പ്രളയാനന്തര പ്രവര്‍ത്തനങ്ങള്‍ക്ക് മലപ്പുറം ജില്ലയില്‍ കൃഷി വകുപ്പ് ചെലഴിച്ചത് 36.80 കോടി

പ്രളയാനന്തര  പ്രവര്‍ത്തനങ്ങള്‍ക്ക്  മലപ്പുറം ജില്ലയില്‍  കൃഷി വകുപ്പ് ചെലഴിച്ചത്  36.80 കോടി

മലപ്പുറം: പ്രളയത്തില്‍ തകര്‍ന്ന കാര്‍ഷിക മേഖലയെ കൈപിടിച്ചുയര്‍ത്താന്‍ കൃഷി വകുപ്പ് ജില്ലയില്‍ ചെലവഴിച്ചത് 36.80 കോടി രൂപ. 695710 കര്‍ഷകര്‍ക്കാണ് ജില്ലയില്‍ വിവിധ രൂപത്തില്‍ സഹായം ലഭിച്ചത്. വിളനാശം, മണ്ണ് നീക്കം ചെയ്യല്‍, കൃഷി വ്യാപനം, ജലസേചന സൗകര്യമൊരുക്കല്‍ തുടങ്ങി 17 ഇനങ്ങളിലാണ് ജില്ലയില്‍ സേവനം നല്‍കിയത്.കൃഷി നശിച്ച 19078 പേര്‍ക്ക് നഷ്ടപരിഹാരമായി 28.26 കോടി രൂപ നല്‍കി. മണ്ണിടിച്ചിലിനെ തുടര്‍ന്ന് കൃഷി സ്ഥലത്ത് അടിഞ്ഞ് കൂടിയ മണ്ണ് നീക്കം ചെയ്യുന്നതിനായി 18.42 ലക്ഷം ചെലവഴിച്ചു. 82.82 ഹെക്ടറിലാണ് പ്രവൃത്തി നടന്നത്. മണ്ണിന്റെ ഗുണമേന്‍മ വര്‍ധിപ്പിക്കുന്നതിനായി 1.78 കോടി രൂപയാണ് ചെലവഴിച്ചത്. വെള്ളപ്പൊക്കം ബാധിച്ച 3287.7 ഹെക്ടറിലാണ് ഇതിനായി തുക ചെലവഴിച്ചത്. നേന്ത്ര കൃഷി വ്യാപനത്തിന് 3.96 കോടിയും പൈനാപ്പിള്‍ വ്യാപനത്തിന് 12 ലക്ഷവും നല്‍കി. സങ്കരയിനം പച്ചക്കറി കൃഷി, ചക്ക കൃഷി വ്യാപനം, ഇഞ്ചി കൃഷി, കുരുമുളക് എന്നിവക്കായി യഥാക്രമം ഒരു ലക്ഷം, 4.68 ലക്ഷം, 12.61 ലക്ഷം, 36.42 ലക്ഷം എന്നിങ്ങനെയും ജില്ലയില്‍ അനുവദിച്ചു.

Sharing is caring!