കൊവിഡ് 19; കരിപ്പൂരില്‍നിന്ന് സൗദി വിമാനങ്ങള്‍ പറന്നത് യാത്രക്കാരില്ലാതെ

കൊവിഡ് 19; കരിപ്പൂരില്‍നിന്ന് സൗദി വിമാനങ്ങള്‍  പറന്നത് യാത്രക്കാരില്ലാതെ

കൊണ്ടോട്ടി:കൊവിഡ് 19നെ തുടര്‍ന്ന് വിമാന സര്‍വ്വീസുകള്‍ സഉദി അറേബ്യ നിര്‍ത്തിയതോടെ ഞായറാഴ്ച കരിപ്പൂരില്‍ നിന്ന് ജിദ്ദ,റിയാദ് മേഖലയിലേക്കുളള യാത്രക്കാരുടെ യാത്ര മുടങ്ങി.ഇന്നലെ മൂന്ന് വിമാനങ്ങളാണ് സഉദിയിലേക്ക് ഷെഡ്യൂള്‍ ചെയ്തിരുന്നത്.പുലര്‍ച്ചെ 4.50ന് സ്‌പൈസ്‌ജെറ്റ്,സഉദി എയര്‍ലെന്‍സിന്റെ രാവിലെ 9.15നുളള റിയാദ്,11.30നുളള ജിദ്ദ സര്‍വ്വീസുകളാണ് മുടങ്ങിയത്.
ഞായറാഴ്ച വിമാനങ്ങള്‍ സഉദിയിലേക്ക് സര്‍വ്വീസ് നടത്തുമെന്നായിരുന്നു ആദ്യം അറിയിച്ചിരുന്നത്.എന്നാല്‍ പുലര്‍ച്ചെയോടെയാണ് സഉദിയുടെ നിര്‍ദേശം വിമാന കമ്പനികള്‍ക്ക് ലഭിച്ചിരുന്നത്.എന്നാല്‍ യാത്രക്കാരില്‍ പലരും വിവരമറിഞ്ഞില്ല.യാത്രക്കായി വിമാനത്താവളത്തിലെത്തിയപ്പോഴാണ് വിമാനം കാലിയായാണ് പറക്കുന്നതെന്ന് ബോധ്യമായത്.മൂന്ന് വിമാനങ്ങളും ഞായറാഴ്ച കരിപ്പൂരിലെത്തിയെങ്കിലും വിലക്ക് നിലവില്‍ വന്നതോടെ യാത്രക്കാരെ കൊണ്ട് പോകാന്‍ തയ്യാറല്ലെന്ന് അറിയിക്കുകയായിരുന്നു.ഉയര്‍ന്ന തുക നല്‍കി വിമാന ടിക്കറ്റ് എടുത്തവരാായിരുന്നു പലരും. 280 പേരാണ് ജിദ്ദ വിമാനത്തില്‍ ടിക്കറ്റ് ബുക്ക് ചെയ്തിരുന്നത്.യാത്രക്കാര്‍ കൂടുതലുളളതിനാല്‍ ജിദ്ദയിലേക്ക് 413 പേര്‍ക്ക് സഞ്ചരിക്കാവുന്ന ബി 777-300 ഇ.ആര്‍ വിമാനമാണ് സര്‍വ്വീസിന് എത്തിച്ചിരുന്നത്.ഈ വിമാനമടക്കമാണ് കാലിയായി പറന്നത്.
തിങ്കളാഴ്ച രാവിലെ 7.05നുളള എയര്‍ഇന്ത്യയുടെ ജിദ്ദ-കരിപ്പൂര്‍ വിമാനം ഞായറാഴ്ച തന്നെ സര്‍വീസ് നടത്തി.ഈ വിമാനത്തിന്റെ ജിദ്ദ-ഹൈദരാബാദ് സര്‍വീസ് കരിപ്പൂര്‍ വഴിയാണ് നടത്തിയത്.408 യാത്രക്കാരുണ്ടായിരുന്ന വിമാനത്തില്‍ 166 പേര്‍ കരിപ്പൂരിലിറങ്ങി.ശേഷിക്കുന്ന 242 യാത്രക്കാരുമായാണ് വിമാനം ഹൈദരാബാദിലേക്ക് മടങ്ങിയത്.

Sharing is caring!