി കോവിഡ് ഭീതിയും നിയന്ത്രണങ്ങളും നിലവില്‍ വന്നത്. എന്നാല്‍ വിവാഹത്തില്‍ മാറ്റം വരുത്താതെ നിശ്ചയിച്ച ദിവസം തന്നെ വരനും വീട്ടുകാരുമുള്‍പ്പെടെ ആറംഗ സംഘം വധു ഗൃഹത്തിലെത്തി. അവിടെയും വീട്ടുകാര്‍ മാത്രമുള്ള സത്കാരവും കഴിഞ്ഞ് വധുവിനെയും അണിയിച്ചൊരുക്കി വീട്ടിലേക്ക് കൂട്ടി കൊണ്ടു വരികയായിരുന്നു. ഈ പ്രതിസന്ധി ഘട്ടത്തില്‍ ജാഗ്രതയോടെ സാമൂഹിക അകലം പാലിക്കുകയും എന്നാല്‍ ആത്മസൗഹൃദങ്ങളെ ഒരുമിപ്പിക്കാന്‍ ഓണ്‍ലൈന്‍ സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്താം എന്നതിന്റെ മാതൃകകൂടിയായിരുന്നു ഈ വിവാഹം.
അതേ സമയം മലപ്പുറം താനൂരില്‍ വിവാഹം കെങ്കേമമാക്കാനുദ്ദേശിച്ച സുഭീഷിന്റെ വിവാഹം അവസാനം മാറ്റിവെച്ചിരുന്നു. ഇനിയെല്ലാം മഹാമാരി അവസാനിച്ച ശേഷംമാത്രമെന്ന് മലപ്പുറം താനൂര്‍ സ്വദേശി സുഭീഷ് പറയുന്നത്. ആഗോള മഹാമാരിയായി മാറിക്കഴിഞ്ഞ ഗോവിഡിനെ മറികടക്കാന്‍ പലരും വിവാഹച്ചടങ്ങുകള്‍വരെ മാറ്റിവെക്കുമ്പോള്‍ മറ്റുചിലര്‍ ആര്‍ഭാട വിവാഹംതന്നെ നടത്താന്‍ ശ്രമിക്കുന്ന കാഴ്ച്ചയും ഇതിനോടകം സാക്ഷരകേരളത്തിലുണ്ടായി. ആരോഗ്യ വകുപ്പിന്റെ നിര്‍ദ്ദേശം ലംഘിച്ച് ആര്‍ഭാട വിവാഹം നടത്താന്‍ ശ്രമിച്ച മലപ്പുറം പാങ്ങ് ചെന്തപ്പറമ്പിലെ തിരുത്തിരുത്തില്‍ സൈതിനെതിരെയാണ് കഴിഞ്ഞദിവസം പോലീസ് കേസ് രജിസ്റ്റര്‍ചെയ്തത്. ഇദ്ദേഹത്തിന്റെ മകളുടെ വിവാഹമാണ് നിര്‍ദ്ദേശത്തെ മറികടന്ന ആര്‍ഭാടമായി നടത്താനൊരുങ്ങിയത്. ആരോഗ്യ വകുപ്പിന് പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ആര്‍ഭാടമായി വിവാഹം നടത്തുന്നത് ഉദ്യോഗസ്ഥരെത്തി തടയുകയായിരുന്നു. ശനിയാഴ്ച്ചയായിരുന്നു വിവാഹം.

Sharing is caring!