മൊബൈല്‍ ‘ഓര്‍ഡര്‍ ചെയ്ത’ മലപ്പുറം ചീക്കോട് സ്വദേശിക്ക് കിട്ടിയത് പച്ചക്കറി അരിയുന്ന ബ്ലേഡ്

മൊബൈല്‍ ‘ഓര്‍ഡര്‍ ചെയ്ത’ മലപ്പുറം ചീക്കോട് സ്വദേശിക്ക് കിട്ടിയത് പച്ചക്കറി അരിയുന്ന ബ്ലേഡ്

മങ്കട: മൊബൈല്‍ഫോണ്‍ കമ്പനിയില്‍ നിന്നാണെന്നു പറഞ്ഞ് വിളിച്ച് പാഴ്‌സല്‍ തട്ടിപ്പ് നടത്തുന്ന സംഘം സജീവം. തട്ടിപ്പിനിരയായ ആള്‍ വാഴക്കാട് പോലീസിലും തപാല്‍ വകുപ്പിനും പരാതി നല്‍കി. ചീക്കോട് മണ്ണാട്ടുപറമ്പന്‍ റഷീദിനാണ് സെപ്റ്റംബര്‍ മൂന്നിന് പാഴ്‌സല്‍ ലഭിച്ചത്. വോഡഫോണ്‍ കമ്പനിയില്‍നിന്നാണെന്നുപറഞ്ഞ് വിളിച്ച് നറുക്കെടുപ്പില്‍ മൊബൈല്‍ ഫോണ്‍ സമ്മാനം ലഭിച്ചതായും നികുതിയായി 1500 രൂപ പാഴ്‌സല്‍ കൈപ്പറ്റുമ്പോള്‍ നല്‍കിയാല്‍ മതിയെന്നും പറഞ്ഞ് വിശ്വസിപ്പിച്ചു. സെപ്റ്റംബര്‍ മൂന്നിന് പാഴ്‌സല്‍ പോസ്റ്റോഫീസില്‍ എത്തിയപ്പോള്‍ വിവരം പോസ്റ്റ്മാന്‍ അറിയിച്ചു. പാഴ്‌സല്‍ ആണെന്ന് പോസ്റ്റ് മാന്‍ പറഞ്ഞെങ്കിലും 1575 രൂപ നല്‍കി കൈപ്പറ്റി. പൊളിച്ചു നോക്കിയപ്പോഴാണ് 100 രൂപ വിലയുള്ള പച്ചക്കറി അരിയുന്ന ബ്ലേഡ് ആണെന്ന് മനസ്സിലായത്.
വി.പി.പി. ആയാണ് പാഴ്‌സല്‍ അയച്ചിരുന്നത്. ഇതനുസരിച്ച് പോസ്റ്റ് കൈപ്പറ്റിയാല്‍ അയച്ച ആള്‍ക്ക് പണം ലഭിക്കും. തപാല്‍ വകുപ്പിന് ഒന്നും ചെയ്യാന്‍ കഴിയില്ല. പരാതി കിട്ടിയാല്‍ അന്വേഷണം കഴിയുന്നതു വരെ പാഴ്‌സല്‍ അയയ്ക്കുന്ന പോസ്റ്റോഫീസില്‍ വി.പി.പിയുടെ പണം നല്‍കുന്നത് തടഞ്ഞു വെക്കാമെന്നു മാത്രം. ‘ കാഷ് ഓണ്‍ ഡെലിവറി വഴിയുള്ള പാഴ്‌സല്‍ ഇടപാടുകളിലാണ് ഇപ്പോള്‍ അധികം തട്ടിപ്പുകളും നടക്കുന്നത്. എന്നാല്‍ സി.ഒ.ഡി. ആയി അയയ്ക്കണമെങ്കില്‍ അയയ്ക്കുന്ന സ്ഥാപനത്തിന് തപാല്‍ വകുപ്പില്‍ രജിസ്‌ട്രേഷന്‍ വേണം. രജിസ്‌ട്രേഷനില്ലാത്ത വ്യക്തികളും സ്ഥാപനങ്ങളുമാണ് വി.പി.പി. ആയി തട്ടിപ്പ് നടത്തുന്നത്. അന്ധവിശ്വാസം മുതലെടുത്ത് ധനാകര്‍ഷണയന്ത്രം, വീട്ടില്‍ ഐശ്വര്യം വരുവാനുള്ള യന്ത്രം തുടങ്ങിയവയും ഷുഗര്‍, പ്രഷര്‍, രഹസ്യരോഗങ്ങള്‍ എന്നിവയ്ക്കുള്ള മരുന്നുകള്‍, ലൈംഗിക ഉത്തേജനമരുന്നുകള്‍ തുടങ്ങിയവയും ഇത്തരം തട്ടിപ്പ് സംഘങ്ങള്‍ വന്‍വിലയ്ക്ക് പാഴ്‌സലായി അയയ്ക്കുന്നുണ്ട്. തട്ടിപ്പിനിരയാകുന്നവര്‍ ഇത് പുറത്തുപറയാന്‍ മടിക്കുന്നതാണ് തട്ടിപ്പുസംഘങ്ങള്‍ക്ക് രക്ഷയാകുന്നത്.

Sharing is caring!