കേരളത്തില്‍ നിന്നും ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള വിമാന നിരക്ക്ശരാശരിയേക്കാള്‍ കൂടുതലാണന്ന് തുറന്ന് സമ്മതിച്ച് കേന്ദ്ര വ്യോമയാന മന്ത്രാലയം,

കേരളത്തില്‍ നിന്നും ഗള്‍ഫ്  രാജ്യങ്ങളിലേക്കുള്ള വിമാന  നിരക്ക്ശരാശരിയേക്കാള്‍  കൂടുതലാണന്ന് തുറന്ന് സമ്മതിച്ച്  കേന്ദ്ര വ്യോമയാന മന്ത്രാലയം,

മലപ്പുറം: കേരളത്തില്‍ നിന്നും ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള വിമാന നിരക്ക് ചില ഘട്ടങ്ങളില്‍ ശരാശരിയേക്കാള്‍ കൂടുതലാണന്ന് തുറന്ന് സമ്മതിച്ച് കേന്ദ്ര വ്യോമയാന മന്ത്രാലയം. കരിപ്പൂരില്‍ നിന്നും ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള വിമന നിരക്കില്‍ ഉല്‍സവകാലത്തും അവധിക്കാലത്തുമുണ്ടാവുന്ന അനിയന്ത്രിതമായ നിരക്ക് വര്‍ധനയെ പറ്റിയുള്ള എംപിമാരായ പികെ. കുഞ്ഞാലിക്കുട്ടിയുടെയും രമ്യാഹരിദാസിന്റെയും ലോക്‌സഭയിലെ ചോദ്യത്തിന് നല്‍കിയ മറുപടിയാലാണ് കേന്ദ്ര വ്യോമയാന മന്ത്രാലയം നിരക്ക് ശരാശരിയേക്കാള്‍ ഉയരാറുണ്ടന്ന് സമ്മതിച്ചത്. വിമാന കമ്പനികളില്‍ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ ശരാശരി നിരക്കില്‍ ചെറിയ തോതിലുള്ള വര്‍ധനവുണ്ടാവാറുണ്ടന്നാണ് വ്യോമയാന മന്ത്രാലയം രേഖാമൂലം നല്‍കിയ മറുപടിയില്‍ പറഞ്ഞിരിക്കുന്നത്. എന്നാല്‍ കമ്പോള ശക്തികളായ സംഭരണവും ആവശ്യവുമാണ് നിരക്ക് വര്‍ധനവിന് കാരണമായി മന്ത്രാലയം ഉയര്‍ത്തിക്കാട്ടിയിരിക്കുന്നത്. ജെറ്റ് എയര്‍വേഴ്‌സ് സര്‍വ്വീസ് നിര്‍ത്തിയതും, ബോയിംഗ് 737 വലിയ വിമാനങ്ങള്‍ ഇറക്കാന്‍ കഴിയാതിരുന്നതും നിരക്ക് വര്‍ധനക്ക് കാരണമായിരുന്നതായും വ്യോമയാന മന്ത്രി ഹര്‍ദീപ് സിംഗ് പുരി നല്‍കിയ മറുപടിയില്‍ പറയുന്നു. വലിയ വിമാനങ്ങള്‍ക്ക് സര്‍വ്വീസ് നടത്താന്‍ കഴിയുന്ന തരത്തില്‍ 2018 ഡിസംബറില്‍ കരിപ്പൂര്‍ വിമാനത്താവളം സജ്ജമാക്കിയത് സൗദി എയര്‍ലൈന്‍സ് അടക്കമുള്ള വിമാനങ്ങള്‍ക്ക് സര്‍വ്വീസ് നടത്താനുള്ള സാഹചര്യമൊരുക്കിയതായും മറുപടിയിലുണ്ട്. കരിപ്പൂരില്‍ ജെറ്റ് എയര്‍വേഴ്‌സിന് അനുവദിച്ചിരുന്ന ട്രാഫിക്ക് അവകാശങ്ങള്‍ മറ്റൊരു ഇന്ത്യന്‍ വിമാന കമ്പനിക്ക് നല്‍കിയതായും അവര്‍ ഉടന്‍ തന്നെ അവിടുന്ന് സര്‍വ്വീസ് തുടങ്ങുമെന്നും മന്ത്രി അറിയിച്ചു. ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡി.ജി.സി.എ) വിമാന കമ്പനികളോട് പരമാവധി നിരക്ക് കുറക്കാന്‍ നിര്‍ദ്ദേശിക്കാറുണ്ടന്നും മറുപടിയില്‍ പറയുന്നു.

