മുണ്ടേരിയിലെ ആദിവാസികളെ സന്ദര്‍ശിച്ച് ജില്ലാ പഞ്ചായത്ത് പ്രസിഡന്റും സംഘവും

മുണ്ടേരിയിലെ  ആദിവാസികളെ സന്ദര്‍ശിച്ച്  ജില്ലാ പഞ്ചായത്ത്  പ്രസിഡന്റും സംഘവും

മലപ്പുറം: നിലമ്പൂരിനെ തകര്‍ത്തെറിഞ്ഞ പ്രളയം കഴിഞ്ഞിട്ട് ഒരുമാസം പിന്നിട്ട സാഹചര്യത്തില്‍ ഏറെ ദുരിതംപേറുന്ന പോത്തുകല്ല് പഞ്ചായത്തിലെ മുണ്ടേരി ഉള്‍വനത്തിലെ വാണിയമ്പുഴ കോളനി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണനും സംഘവും സന്ദര്‍ശിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സക്കീന പുല്‍പ്പാടന്‍, സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ ഉമ്മര്‍ അറക്കല്‍, അംഗങ്ങളായ ഇസ്മയില്‍ മൂത്തേടം, ഒ.ടി ജയിംസ്, പി.ആര്‍ രോഹില്‍ നാഥ്, നിലമ്പൂര്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സജിന സകരിയ്യ, പോത്തുകല്‍ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സി.എച്ച് സുലൈമാന്‍ ഹാജി, കെ.ഷറഫുന്നീസ, മുസ്്‌ലിംലീഗ് നേതാക്കളായ സി.എച്ച് ഇഖ്ബാല്‍ മാസ്റ്റര്‍, ജസ്മല്‍ പുതിയറ, ആലായി അലവിക്കുട്ടി, കലന്തര്‍ നാണി, കെ.അബ്ദുട്ടി, നാസര്‍ പൂളപ്പാടം എന്നിവരുടെ സംഘമാണ് കോളനി സന്ദര്‍ശിച്ചത്. ബദല്‍ സ്‌കൂളിലെ അധ്യാപിക സി ഉമ്മുല്‍ വാഹിദയാണ് കോളനിക്കാരുടെ ദുരിത കഥ ജില്ലാ പഞ്ചായത്ത് അധികൃതരെ അറിയിച്ചത്.മുണ്ടേരി ഫാമിലൂടെ ഉള്‍വനത്തിലേക്കുള്ള റോഡും പാലവും എല്ലാം പ്രളയത്തില്‍ തകര്‍ന്നിരുന്നു. പുറം ലോകവുമായി ബന്ധപ്പെടാനുണ്ടായിരുന്ന ഇരുട്ടുകുത്തിയിലെ കോണ്‍ക്രീറ്റ് നടപ്പാലവും തലപ്പാലിയിലെ തൂക്ക്പാലവും ഒഴുകിപ്പോയി. ഇതോടെ ഇരുട്ടുകുത്തി, വാണിയംമ്പുഴ, തരിപ്പപ്പൊട്ടി, കുമ്പളപ്പാറ എന്നി ആദിവാസി കോളനികളിലെ 150 ഓളം കുടുംബങ്ങള്‍ വനത്തില്‍ ഒറ്റപ്പെട്ടു. വാണിയമ്പുഴയും ചാലിയാറും കവിഞ്ഞ് ദിശമായി ഒഴുകിവരുന്നത് കണ്ട് ആദിവാസികള്‍ ഉയര്‍ന്ന ഭാഗത്തേക്ക് ഓടിരക്ഷപ്പെട്ടതാണ്. പിന്നീട് ഇവര്‍ക്ക് പുറംലോകവുമായി ബന്ധപ്പെടാന്‍ ഒരുമാര്‍ഗവുമില്ലാതായി. മന്ത്രിമാരോ, എം.എല്‍.എയോ, ഐ.ടി.ഡി.പി ഉദ്യോഗസ്ഥരോ, വില്ലേജ് ഓഫീസര്‍, തഹ്‌സില്‍ദാര്‍, കലക്ടറോ ആരും ഇതുവരെ കോളനിയിലേക്ക് തിരിഞ്ഞുനോക്കിയിട്ടില്ലന്ന് ഇവര്‍ പരാതിപ്പെടുന്നു.
മാവോയിസ്റ്റ് ഭീഷണി പറഞ്ഞ് മാധ്യമപ്രവര്‍ത്തകരെ പോലും ഇങ്ങോട്ട് കടത്തിവിട്ടതുമില്ല. ഇതോടെ ഒരു കൂട്ടം മനുഷ്യരുടെ ദുരിതപ്രളയം ആരും അറിഞ്ഞുമില്ല. വെള്ളമിറങ്ങിയതോടെ തലപ്പാലിയില്‍ ചങ്ങാടം നിര്‍മിച്ചാണ് ചിലരെങ്കിലും ഇക്കരക്കെത്തിയത്. ഈ ചങ്ങാടം വഴി അതിസാഹസികമായി പലതവണയായാണ് ജനപ്രതിനിധികളെ ഇന്നലെ കോളനിയിലെത്തിച്ചത്.
സിവില്‍ സര്‍വീസ് പരീക്ഷക്ക് പരിശീലനം നടത്തുന്ന ഗീതുമോളും എസ്.എസ്.എല്‍.സി പരീക്ഷ പാസ്സായ 26 കുട്ടികളും ഡിഗ്രിക്ക് പഠിക്കുന്ന നാലു കുട്ടികളും ടീച്ചേഴ്‌സ് ട്രൈനിങ് കോഴ്‌സിനു പോകുന്ന കുട്ടികളും ഈ കോളനിയിലുണ്ട്. ഇവരുടെ പഠനവും അനിശ്ചിതത്വത്തിലാണ്.
ഓരോരുത്തരുടെ വിഷമങ്ങള്‍ ചോദിച്ചറിഞ്ഞും ആശ്വസിപ്പിച്ചും വരുന്ന 13 ന് ഓണസദ്യയൊരുക്കാന്‍ വീണ്ടും വരുമെന്ന ഉറപ്പും നല്‍കിയാണ് എ.പി ഉണ്ണികൃഷ്ണനും സംഘവും കോളനിയില്‍ നിന്ന് മടങ്ങിയത്. താല്‍ക്കാലികാശ്വാസത്തിനായി കയ്യില്‍ കരുതിയിരുന്ന ഭക്ഷണ സാധനങ്ങളും വസ്ത്രവും ചെരിപ്പും മറ്റു സാധനങ്ങളുമുള്‍പ്പടെ ആദിവാസികള്‍ക്ക് ജനപ്രിതിനിധികളുടെ സംഘം നല്‍കി.

