മലപ്പുറത്തെ എല്‍.ഡി.എഫ് കേന്ദ്രങ്ങലെ പ്രതാപം തിരിച്ച് പിടിച്ച് ലീഗ്

മലപ്പുറത്തെ  എല്‍.ഡി.എഫ് കേന്ദ്രങ്ങലെ പ്രതാപം തിരിച്ച് പിടിച്ച് ലീഗ്

മലപ്പുറം: ഇടതു കേന്ദ്രങ്ങളെ തകര്‍ത്തെറിഞ്ഞ് യു ഡി എഫിന്റെ പ്രതാപം തിരിച്ചു പിടിച്ച് താനൂര്‍ നിയോജക മണ്ഡലം. ഇടത് സ്വാധീന മേഖലയിലെ ഇടി മുഹമ്മദ് ബഷീറിന്റെ മിന്നും പ്രകടനത്തില്‍ താനൂര്‍ തിരൂര്‍ മണ്ഡലങ്ങളില്‍ എല്‍ ഡി എഫിന്റെ കണക്കുകൂട്ടലുകള്‍ പാടെ തകിടം മറിച്ചു. 6043 വോട്ടിന്റെ ഭൂരിപക്ഷം നേടിയാണ് 2016ല്‍ മുസ്ലീം ലീഗിന്റെ ഉരുക്കു കോട്ടയായ താനൂര്‍ മണ്ഡലം ഇടത് സ്വതന്ത്രന്‍ വി അബ്ദുറഹ്മാനിലൂടെ എല്‍ ഡി എഫ് പിടിച്ചെടുത്തത്. എന്നാല്‍ താനൂരിലെ യുഡിഎഫ് കോട്ടക്ക് കോട്ടം പറ്റിയില്ലെന്ന് തെളിയിച്ചിരിക്കുകയാണ് ലോകസഭാ തെരഞ്ഞെടുപ്പ് ഫലം. 2006 ല്‍ യു ഡി എഫിന് കനത്ത പരാജയം നേരിടേണ്ടി വന്നപ്പോഴും താനൂര്‍ അടിപതറാതെ യു ഡി എഫിനൊപ്പം നിലയുറപ്പിച്ചിരുന്നു. മുന്‍കാലങ്ങളിലെ ഉയര്‍ന്ന ലീഡ് ഈ തെരഞ്ഞെടുപ്പ് ഫലത്തിലും താനൂരില്‍ പ്രകടമായി.വോട്ടെണ്ണല്‍ അന്തിമഘട്ടത്തില്‍ എത്തിയപ്പോള്‍ 32,166 വോട്ടിന്റെ ഭൂരിപക്ഷം യു ഡി എഫിന് ലഭിച്ചു. വോട്ടെണ്ണല്‍ തുടങ്ങിയപ്പോള്‍ ഇടതുമുന്നണി ബിജെപിക്കു പിറകില്‍ പോകുന്ന സ്ഥിതിയുണ്ടായി. ഈ നിലപല തവണ മാറിമറിഞ്ഞ് ഒടുവില്‍ എല്‍ ഡി എഫ് രണ്ടാംസ്ഥാനം നിലനിര്‍ത്തി.പൊന്‍മുണ്ടം, നിറമരുതൂര്‍, താനാളൂര്‍ തുടങ്ങി ഇടത് സ്വാധീന മേഖല ഉള്‍പ്പടെ എല്ലാ പഞ്ചായത്തുകളിലും താനൂരില്‍ യു ഡി എഫിന് ലീഡ് ലഭിച്ചു. തിരൂരില്‍ 7062 വോട്ട് ലീഡിലാണ് സി മമ്മൂട്ടി 2016ല്‍ വിജയിച്ചത്. ലോകസഭാ തെരഞ്ഞെടുപ്പില്‍ ഇടത് സ്ഥാനാര്‍ത്ഥി പി വി അന്‍വറിന് വലിയ വോട്ട് മാര്‍ജില്‍ എല്‍ ഡി എഫ് തിരൂരില്‍ നിന്ന് പ്രതീക്ഷിച്ചെങ്കിലും നിരാശപ്പെടുത്തി. തിരൂരില്‍ 41, 274 വോട്ടിന്റെ ഭൂരിപക്ഷം ഇടത് കേന്ദ്രത്തെ ഞെട്ടിച്ചു. എല്‍ ഡി എഫ് ഭരിക്കുന്ന തിരൂര്‍ മുനിസിപ്പാലിറ്റിയില്‍ 8361 വോട്ട് യുഡിഎഫിന് ലീഡ് ലഭിച്ചു. വെട്ടം, തലക്കാട്, തിരുന്നാവായ, ആതവനാട്, കല്‍പകഞ്ചേരി, വളവന്നൂര്‍ പഞ്ചായത്തുകളിലും യു ഡി എഫിന് ഉയര്‍ന്ന ലീഡ് ലഭിച്ചു. ഇടത് എംഎല്‍എ വി അബ്ദു റഹ്മാന് വോട്ടുള്ള തിരൂര്‍ നഗരസഭയിലെ ബൂത്തില്‍ യുഡിഎഫിന് ലീഡ് ലഭിച്ചു.

Sharing is caring!