അതേ സമയം ആധാര്‍ നിര്‍ബന്ധമാക്കരുതുന്ന സുപ്രീംകോടതി വിധിയെ മാനിക്കാതെയാണ് സര്‍ക്കാര്‍ ആധാര്‍ ബില്ല് നിയമമാക്കാന്‍ ശ്രമിക്കുന്നതെന്ന് പികെ കുഞ്ഞാലിക്കുട്ടി സഭയില്‍ പ്രസ്താവിച്ചു. ആധാറിനെ സംബന്ധിച്ച് സുപ്രീകോടതിയുടെ മുഴുവന്‍ ബെഞ്ച് ഏറെക്കാലം ചര്‍ച്ചചെയ്തതാണ്. എന്നാല്‍ കോടതിയുടെ നിര്‍ദ്ദേശത്തെ പരിണിക്കാതെയാണ് ഓര്‍ഡിനന്‍സാണങ്കിലും ഇപ്പോള്‍ ബില്ലായാലും സര്‍ക്കാര്‍ കൊണ്ടുവന്നിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ലോക്‌സഭിയില്‍ ആധാറും അനുബന്ധനിയമങ്ങളും ഭേദഗതി ബില്ലിന്‍മേല്‍ നടന്ന ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനങ്ങളുടെ സ്വകാര്യതയെ സംരക്ഷിക്കാനും മാനിക്കാനും സര്‍ക്കാര്‍ തയ്യാറാവണമായിരുന്നു. വിവരങ്ങളുടെ ചോര്‍ച്ച സൃഷ്ടിക്കാനിടയുള്ള അപകടങ്ങളെ പറ്റിയും സര്‍ക്കാര്‍ ആലോചിക്കണമായിരുന്നു. ഞങ്ങളാരും പരിഷ്‌ക്കാരങ്ങള്‍ക്കെതിരല്ല. ആര്‍ക്കും ഡിജിറ്റലൈസേഷനെ എതിര്‍ക്കാനാവില്ല. ലോകവും സമൂഹവും ഡിജിറ്റലാവുകയാണ്. സാങ്കേതികവിദ്യ വലിയ ഉപകാരങ്ങള്‍ ചെയ്തിട്ടുണ്ട്. എന്നാല്‍ സാങ്കേതിക വിദ്യയുമായി ബന്ധപ്പെട്ട ഏറ്റവും പ്രധാനപ്പെട്ട പ്രശ്‌നം സ്വകാര്യതയുടേതും സുതാര്യതയുടേതുമാണ്. ആധാര്‍ നിര്‍ബന്ധമാക്കുന്നതില്‍ വ്യക്തികളുടെ സ്വകാര്യതയുമായി ബന്ധപ്പെട്ട് ചില പ്രശ്‌നങ്ങള്‍ കണ്ടത്തിയത് കോടതിയാണ്. അതിനെ മാനിക്കാന്‍ സര്‍ക്കാര്‍ സന്നദ്ധമാവണമായിരുന്നന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. സാങ്കേതികവിദ്യയെ ഒഴിവാക്കാനാവാത്ത സ്ഥിതിയണങ്കില്‍ ആധാര്‍ ബില്ലിനൊപ്പം വിവര സംരക്ഷണ ബില്ലും കൊണ്ടുവരാന്‍ സര്‍ക്കാര്‍ മടികാണിക്കുന്നതെന്താണന്നും അദ്ദേഹം ചോദിച്ചു. എന്ത് കാര്യവും തെറ്റായ രീതിയില്‍ ചെയ്യുക എന്നത് സര്‍ക്കാര്‍ പതിവാക്കിയിരിക്കുകയാണ്. നോട്ട് നിരോധനത്തോട് കൂടി രാജ്യത്തെ ജനങ്ങളെല്ലാം ഡിജിറ്റല്‍ പണമിടപാടിലേര്‍പ്പെടുമെന്നായിരുന്നു സര്‍ക്കാര്‍ വാദിച്ചിരുന്നത്. ഐടി സാക്ഷരത പോയിട്ട് മുഴുവന്‍ ജനങ്ങളിലേക്കും സാധാരണ സാക്ഷരത പോലുമെത്താത്ത രാജ്യത്ത് എങ്ങനെയാണ് എല്ലാവരും ഡിജിറ്റല്‍ പണമിടപാട് നടത്തുക എന്നത് സര്‍ക്കാര്‍ അന്ന് ആലോചിച്ചുപോലുമില്ല. നോട്ട് നിരോധനം സാമ്പത്തിക വ്യവസ്ഥയുടെ മേല്‍ ഏല്‍പ്പിച്ച പ്രഹരത്തില്‍ നിന്ന് കരകയറാന്‍ ഇന്നും രാജ്യത്തിനായിട്ടില്ല. അതിനാല്‍ തന്നെ ഇത്തരം നിയമനിര്‍മ്മാണങ്ങള്‍ക്ക് മുന്‍പ് സര്‍ക്കാര്‍ ഗൗരവകരാമായ ആലോചനയിലേര്‍പ്പെടണം. ജനങ്ങളുടെ സ്വകാര്യതയെ ഉറപ്പ് വരുത്തുന്നതിനായി ആധാര്‍ ബില്ലിന്റെ കൂട തന്നെ വിവര സംരക്ഷ ബില്ലും കൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Sharing is caring!