കോട്ടക്കലിലെ വാടക ക്വാര്‍ട്ടേഴ്സില്‍ താമസിപ്പിച്ച് ബാലികയെ ദിവസങ്ങളോളം പീഡിപ്പിച്ചു

കോട്ടക്കലിലെ വാടക  ക്വാര്‍ട്ടേഴ്സില്‍ താമസിപ്പിച്ച്   ബാലികയെ ദിവസങ്ങളോളം  പീഡിപ്പിച്ചു

കോട്ടക്കല്‍: ഇതര സംസ്ഥാനക്കാരിയായ ബാലികയെ വാടക ക്വാര്‍ട്ടേഴ്സില്‍ താമസിപ്പിച്ച് ദിവസങ്ങളോളം പീഡിപ്പിച്ചു. അസം സ്വദേശിനിയായ 12 വയസ്സുകാരിയോടാണ് കണ്ണില്ലാക്രൂരത. ബന്ധുക്കളെന്ന് പറഞ്ഞ് ഒപ്പംതാമസിച്ചവര്‍ പണംവാങ്ങി കുട്ടിയെ പലര്‍ക്കായി കാഴ്ചവയ്ക്കുകയായിരുന്നു. ആറുപേര്‍ക്കെതിരെ പൊലീസ് കേസെടുത്തു.
പെണ്‍കുട്ടിയുടെ ബന്ധുവെന്ന് പറയപ്പെടുന്ന അസം സ്വദേശിനിയായ യുവതിക്കും ഭര്‍ത്താവിനും കണ്ടാലറിയാവുന്ന നാല് പേര്‍ക്കെതിരെയുമാണ് കേസ്. അസം സ്വദേശിനിയും ഭര്‍ത്താവും പൊലീസ് കസ്റ്റഡിയിലാണ്. ഇവരെ ചൊവ്വാഴ്ച കോടതിയില്‍ ഹാജരാക്കും.
ജില്ലാ ശിശുക്ഷേമ സമിതി നേതൃത്വത്തില്‍ പെണ്‍കുട്ടിയെ സര്‍ക്കാര്‍ സംരക്ഷണകേന്ദ്രത്തിലേക്ക് മാറ്റി. ആസാമീസ് ഭാഷമാത്രമേ കുട്ടിക്കറിയൂ. അതിനാല്‍ വിശദമൊഴിയെടുക്കാനായില്ല. ദ്വിഭാഷിയുടെ സഹായത്താല്‍ ഉടന്‍ വിശദ മൊഴി രേഖപ്പെടുത്തും.
പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന് കരുതുന്ന ചിലര്‍ നിരീക്ഷണത്തിലാണ്. മുഴുവന്‍ പ്രതികളെയും ഉടന്‍ അറസ്റ്റ് ചെയ്യുമെന്ന് ജില്ലാ പൊലീസ് മേധാവി യു അബ്ദുള്‍കരീം പറഞ്ഞു. പോക്സോ പ്രകാരം രജിസ്റ്റര്‍ചെയ്ത കേസില്‍ ലൈംഗിക ചൂഷണത്തിനായുള്ള മനുഷ്യക്കടത്തടക്കം അന്വേഷിക്കും.
കണ്ടാലറിയാവുന്ന നാല് പേര്‍ക്കെതിരെ പെണ്‍കുട്ടി ശിശുക്ഷേമ സമിതിക്ക് മൊഴി നല്‍കി.
നാട് കാണിക്കാം എന്ന് പറഞ്ഞ് ബന്ധുവെന്ന് പറയപ്പെടുന്ന സ്ത്രീയും ഭര്‍ത്താവും ഒരാഴ്ചമുമ്പാണ് പെണ്‍കുട്ടിയെ കേരളത്തിലെത്തിച്ചത്. അവര്‍ക്കൊപ്പം ക്വാര്‍ട്ടേഴ്സില്‍ താമസിപ്പിച്ചു.
സമീപവാസികളാണ് ചൈല്‍ഡ് ലൈന്‍ ടോള്‍ ഫ്രീ നമ്പറില്‍ വിവരമറിയിച്ചത്. ശനിയാഴ്ച വൈകിട്ട് പ്രവര്‍ത്തകരെത്തി കുട്ടിയെ മോചിപ്പിച്ചു. മുറിയില്‍നിന്ന് 4000 രൂപയും മൊബൈല്‍ ഫോണും കണ്ടെടുത്തു.

Sharing is caring!