കേരളത്തില്‍ തടങ്കല്‍ പാളയങ്ങള്‍ ഒരുങ്ങുന്നുണ്ടോ?

കേരളത്തില്‍ തടങ്കല്‍  പാളയങ്ങള്‍ ഒരുങ്ങുന്നുണ്ടോ?

മലപ്പുറം: കുറ്റകൃത്യങ്ങളില്‍ ശിക്ഷിക്കപ്പെട്ട വിദേശികളെ താമസിപ്പിക്കാന്‍ വേണ്ടി കേരളത്തില്‍ പണിയുന്ന കെട്ടിടങ്ങള്‍ തടങ്കല്‍ പാളയങ്ങള്‍ എന്ന് വ്യാജ പ്രചാരണം. വിവിധ ജയിലുകളില്‍ പലവിധ കാരണങ്ങളാല്‍ കഴിയുന്ന വിദേശികളെ ജയില്‍ അന്തരീക്ഷത്തില്‍ നിന്നും മാറ്റിപ്പാര്‍പ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളെയാണ് ഡിറ്റന്‍ഷന്‍ സെന്ററുകള്‍ തയ്യാറാകുന്നു എന്ന് പറഞ്ഞ് വിവിധ മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയിരിക്കുന്നത്.

എന്‍ആര്‍സിയെ തുടര്‍ന്ന് പൗരന്മാരല്ലാതാക്കപ്പെടുന്നവര്‍ക്ക് വേണ്ടിയുള്ള വലിയ തോതിലുള്ള ഡിഷ് ഡിറ്റന്‍ഷന്‍ സെന്ററുകള്‍ അല്ല കേരളത്തില്‍ നിര്‍മിക്കുന്നത്. വിദേശികള്‍ പല കാരണങ്ങളാല്‍, ജാമ്യത്തിലെടുക്കാന്‍ ആളില്ലാത്തതിനാലോ, സ്വന്തം രാജ്യത്തുനിന്ന് രേഖകള്‍ തരപ്പെടുത്താന്‍ സാധ്യമാകാത്തതിനാലോ ഇപ്പോഴും ജയിലില്‍ കഴിയുന്നു എന്നതാണ് വാസ്തവം. അങ്ങനെയുള്ളവര്‍ക്ക് വേണ്ടി ചെറിയ തോതിലുള്ള ഒരു ഡിറ്റന്‍ഷന്‍ (ട്രാന്‍സിറ്റ്) സെന്റാണിത്. എന്‍ആര്‍സിയെ തുടര്‍ന്നുള്ള ആയിരക്കണക്കിന് ആളുകളെ പാര്‍പ്പിക്കാന്‍ ഇത് അപര്യാപ്തവുമാണ്. മുപ്പതും മുപ്പത്തഞ്ചും പേര്‍ക്കുള്ള ഡിറ്റന്‍ഷന്‍ സെന്ററുകള്‍ മറ്റ് സംസ്ഥാനങ്ങള്‍ പണികഴിപ്പിച്ചതും ഇതേ ആവശ്യങ്ങള്‍ക്ക് തന്നെയാണ്.

വിസ കാലാവധി കഴിഞ്ഞവരും അനധികൃതമായി രാജ്യത്ത് വന്നു പിടിക്കപ്പെട്ട വിദേശികളെ അവരുടെ നിയമനടപടി കഴിഞ്ഞു തിരിച്ചുപോകുന്നതുവരെ താമസിപ്പിക്കാന്‍ ആധുനിക സജ്ജീകരങ്ങളോടെ പണിയുന്ന കെട്ടിടങ്ങളാണിവ. സാമൂഹ്യനീതി വകുപ്പിലെ ഒരു ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് വാര്‍ത്തയില്‍ തന്നെ പറയുന്നത് വിവിധ കുറ്റകൃത്യങ്ങളില്‍ പ്രതികളായി ജയിലിലുള്ള വിദേശികളെ പാര്‍പ്പിക്കാന്‍ പ്രത്യേകസംവിധാനം വേണമെന്ന കത്ത് സാമൂഹ്യനീതി വകുപ്പിലേക്കാണ് നടപടികള്‍ക്കായി നല്‍കിയെന്നാണ്. അവര്‍ എണ്ണം ചോദിച്ച് ആഭ്യന്തരവകുപ്പിലേക്ക് കുറെ കത്തുകളയച്ചു. ഇതുവരെ ആരും ഒരു മറുപടിയും നല്‍കിയില്ല. അതങ്ങനെ ഒരു നടപടിയുമാകാതെ കിടക്കുകയാണ്. വാര്‍ത്തയില്‍ വ്യക്തമായി പറയുന്നു.

ഇത് എന്‍ആര്‍സിയുമായി ബന്ധപ്പെട്ട് തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ അല്ലെന്നിരിക്കെയാണ് സര്‍ക്കാര്‍ പരസ്യമായി പ്രഖ്യാപിച്ചിട്ടുള്ള നയത്തിന് വിപരീതമായുള്ള കാര്യങ്ങള്‍ നടക്കുന്നുവെന്ന് വ്യാജപ്രചാരണം നടക്കുന്നത്. 2015 ല്‍ ബംഗ്ലാദേശ് സ്വദേശിയായ സഹബുളിന്റെ കേസ് പരിഗണിച്ച് ഹൈക്കോടതി തന്നെ സര്‍ക്കാരിനോട് ആരാഞ്ഞിട്ടുണ്ട് വിദേശികള്‍ക്കായി ഇത്തരത്തിലുള്ള സൗകര്യങ്ങള്‍ ഒരുക്കുന്നതിനെപ്പറ്റി. സഹബുളിനെ വിയ്യൂര്‍ ജയിലിലാണ് താമസിപ്പിച്ചിരുന്നത്.മറ്റ് സംസ്ഥാനങ്ങളില്‍ ഇത്തരം സൗകര്യങ്ങള്‍ ഉണ്ടെന്നിരിക്കെ കേരളത്തില്‍ വിദേശികള്‍ക്കായി താമസസൗകര്യം ഇല്ലാത്തത് മോശമാണെന്ന് കോടതി അന്ന് പറഞ്ഞിരുന്നു.

Sharing is caring!