മലപ്പുറത്ത് ദേശ്‌രക്ഷാ മതില്‍ പ്രതിഷേധ കോട്ടതീര്‍ത്തത് പതിനായിരങ്ങള്‍

മലപ്പുറത്ത് ദേശ്‌രക്ഷാ മതില്‍ പ്രതിഷേധ കോട്ടതീര്‍ത്തത്  പതിനായിരങ്ങള്‍

മലപ്പുറം: മതേതര ഇന്ത്യയുടെ അഭിമാനകരമായ അസ്തിത്വത്തെ സംരക്ഷിക്കാന്‍ മുസ്്‌ലിംലീഗ് മലപ്പുറം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച മനുഷ്യ മതില്‍ പോരാട്ടങ്ങളുടെമണ്ണില്‍ ദേശരക്ഷയുടെ ഉരുക്കു കോട്ടതീര്‍ത്തു. പോരാടാനുറച്ച് സമര സജ്ജരായി പതിനായിരങ്ങളാണ് പെരിന്തല്‍മണ്ണ അങ്ങാടിപ്പുറത്ത് നിന്നും തിരൂരങ്ങാടിയിലെ മമ്പുറത്ത് സമാപിച്ച ദേശ്‌രക്ഷാ മതിലില്‍ സംഗമിച്ചത്. ഇത് രാജ്യത്തിനു വേണ്ടിയുള്ള പോരാട്ടമാണെന്ന തിരിച്ചറിവില്‍ രാഷ്ര്ടീയ, കക്ഷി, മത, ഭേതിമന്യേ പൊതു സമൂഹം മതിലില്‍ കണ്ണികളായി.
അങ്ങാടിപുറത്ത് മുസ്്‌ലിംലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ആദ്യ കണ്ണിയായി. മലപ്പുറത്ത് സയ്യിദ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളും പി.കെ കുഞ്ഞാലികുട്ടിയും കണ്ണി ചേര്‍ന്നു. അവസാന കേന്ദ്രമായ തിരൂരങ്ങാടി ഉള്‍പ്പെടെ പല കേന്ദ്രങ്ങളിലും മതിലില്‍ പങ്കുചേരാനെത്തിയ ജനത്തെ ഉള്‍ക്കൊള്ളാനാവാതെ പ്രദേശം വീര്‍പ്പുമുട്ടി. പിറന്ന നാടിന്റെ രക്ഷക്കു വേണ്ടി രാജ്യത്തുയര്‍ന്നു വരുന്ന പ്രതിഷേധങ്ങളില്‍ ഒറ്റക്കെട്ടായ മുന്നേറ്റമാണ് വേണ്ടതെന്ന് മുസ്്‌ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ പറഞ്ഞു. ദേശ് രക്ഷാ മതില്‍ സമാപിച്ച ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു.
രാജ്യം അതിന്റെ അപല്‍കരമായ ഘട്ടത്തിലൂടെയാണ് കടന്ന് പോകുന്നത്. ഈ സമയത്ത് കൊടിയുടെ നിറം നോക്കി പ്രതിഷേധത്തില്‍ അണി ചേരുന്നതില്‍ അര്‍ത്ഥമില്ല. വര്‍ഗീയതക്കെതിരെ ഒട്ടക്കെട്ടായ പ്രതിഷേധമാണുയരേണ്ടത്. പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധ പരിപാടികള്‍ ആര് സംഘടിപ്പിച്ചാലും പങ്കെടുക്കുന്നതില്‍ എതിര്‍ക്കേണ്ട ആവശ്യമില്ല. ഈ വിഷയം സമുദായിക സംഘടന നേതാക്കളെയും അറിയിച്ചിട്ടുണ്ട്. ഭരണഘടനയെ തകിടം മറിക്കാന്‍ പുറപ്പെട്ടവര്‍ക്കെതിരെയുള്ള പ്രതിഷേധമാണ് ദേശ്‌രക്ഷാ മതില്‍. ജാതി,മത, ഭേതമന്യേ പൊതു സമൂഹം അണിനിരന്ന ഈ മനുഷ്യമതില്‍ ഭരണകൂടത്തിനെതിരെയുള്ള താക്കീതാണെന്നും തങ്ങള്‍ കൂട്ടി ചേര്‍ത്തു.
ദേശ്‌രക്ഷാ മതിലില്‍ അണിചേരാന്‍ മൂന്ന് മണി മുതല്‍ തന്നെ പ്രവര്‍ത്തകര്‍ നിശ്ചയിച്ച കേന്ദ്രങ്ങളിലെത്തിയിരുന്നു. നാല് മണിയോടെ ഓരോരുത്തരും മതിലില്‍ കണ്ണി ചേര്‍ന്നു. 4.45ന് അമ്പത് കിലോമീറ്ററോളം നീണ്ട ദേശ്‌രക്ഷാ മതില്‍ തീര്‍ത്തു. ദേശഭക്തി ഗാനവും ദേശരക്ഷാ മുദ്രാവാക്യങ്ങളും ദേശീയഗാനവും പ്രതിജ്ഞയും കഴിഞ്ഞ് 11 കേന്ദ്രങ്ങളില്‍ ദേശരക്ഷാ സദസുകളും അരങ്ങേറി. അങ്ങാടിപ്പുറം, തിരൂര്‍ക്കാട്, രാമപുരം, മക്കരപറമ്പ്, കൂട്ടിലങ്ങാടി, മലപ്പുറം കുന്നുമ്മല്‍, മലപ്പുറം കോട്ടപ്പടി, കാരാതോട്, വേങ്ങര, കക്കാട്, തിരൂരങ്ങാടി, മമ്പുറം പാലം ജങ്ഷന്‍ എന്നീ പന്ത്രണ്ട് കേന്ദ്രങ്ങളിലാണ് ദേശ രക്ഷാ സമര സദസ്സുകള്‍ നടന്നത്. സംഘാടക സമിതിയുടെ എല്ലാ കണക്കൂട്ടലും തെറ്റിച്ചാണ് മതിലില്‍ അണി നിരക്കാന്‍ ജനം ഒഴുകിയെത്തിയത്. പലയിടങ്ങളിലും അംഗങ്ങളെ ഉല്‍ക്കൊള്ളാനാവാതെ കുഴങ്ങി. നവ വധൂവരന്‍മാര്‍ മുതല്‍ പ്രത്യേക പരിഗണ അര്‍ഹിക്കുന്ന അംഗപരിമിതര്‍ വരെ മതിലില്‍ കണ്ണിയാവാനെത്തി. സ്ത്രീകളും കുട്ടികളും മടക്കം പ്രതിഷേധത്തിന്റെ വന്‍ മതില്‍ തന്നെയാണ് മലപ്പുറത്ത് തീര്‍ത്തത്.

Sharing is caring!