പേരാമ്പ്ര കോളജിലെ പതാകപാകിസ്ഥാന്‍ പതാകയല്ല, എം.എസ്.എഫിന്റെ ഔദ്യോഗിക പതാകയുമല്ല, വിദ്യാര്‍ഥികളുടെ മേലുള്ള കേസ് പിന്‍വലിക്കണമെന്ന് എം.എസ്.എഫ്

പേരാമ്പ്ര കോളജിലെ പതാകപാകിസ്ഥാന്‍ പതാകയല്ല,  എം.എസ്.എഫിന്റെ  ഔദ്യോഗിക  പതാകയുമല്ല, വിദ്യാര്‍ഥികളുടെ മേലുള്ള കേസ് പിന്‍വലിക്കണമെന്ന് എം.എസ്.എഫ്

ന്യൂഡല്‍ഹി: ഒരേ കളറിലുള്ള വിവിധ രാഷ്ട്രങ്ങളുടെയും സംഘടനകളുടെയും പതാകകള്‍ നിലവിലുള്ള കാലത്ത് പരസ്പര സാമ്യതയുണ്ടോ എന്ന സംശയത്തിന്റെ പേരില്‍ പേരാമ്പ്ര കോളജിലെ പതാക സംഭവത്തില്‍ യാഥാര്‍ഥ്യമറിയാതെ വാര്‍ത്തയുണ്ടാക്കിയ ചില മാധ്യമങ്ങളും വാട്സപ്പില്‍ സംഭവം കണ്ട് കേസെടുത്ത പൊലീസും സത്യാവസ്ഥ മനസിലാക്കണമെന്നും കേസ് പിന്‍വലിക്കണമെന്നും എം.എസ്.എഫ് ദേശീയ പ്രസിഡന്റ് ടി.പി അഷ്റഫലി ആവശ്യപ്പെട്ടു. എം.എസ്.എഫിന്റെ പതാക 3:2 എന്ന അനുപാതത്തില്‍ നീളത്തില്‍ മുകളിലെ പകുതിയില്‍ പച്ചയും അതില്‍ വെള്ള നിറത്തില്‍ അര്‍ധ ചന്ദ്രികയും നക്ഷത്രവും താഴെ പകുതിയില്‍ വെള്ളയില്‍ പച്ചനിറത്തില്‍ എം.എസ്.എഫ് എന്ന് എഴുതിയാലുമാണ് പൂര്‍ണ്ണമായ ഔദ്യോഗിക എം.എസ്.എഫ് പതാകയാകുന്നത്. ഇങ്ങിനെയുള്ള എം.എസ്.എഫ് പതാകക്ക് പാകിസ്ഥാന്‍ പതാകയുമായി യാതൊരു സാമ്യതയുമില്ല. കഴിഞ്ഞ ഏഴ് പതിറ്റാണ്ടായി ഈ പതാക എം.എസ്.എഫ് ഉപയോഗിക്കുന്നു. രൂപീകരണ കാലം തൊട്ട് പലപ്പോഴായി കേള്‍ക്കാറുള്ള പാകിസ്ഥാന്‍ ആരോപണങ്ങള്‍ വിദ്യാര്‍ഥികളും സമൂഹവും തള്ളിക്കളഞ്ഞതിനാലാണ് ഇന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ എം.എസ്.എഫ് ഒരു ശക്തിയായി വളര്‍ന്ന് വരുന്നത്. പേരാമ്പ്ര കോളജില്‍ കുട്ടികള്‍ ഉപയോഗിച്ച ആ പതാകയില്‍ എം.എസ്.എഫിന്റെ ഔദ്യോഗിക പതാകയില്‍ ഉള്ളതിനേക്കാള്‍ അധികം പച്ച ഭാഗം ഉണ്ടെന്നതും വെള്ള ഭാഗത്ത് എം.എസ്.എഫ് എന്ന് എഴുതാത്തതിനാലുമാണ് അത് ഔദ്യോഗിക പതാകയല്ലെന്ന് പറയുന്നത്. കോളജില്‍ ഉയര്‍ത്തിയ പതാകയുടെ ഭാരം മൂലം വടി പൊട്ടിയപ്പോള്‍ വിദ്യാര്‍ഥികള്‍ പതാക വിരിച്ച് പിടിക്കുകയും ചെയ്ത സമയത്ത് വ്യത്യസ്ത കോണുകളില്‍ നിന്നും മുകളിലെ നിലയില്‍ നിന്നും മറ്റു വിദ്യാര്‍ഥികള്‍ പകര്‍ത്തിയ ഫോട്ടോയും വീഡിയോയുമാണ് ഈ ആശയകുഴപ്പം സൃഷ്ടിച്ചത്. അല്ലാതെ പാക് പതാക പേരാമ്പ്ര കോളജില്‍ ഒരു വിദ്യാര്‍ഥിയും ഉയര്‍ത്തിയിട്ടില്ല.
സത്യാവസ്ഥ ഇതാണെന്നിരിക്കെ കേട്ടപാതി മാര്‍ച്ച് നടത്തിയ സംഘപരിവാര്‍ ആണ് സ്ഥിരം പല്ലവിയായ പാക് ആരോപണത്തിന് പിന്നില്‍. ഇത് സമൂഹം തിരിച്ചറിയണം. ഈ സംഭവം പ്രബുദ്ധരായ മലയാളം മാധ്യമങ്ങള്‍ മനസിലാക്കിയപ്പോള്‍ ടൈംസ് നൗ, ടൈംസ് ഓഫ് ഇന്ത്യ, ദ ഹിന്ദു തുടങ്ങിയ ദേശീയ മാധ്യമങ്ങള്‍ സത്യാവസ്ഥ അറിയാതെ ബി.ജെ.പി ആരോപണങ്ങള്‍ ഏറ്റെടുത്തത് പ്രതിഷേധാര്‍ഹമാണ്. ഈ വാര്‍ത്തയും വാട്സാപ്പ് മെസേജുകളും കണ്ട് അന്യായ സംഘം ചേരല്‍, കലാപശ്രമം തുടങ്ങിയ വകുപ്പുകള്‍ ചേര്‍ത്ത് കേസെടുത്ത പൊലീസ് നടപടി അനീതിയാണ്. കേസ് ഉടന്‍ പിന്‍വലിക്കണം. ഇതിനിടയില്‍ സംഘപരിവാര്‍ ആരോപണം ഏറ്റെടുത്ത് പ്രസ്താവനയിറക്കിയ എസ്.എഫ്.ഐ കോഴിക്കോട് ജില്ലാ നേതൃത്വം രാഷ്ട്രീയ ദുഷ്ടലാക്കോടെ അവസരം മുതലെടുക്കുകയാണ്. അനാവശ്യമായ എസ്.എഫ്.ഐ പ്രസ്താവന പിന്‍വലിക്കണമെന്നും ടി.പി അഷ്റഫലി ആവശ്യപ്പെട്ടു.

Sharing is caring!