പൗരത്വ ഭേദഗതിക്കെതിരെ മലപ്പുറത്ത് മുസ്ലിംലീഗിന്റെ പൗരാവകാശ സംരക്ഷണ മഹാറാലി 26ന്

പൗരത്വ ഭേദഗതിക്കെതിരെ മലപ്പുറത്ത് മുസ്ലിംലീഗിന്റെ പൗരാവകാശ സംരക്ഷണ  മഹാറാലി 26ന്

മലപ്പുറം: ബിജെപി സര്‍ക്കാര്‍ നടപ്പിലാക്കാന്‍ പോകുന്ന മതാടിസ്ഥാനത്തിലുള്ള പൗരത്വ രജിസ്റ്ററിനെതിരെ ജില്ലാ മുസ്ലിംലീഗ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പൗരാവകാശ സംരക്ഷണ മഹാറാലി സംഘടിപ്പിക്കുവാന്‍ ജില്ലാ ഭാരവാഹികളുടെ യോഗം തീരുമാനിച്ചു. 26 വ്യാഴാഴ്ച മലപ്പുറത്താണ് ബഹുജന മഹാറാലി സംഘടിപ്പിക്കുന്നത്.
നിലവിലുള്ളപൗരത്വ നിയമത്തില്‍ ഭേദഗതി വരുത്തി പാര്‍ലമെന്റ് പാസാക്കിയ പുതിയ നിയമത്തോട് വിയോജിപ്പ് രേഖപ്പെടുത്തുകയും ഇന്ത്യയുടെ സംസ്‌കാരവും പൈതൃകവും നിലനിര്‍ത്തണമെന്ന അഭിപ്രായവും ഉള്ള എല്ലാവരെയും റാലിയില്‍ പങ്കെടുപ്പിക്കും. മുസ്ലിം ന്യൂനപക്ഷത്തെ മതത്തിന്റെ അടിസ്ഥാനത്തില്‍ വേര്‍തിരിച്ചു നിര്‍ത്തി ഇന്ത്യയെ വീണ്ടും വിഭജിക്കുവാനും ഗാന്ധിജിയുടെ ഇന്ത്യയെ കുഴിച്ചുമൂടി ഗോള്‍വാള്‍ക്കറുടെ ഇന്ത്യയെ പുനസൃഷ്ടികുവാനും നടത്തുന്ന ശ്രമങ്ങള്‍ക്കെതിരെ മുഴുവന്‍ ജനങ്ങളെയും അണിനിരത്തുക എന്നതാണ് ഈ മഹാറാലി കൊണ്ട് മുസ്ലിംലീഗ് ജില്ലാ കമ്മിറ്റി ഉദ്ദേശിക്കുന്നത്.
ബി.ജെ.പി സര്‍ക്കാര്‍ നടത്തിയ പുതിയ നിയമനിര്‍മാണം മൂലം ഭയചകിതരായി കഴിയുന്ന മുസ്ലിം ന്യൂനപക്ഷത്തിന് സംരക്ഷണവും സുരക്ഷിതത്വവും ഉറപ്പുവരുത്തുക, അവര്‍ക്കാവശ്യമായ പ്രതിരോധം സൃഷ്ടിക്കുവാന്‍ മതേതര വിശ്വാസികള്‍ ഒറ്റക്കെട്ടായി അവരോടൊപ്പമുണ്ട് എന്ന് പ്രഖ്യാപിക്കുക, ഏകസിവില്‍ കോഡ്ലെക്കുള്ള കേന്ദ്ര സര്‍ക്കാരിന്റെ മുന്നോട്ടുള്ള പ്രയാണത്തിന് എതിരെ ഒറ്റക്കെട്ടായ പ്രതിരോധ വലയം സൃഷ്ടിക്കുക തുടങ്ങിയവയാണ് മുസ്ലിം ലീഗ് ഈ മഹാറാലി റാലിയിലൂടെ ലക്ഷ്യമിടുന്നത്.
പുതിയ പൗരത്വ നിയമത്തോട് വിയോജിപ്പ് രേഖപ്പെടുത്തി ഇന്ത്യയില്‍ നടക്കുന്ന പ്രതിഷേധ പാടികളില്‍ ജില്ലാ തലത്തില്‍ നടക്കുന്ന ഏറ്റവും വലിയ റാലി ആയി മലപ്പുറത്തെ മഹാറാലി മാറ്റണമെന്ന് ജില്ലാ മുസ്ലിംലീഗ് കമ്മിറ്റി എല്ലാവരോടും അഭ്യര്‍ത്ഥിച്ചു.
പ്രസിഡണ്ട് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു . അഡ്വ. യു .എ. ലത്തീഫ്, അഷ്റഫ് കോക്കൂര്‍, എം.അബ്ദുള്ളകുട്ടി, ഉമ്മര്‍ അറക്കല്‍, ഇസ്മായേല്‍ മൂത്തേടം, പി.കെ .സി. അബ്ദുറഹ്മാന്‍, കെ.എം.ഗഫൂര്‍ എന്നിവര്‍ പ്രസംഗിച്ചു.

Sharing is caring!