റവന്യൂജില്ലാ കായിക മേള എം.എസ്.എഫ് നടത്തിവരുന്ന പ്രതിഷേധങ്ങള്‍ക്ക് വിജയം

റവന്യൂജില്ലാ കായിക മേള എം.എസ്.എഫ് നടത്തിവരുന്ന പ്രതിഷേധങ്ങള്‍ക്ക് വിജയം

മലപ്പുറം: വിദ്യാര്‍ഥികള്‍ക്ക് പങ്കെടുക്കാന്‍ അവസരം ലഭിക്കാത്ത രീതിയില്‍ ക്രമീകരിച്ച മത്സരങ്ങള്‍ക്കെതിരെ എം.എസ്.എഫ് നടത്തിവരുന്ന പ്രതിഷേധങ്ങള്‍ക്ക് വിജയം. റവന്യൂജില്ലാ കായിക മേളയിലെ നടത്തിപ്പിനെതിരെ എം.എസ്.എഫ് ജില്ലാ നേതൃത്വം പത്ത് ദിവസത്തോളമായി നടത്തി വരുന്ന പ്രതിഷേധങ്ങള്‍ക്കാണ് ഇന്ന്‌ ബാഡ്മിന്റണ് വേദിയില്‍ നടന്ന ചര്‍ച്ചയില്‍ പരിഹാരമായത്. ബാഡ്മിന്റണ്‍ മത്സരം നടത്തുന്നതിലും വിദ്യാര്‍ഥികളെ തഴയുന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചതെന്ന് ആരോപിച്ച് എം.എസ്.എഫ് പ്രവര്‍ത്തകര്‍ മത്സരം തടഞ്ഞു. ഇതോടെ വേദിയിലെത്തിയ ഡി.ഡി.ഇ ഓഫീസ് അധികൃതര്‍ എം.എസ്.എഫ് പ്രവര്‍ത്തകുമായി ചര്‍ച്ച നടത്തി. പൊലീസ് സാന്നിദ്ധ്യത്തില്‍ നടന്ന ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കാത്ത മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും മത്സരം അവസാനിക്കുന്ന ദിവസത്തിന്റെ പിറ്റേ ദിവസം പ്രത്യേകം അവസരം ലഭിക്കുമെന്ന് ഉറപ്പ് നല്‍കി. ഇതോടെയാണ് എം.എസ്.എഫ് പ്രവര്‍ത്തകര്‍ മത്സര വേദി വിട്ടത്.
സെഞ്ച്വറി ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ ഇന്നലെ മത്സരം നടക്കുമെന്ന് മത്സരാര്‍ഥികള്‍ക്ക് അറിയിപ്പ് ലഭിച്ചത് വ്യാഴാഴ്ച രാത്രിയോടെ മാത്രമാണ്. പല വിദ്യാര്‍ഥികള്‍ക്കും അറിയിപ്പ് ലഭിച്ചിട്ട് പോലുമില്ല. മത്സരത്തിന് എത്തിച്ചേര്‍ന്ന വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും അധ്യാപകരും ഒരു പോലെ മത്സരം നടത്തിപ്പിലെ അപാകതകള്‍ ചൂണ്ടി കാണിച്ചെങ്കിലും അധികാരികള്‍ തിരുത്താന്‍ തയ്യാറായില്ല. ഇതേ തുടര്‍ന്ന് എം.എസ്.എഫ് നേതൃത്വത്തിന്റെ ഇടപെടല്‍ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും അവസരം നല്‍കുമെന്ന് ഉറപ്പ് നല്‍കുകയായിരുന്നു.
മത്സരം ആരംഭിച്ചത് മുതല്‍ ഗുരുതര വീഴ്ച്ചകളുണ്ടെന്ന് ആക്ഷേപവുമായി മത്സരാര്‍ഥികള്‍ രംഗത്തെത്തി. സ്‌കോര്‍ഷീറ്റ് പോലുമില്ലാതെയാണ് മാച്ച് ഓഫീഷ്യല്‍സ് മത്സരം നിയന്ത്രിക്കാനെത്തിയത്. കൂടാതെ ഒരു റഫറി മാത്രമായിരുന്നു മത്സരം നിയന്ത്രിച്ചിരുന്നത്. ബൈലോ പ്രകാരം മത്സരം ബെസ്റ്റ് ഓഫ് ത്രി ആയാണ് നടക്കേണ്ടത്. എന്നാല്‍ ചടങ്ങിനെന്ന പോലെ സിംഗിള്‍ ഗൈയിം മാത്രമാണ് നടന്നിരുന്നത്. കൊണ്ടോട്ടി ഉപജില്ലയില്‍ നിന്നും റവന്യൂ ജില്ലാ കായികമേളയിലേക്ക് തെരഞ്ഞെടുത്ത മത്സരാര്‍ഥികളുടെ പേരുകള്‍ ലുള്‍പ്പെടുത്തുക പോലുമുണ്ടായില്ല. പിന്നീട് വിദ്യാര്‍ഥികളും രക്ഷിതാക്കളും എം.എസ്.എഫ് നേതാക്കളും വിഷ വിഷയം ഉന്നയിച്ചതോടെ ഇവരെ ഉള്‍പ്പെടുത്തുന്നതിന് നടപടി സ്വീകരിക്കുകയായിരുന്നു ഉദ്യോഗസ്ഥര്‍.
മാസങ്ങളോളം പരിശീലനം നടത്തിയാണ് ഓരോ മത്സരാര്‍ഥിയും മത്സരങ്ങള്‍ക്ക് തയ്യാറെടുക്കുന്നത്. എന്നാല്‍ അപ്പം ചുട്ടെടുക്കുന്ന ലാഘവത്തോടെയാണ് അധികാരികള്‍ ജില്ലാ റവന്യു കായിക മേളയെ കാണുന്നത്. വിദ്യാര്‍ഥികളെ പങ്കെടുപ്പിക്കാന്‍ പോലും തയ്യാറാകാതെ മത്സരം സംഘടിപ്പിക്കുന്നത് അംഗീകരിക്കാനാവില്ല. കായിക മേള നടത്തിപ്പില്‍ വിദ്യാഭ്യാസ വകുപ്പ് സമ്പൂര്‍ണ്ണ പരാജയമാണെന്നും എം.എസ്.എഫ് കുറ്റപ്പെടുത്തി. നാടിന്റെ അഭിമാനമായി ഉയരേണ്ട കായിക താരങ്ങളുടെ ഭാവി കൊണ്ട് പന്താടാന്‍ ആരെയും അനുവദിക്കില്ലെന്ന് എം.എസ്.എഫ് ജില്ലാ പ്രസിഡന്റ് റിയാസ് പുല്‍പ്പറ്റയും ജനറല്‍ സെക്രട്ടറി കബീര്‍ മുതുപറമ്പും പറഞ്ഞു. ഭാരവാഹികളായ ഖമറുസ്സമാന്‍ മൂര്‍ഖത്ത്, ടി.പി.നബില്‍, ശാഫി വള്ളിക്കുന്ന് പ്രതിഷേധ പരിപാടിക്ക് നേതൃത്വം നല്‍കി.

Sharing is caring!