താനൂര്‍ അഞ്ചുടിയിലെ റഫീഖിന്റെ കൊലപാതകം നാല് സിപിഎം പ്രവ്രര്‍ത്തകര്‍ കൂടി അറസ്റ്റില്‍

താനൂര്‍ അഞ്ചുടിയിലെ  റഫീഖിന്റെ കൊലപാതകം നാല് സിപിഎം  പ്രവ്രര്‍ത്തകര്‍ കൂടി  അറസ്റ്റില്‍

താനൂര്‍: താനൂര്‍ അഞ്ചുടി പള്ളിക്കടുത്തു വച്ച് റഫീക്കിനെ മൃഗീയമായി വെട്ടിപ്പരിക്കേല്‍പ്പിച്ച് വധിച്ച സംഭവത്തില്‍ കൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത നാല് സി.പി.എം പ്രവര്‍ത്തകര്‍ കൂടി അറസ്റ്റില്‍. ഇന്ന് രാത്രിയിലാണ് പ്രതികള്‍ പിടിയിലായത്. താനൂര്‍ അഞ്ചുടി സ്വദേശികളായ ചേമ്പാളീന്റെ പുരക്കല്‍ ഷഹാദാദ്, ഏനീന്റെ പുരക്കല്‍ മുഹമ്മദ് സഫീര്‍, ചേക്കാമടത്ത് മുഹമ്മദ് സഹവാസ്, പൗറകത്ത് സുഹൈല്‍ എന്നിവരാണ് അറസ്റ്റിലായത്.ഇവരില്‍ നിന്ന് കേസിലെ മറ്റുപ്രതികളെ സംബന്ധിച്ച വ്യക്തമായ വിവരം പോലീസിന് ലഭിച്ചു. കഴിഞ്ഞ മാര്‍ച്ചില്‍ കുപ്പന്റെ പുരക്കല്‍ ഷംസുവിനെ വെട്ടി മാരകമായി പരിക്കേല്‍പ്പിച്ചതിന് പകരമാണ് ഷംസുവിന്റെ ബന്ധുക്കള്‍ ഉള്‍പ്പെട്ട സംഘം റഫീഖിനെ വെട്ടിക്കൊലപ്പെടുത്തിയതെന്ന് പ്രതികളെ ചോദ്യംചെയ്തതില്‍നിന്നും പോലീസിന് വ്യക്തമായി. സംഭവത്തിന് ശേഷം കര്‍ണ്ണാടക,ഗോവ എന്നിവിടങ്ങളില്‍ ഒളിവില്‍ കഴിയുകയായിരുന്നു പ്രതികള്‍. പോലീസ് അന്വേഷണം അവിടേക്കു നീങ്ങുന്നുണ്ടെന്ന് മനസ്സിലാക്കിയ പ്രതികള്‍ അടുത്ത ഒളിത്താവളത്തിലേക്കു നീങ്ങുന്നതിനായി പണം സംഘടിപ്പിക്കുന്നതിനായി മറ്റൊരു സുഹൃത്തിനെ ബന്ധപ്പെടുന്നുണ്ടെന്ന രഹസ്യവിവരം കിട്ടിയതനുസരിച്ച് തിരൂര്‍ ഡി.വൈ.എസ്.പി
സുരേഷ്ബാബുവിന്റെയും താനൂര്‍ ഇന്‍സ്‌പെക്ടര്‍ ജസ്റ്റിന്‍ ജോണിന്റേയും നേതൃത്വത്തില്‍ കുറ്റിപ്പുറം റെയില്‍വെ സേ്റ്റഷനില്‍ വച്ചാണ് പ്രതികള്‍ പിടിയിലാകുന്നത്.
സംഭവത്തില്‍ കുപ്പന്റെ പുരക്കല്‍ മുഈസ് (25), കുപ്പന്റെ പുരക്കല്‍ താഹ മോന്‍ (22), വെളിച്ചാന്റെ പുരക്കല്‍ മഷ്ഹൂദ്(24) എന്നിവരെ കൃത്യം നടത്തിയ തൊട്ടടുത്ത ദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അറസ്റ്റിലായ നാലുപേരും കൊലപാതകത്തില്‍ നേരിട്ടു പങ്കെടുത്തവരാണെന്നും കേസില്‍ ഇനി അറസ്റ്റിലാവാനുള്ള രണ്ടു പേര്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കിയതായും തിരൂര്‍ ഡിവൈഎസ്പി പറഞ്ഞു. അറസ്റ്റിലായ പ്രതികളെ ഇന്ന് മഞ്ചേരി സെഷന്‍സ് കോടതിയില്‍ ഹാജരാക്കും.

Sharing is caring!