കേന്ദ്രമന്ത്രിയുടെ മുഖത്തുനോക്കി ആവശ്യങ്ങള്‍ ചോദിച്ച് അബ്ദുല്‍ വഹാബ് എം.പി

കേന്ദ്രമന്ത്രിയുടെ  മുഖത്തുനോക്കി  ആവശ്യങ്ങള്‍ ചോദിച്ച്  അബ്ദുല്‍ വഹാബ് എം.പി

മലപ്പുറം: കേന്ദ്രം കേരളത്തോടു ചെയ്യുന്ന ചിറ്റമ്മ നയങ്ങള്‍ക്കെതിരെ കേന്ദ്ര മന്ത്രിയുടെ മുഖത്തു നോക്കി തുറന്നടിച്ച് പി.വി അബ്ദുല്‍ വഹാബ് എം.പി. അലിഗഢ് മലപ്പുറം ഓഫ് ക്യാമ്പസിനോട് കേന്ദ്രം തുടരുന്ന അവഗണന അവസാനിപ്പിക്കണമെന്നും മലബാറിന്റെ വിദ്യാഭ്യാസ പുരോഗതിക്ക് കാലിക്കറ്റ്, കണ്ണൂര്‍ യൂണിവേഴ്‌സിറ്റികള്‍ക്ക് പ്രത്യേക പരിഗണന നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിയില്‍ കേന്ദ്ര മാനുഷിക വിഭവശേഷി വകുപ്പ് മന്ത്രി സജ്ഞയ് ദോത്രയെ വേദിയിലിരിക്കെയാണ് പി.വി അബ്ദുല്‍ വഹാബ് എം.പി ചരിത്രം പറഞ്ഞും കണക്കുകള്‍ നിരത്തിയും പ്രതികരിച്ചത്. പുതിയ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് പ്രഖ്യാപിച്ച ഫണ്ടുകള്‍ കാലതാമസം വരുത്തുന്നത് ഒഴിവാക്കി വേഗത്തില്‍ അനുവദിക്കണമെന്നും പി.വി അബ്ദുല്‍ വഹാബ് ആവശ്യപ്പെട്ടു.
ബ്രിട്ടീഷ് ആധിപത്യത്തിന് കീഴിലായിരുന്ന മലബാര്‍ ചരിത്രപരമായ ഈ കാരണംകൊണ്ട് തന്നെ വിദ്യാഭ്യാസപരമായി ഏറെ പിന്നിലായിരുന്നു. സാമൂഹികവും, സാംസ്‌കാരികവും സാമ്പത്തികവുമായ പിന്നോക്കാവസ്ഥക്ക് ഇത് കാരണമായി. എന്നാല്‍ മുന്‍ഗാമികളായ നേതൃത്വവും വിവിധ വിദ്യാഭ്യാസ സാംസ്‌കാരിക സംഘടനകളുടെയും പരിശ്രമങ്ങളിലൂടെ മാറ്റങ്ങളുടെയും പുരോഗതിയുടെയും വഴിയിലാണ് മലബാര്‍. വിശിഷ്യാ മലപ്പുറവും. ഇനി മുന്നോട്ടുള്ള ചുവടുവെക്കുകള്‍ക്ക് കൂടുതല്‍ കരുത്തുപകരാനും അവസരങ്ങള്‍ സൃഷ്ടിക്കാനും സര്‍ക്കാറുകളുടെ സഹായം കൂടിയേ തീരൂ. ചരിത്രപരമായ കാരണങ്ങള്‍ കൊണ്ടു തന്നെ മറ്റു യൂണിവേഴ്സിറ്റികളെ പോലെ കാലിക്കറ്റ് യൂണിവേഴ്സിറ്റിയെ കാണരുതെന്നും കാലിക്കറ്റ് യൂണിവേഴ്സിറ്റിക്കും മലബാറിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും പ്രത്യേക പരിഗണന നല്‍കണമെന്നും അദ്ദേഹം പറഞ്ഞു.

Sharing is caring!