സി.പി.എമ്മിനെ കാത്തിരിക്കുന്നത് ചരിത്രത്തിലെ ഏറ്റവും വലിയ തോല്‍വി: അഡ്വ. പി.എസ്. ശ്രീധരന്‍പിള്ള

സി.പി.എമ്മിനെ കാത്തിരിക്കുന്നത്  ചരിത്രത്തിലെ ഏറ്റവും വലിയ തോല്‍വി:  അഡ്വ. പി.എസ്. ശ്രീധരന്‍പിള്ള

തിരൂര്‍: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ഫലം 23ന് പുറത്തുവരുമ്പോള്‍ സി.പി.എം ചരിത്രത്തിലെ ഏറ്റവും വലിയ തോല്‍വി ഏറ്റുവാങ്ങുമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരന്‍പിള്ള. പൊന്നാനി മണ്ഡലം പ്രവര്‍ത്തകയോഗം തിരൂരില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കടുത്ത നിരാശയിലാണ് സി.പി.എം നേതാക്കള്‍. അതുകൊണ്ടാണ് കമ്യൂണസത്തിന്റെ രീതികളെല്ലാം ലംഘിച്ച് അവര്‍ അലയുന്നത്. ന്യൂനപക്ഷ പ്രീണനത്തിന്റെ വക്താക്കളായിരുന്നു അടുത്തകാലം വരെ സി.പി.എം. എന്നാല്‍ ഇന്ന് റീപോളിങ് നടക്കുന്ന ബൂത്തുകളില്‍ പര്‍ദ വിലക്കണമെന്ന ആവശ്യവുമായി ആദ്യം രംഗത്തെത്തിയത് അവരാണ്. വോട്ട് ബാങ്കുകള്‍ക്ക് വേണ്ടി മാത്രം പ്രവര്‍ത്തിച്ച സി.പി.എമ്മിന് തോല്‍വി ഉറപ്പായതോടെ ചിത്തഭ്രമം ബാധിച്ചിരിക്കുകയാണ്. ജനാധിപത്യത്തില്‍ നിന്ന് വ്യതിചലിച്ച് നടന്നതുകൊണ്ടാണ് അവര്‍ക്ക് ഈ ഗതികേടുണ്ടായത്. മോദിയെ താഴെയിറക്കാമെന്ന് വ്യാമോഹിക്കുന്നവര്‍ക്കൊക്കെ 23-ാം തീയതി സമ്മാനിക്കുക നിരാശയായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യോഗത്തില്‍ ദേശീയ കൗണ്‍സിലംഗം കെ. ജനചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന സംഘടനാ ജനറല്‍ സെക്രട്ടറി എം. ഗണേശന്‍, മലപ്പുറം ജില്ലാ പ്രസിഡന്റ് കെ. രാമചന്ദ്രന്‍, പൊന്നാനി മണ്ഡലം എന്‍.ഡി.എ സ്ഥാനാര്‍ഥി പ്രൊഫ. വി.ടി. രമ പ്രസംഗിച്ചു.

Sharing is caring!