ഭാര്യവീട്ടില്‍നിന്നും ഇറക്കി വിട്ട ദേഷ്യത്തില്‍ വീടിന്റെ സിറ്റൗട്ടില്‍ നില്‍ക്കുകയായിരുന്ന ഭാര്യയെയും ഭാര്യാപിതാവിനെയും ലോറി കയറ്റികൊലപ്പെടുത്താന്‍ ശ്രമം

ഭാര്യവീട്ടില്‍നിന്നും ഇറക്കി വിട്ട ദേഷ്യത്തില്‍ വീടിന്റെ സിറ്റൗട്ടില്‍  നില്‍ക്കുകയായിരുന്ന ഭാര്യയെയും  ഭാര്യാപിതാവിനെയും ലോറി  കയറ്റികൊലപ്പെടുത്താന്‍ ശ്രമം

മേലാറ്റൂര്‍: വീടിന്റെ സിറ്റൗട്ടില്‍ നില്‍ക്കുകയായിരുന്ന ഭാര്യയെയും ഭാര്യാപിതാവിനെയും ലോറി കയറ്റി അപായപ്പെടുത്തുവാന്‍ ശ്രമിച്ചതിന് എടത്തനാട്ടുകര ചള്ളപ്പുറത്ത് റഫീഖിനെ (28) മേലാറ്റൂര്‍ എസ്‌ഐ പി.എം.ഷമീര്‍ അറസ്റ്റ് ചെയ്തു. ഭാര്യാപിതാവ് ചേരിപറമ്പ് അരിപ്പന്‍വീട്ടില്‍ അബ്ബാസിന്റെ പരാതിയിലാണ് അറസ്റ്റ്.

കഴിഞ്ഞ ദിവസം രാത്രി എട്ടോടെയാണ് ലോറി വീട്ടിലേക്ക് ഇടിച്ചു കയറ്റിയത്. റഫീഖുമായി പിണങ്ങി, വെള്ളിയഞ്ചേരി ചേരിപ്പറമ്പ് സ്വദേശിയായ ഭാര്യ സ്വന്തം വീട്ടിലാണ് താമസിക്കുന്നത്. കഴിഞ്ഞ ദിവസം കുട്ടികളെ കാണാനെന്നു പറഞ്ഞ് എത്തിയ റഫീഖ് തന്നോടൊപ്പം വരണമെന്ന് ആവശ്യപ്പെട്ട് ഭാര്യയെ മര്‍ദിച്ചതായി പറയുന്നു. മകളെ ഉപദ്രവിക്കുന്നത് കണ്ട പിതാവ് റഫീഖിനെ ബലമായി വീട്ടില്‍ നിന്ന് ഇറക്കിവിട്ടു. തുടര്‍ന്നാണു റോഡില്‍ പാര്‍ക്കു ചെയ്തിരുന്ന മിനിലോറി വീട്ടിലേക്ക് ഓടിച്ചു കയറ്റിയതെന്നാണ് പരാതി.

ലോറി വീടിന്റെ മുന്‍വശത്തെ ബീമില്‍ ഇടിച്ചു നിന്നു.ലോറിയുടെയും ഭിത്തിയുടെയും ഇടയില്‍ നിന്ന് തങ്ങള്‍ അദ്ഭുതകരമായാണ് രക്ഷപ്പെട്ടതെന്ന് ഭാര്യാപിതാവ് ചേരിപ്പറമ്പ് അരിപ്പന്‍ വീട്ടില്‍ അബ്ബാസ് പരാതിയില്‍ പറയുന്നു. സിറ്റൗട്ടില്‍ നില്‍ക്കുകയായിരുന്ന ഭാര്യയെയും മാതാപിതാക്കളെയും കൊല്ലുകയായിരുന്നു തന്റെ ലക്ഷ്യമെന്ന് പ്രതി പറഞ്ഞതായി പൊലീസ് പറഞ്ഞു. വധശ്രമത്തിന് കേസെടുത്തു. പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു

Sharing is caring!