പോക്‌സോ കേസ് പ്രതി വളാഞ്ചേരി കൗണ്‍സിലര്‍ യോഗത്തിനെത്തി

പോക്‌സോ കേസ് പ്രതി വളാഞ്ചേരി കൗണ്‍സിലര്‍  യോഗത്തിനെത്തി

വളാഞ്ചേരി: പോക്‌സോ കേസ് പ്രതിയായ കൗണ്‍സിലര്‍ യോഗത്തിനെത്തിയപ്പോള്‍ വളാഞ്ചേരി നഗരസഭയില്‍ അരങ്ങേറിയത് നാടകീയ രംഗങ്ങള്‍,
വിവാഹ വാഗ്ദാനം നല്‍കി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ പോക്‌സോ കേസില്‍ പ്രതിചേര്‍ക്കപ്പെട്ട ഇടതുപക്ഷ കൗണ്‍സിലര്‍ നഗരസഭാ കൗണ്‍സില്‍ യോഗത്തിനെത്തിയപ്പോഴാണ് നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്. രാവിലെ 11 ഓടെയാണ് നഗരസഭാ കൗണ്‍സില്‍ ഹാളില്‍ ചെയര്‍പേഴ്‌സണ്‍ സി.കെ. റുഫീനയുടെ അധ്യക്ഷതയില്‍ യോഗം ആരംഭിച്ചത്. പോക്‌സോ കേസ് പ്രതിയായ ഷംസുദ്ധീന്‍ നടക്കാവിലും യോഗത്തില്‍ പങ്കെടുക്കാനെത്തി. 22 അജണ്ടകളായിരുന്നു യോഗത്തില്‍ ചര്‍ച്ചക്കെടുത്തത്. ഇതില്‍ ടൗണിലെ മാലിന്യ വിഷയവും ഐറിഷ് പദ്ധതികളിലെ അപാകതയും ഏറ്റവും അവസാനമായാണ് ചര്‍ച്ചക്കെടുത്തത്. തങ്ങള്‍ ഉന്നയിച്ച ഏറ്റവും പ്രധാന വിഷയമായ മാലിന്യ വിഷയം ഏറ്റവും അവസാന അജണ്ടയായാണ് ചര്‍ച്ചക്കെടുത്തതെന്ന് കാണിച്ച് പ്രതിപക്ഷം മുദ്യാവാക്യം വിളിയോടെ യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോരുകയും പ്രതിപക്ഷ നേതാവ് ടി.പി. അബ്ദുല്‍ ഗഫൂര്‍, ടി.പി. രഘുനാഥ്, ഇ.പി. അച്ചുതന്‍, പി.പി ഹരിദാസന്‍ എന്നിവരുടെ നേതൃത്വത്തില്‍ പ്ലക്കാര്‍ഡുകളുമേന്തി നഗരത്തില്‍ പ്രകടനം നടത്തുകയും ചെയ്തു. ഈ സമയം പോക്‌സോ കേസ് പ്രതി യോഗത്തില്‍ നിന്നും ഇറങ്ങിപ്പോകണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ് അംഗങ്ങള്‍ മുദ്യാവാക്യം വിളി തുടര്‍ന്ന് കൊണ്ടിരുന്നു. എന്നാല്‍ കൗണ്‍സിലര്‍ ഷംസുദ്ധീന്‍ എതിര്‍വാദങ്ങള്‍ ഉന്നയിക്കാന്‍ ശ്രമിച്ചതോടെ ഹാളില്‍ ബഹളമായി. യു.ഡി.എഫ് വനിതാ കൗണ്‍സിലര്‍മാര്‍ കറുത്ത അബായ ധരിച്ച് മുഖം മറച്ച് കൗണ്‍സിലര്‍ രാജിവെക്കണമെന്ന പ്ലക്കാര്‍ഡുമായാണ് പ്രതിഷേധിച്ചത്. യു.ഡി.എഫ് അംഗങ്ങളുടെ പ്രതിഷേധം ശക്തമായപ്പോള്‍ ചെയര്‍പേഴ്‌സണ്‍ ഷംസുദ്ധീനോട് പുറത്ത് പോകാന്‍ ആവശ്യപ്പെടുകയായിരുന്നു. കൗണ്‍സിലര്‍ പുറത്തിറങ്ങിയ ശേഷമാണ് കൗണ്‍സില്‍ യോഗം ആരംഭിച്ചത്. ശേഷം യു.ഡി.എഫ് കൗണ്‍സിലര്‍മാരുടെ നേതൃത്വത്തില്‍ നഗരത്തില്‍ പ്രകടനം നടത്തി. നഗരസഭ ചെയര്‍പേഴ്‌സണ്‍ സി.കെ. റുഫീന, വൈസ് ചെയര്‍മാന്‍ കെ.എം. ഉണ്ണികൃഷ്ണന്‍, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ സി. അബ്ദുല്‍ നാസര്‍, സി. രാമകൃഷ്ണന്‍, കൗണ്‍സിലര്‍മാരായ കെ.വി. ഉണ്ണികൃഷ്ണന്‍, മൂര്‍ക്കത്ത് മുസ്തഫ, ഷിഹാബുദ്ധീന്‍ എന്ന ബാവ, ഇ.പി. മുഹമ്മദ് യഹ്‌യ, എം.പി. ഷാഹുല്‍ ഹമീദ്, യു. മുജീബ് റഹ്മാന്‍, നൗഫല്‍ പാലാറ, ഹമീദ് കൊട്ടാരം എന്നിവര്‍ നേതൃത്വം നല്‍കി. കൗണ്‍സിലര്‍ക്കെതിരെ ശക്തമായ പ്രതിഷേധ സമരങ്ങള്‍ ഉണ്ടാകുമെന്ന് മനസിലാക്കിയ ഇടതു പക്ഷ കൗണ്‍സിലര്‍മാരുടെ ഇരട്ടത്താപ്പിന്റെ ഭാഗമായാണ് ഇറങ്ങിപ്പോക്ക് നടത്തിയതെന്നും ഇത് പൊതുജനം തിരിച്ചറിയുമെന്നും യു.ഡി.എഫ് നേതാവ് സി. അബദുല്‍ നാസര്‍ പറഞ്ഞു. കൗണ്‍സിലറോട് രാജിവെക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടായിരുന്നെന്നും ഇപ്പോള്‍ കൗണ്‍സിലറുമായി എല്‍.ഡി.എഫിന് യാതൊരു ബന്ധവുമില്ലെന്നും പ്രതിപക്ഷ നേതാവ് ടി.പി. അബ്ദുല്‍ ഗഫൂര്‍ പറഞ്ഞു.

Sharing is caring!