മുണ്ടേരിയിലേക്ക് ഇനിയെങ്കിലും
സഹായമെത്തിക്കണം:
എ.പി ഉണ്ണികൃഷ്ണന്‍

മലപ്പുറം: പ്രളയമുണ്ടായിടത്തെല്ലാം സന്ദര്‍ശന നടത്തിയപ്പോള്‍ മുണ്ടേരി ഉള്‍വനത്തിലുള്ള ആദിവാസികളെ ഒന്നന്വേഷിക്കുകപോലും ചെയ്യാതെ വകുപ്പ് മന്ത്രി മടങ്ങിയത് സര്‍ക്കാറിന്റെ ആദിവാസികളോടുള്ള സമീപനത്തിന്റെ വ്യക്തമായ ഉദാഹരണമാണെന്ന് എ.പി ഉണ്ണികൃഷ്ണന്‍ പറഞ്ഞു. മാവോയിസ്റ്റ് ഭീഷണിയുടെ പേരില്‍ ആദിവാസികള്‍ക്ക് സന്നദ്ധ സംഘങ്ങളുടെ സഹായം മുടക്കിയ അധികൃതരുടെ നടപടി അംഗീകരിക്കാനാവില്ല. ഇവരെ മാറ്റി നിര്‍ത്തുകയല്ല വേണ്ടിയിരുന്നത്. ആവശ്യമായ സഹായത്തിക്കാനുള്ള മാര്‍ഗങ്ങളൊരുക്കുകയാണ് അധികൃതര്‍ ചെയ്യേണ്ടത്. ദിവസങ്ങളോളം നരകതുല്യമായ ജീവിതമാണ് ആദിവാസികള്‍ക്കുണ്ടായത്. ഇനിയെങ്കിലും ഐ.ടി.ഡി.പിയും വകുപ്പുമന്ത്രി ഈ കോളനിക്കാരുടെ ദുരിതത്തിന് അറുതിവരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Sharing is caring!