17കാരിയെ നിരവധി തവണ പീഡിപ്പിച്ച വളാഞ്ചേരിയിലെ എല്‍.ഡി.എഫ് കൗണ്‍സിലറെ രക്ഷപ്പെടാന്‍ സഹായിച്ചത് മന്ത്രി കെ ടി ജലീലെന്ന് പെണ്‍കുട്ടിയുടെ കുടുംബം

17കാരിയെ നിരവധി തവണ പീഡിപ്പിച്ച  വളാഞ്ചേരിയിലെ എല്‍.ഡി.എഫ്  കൗണ്‍സിലറെ രക്ഷപ്പെടാന്‍ സഹായിച്ചത്  മന്ത്രി കെ ടി ജലീലെന്ന് പെണ്‍കുട്ടിയുടെ കുടുംബം

മലപ്പുറം: വളാഞ്ചേരിയില്‍ 17കാരിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച 44കാരനായ എല്‍.ഡി.എഫ് കൗണ്‍സിലര്‍ ഷംസുദ്ദീനെ രക്ഷപ്പെടാന്‍ സഹായിച്ചത് മന്ത്രി കെ ടി ജലീലെന്ന് ആരോപണവുമായി പെണ്‍കുട്ടിയുടെ കുടുംബം. ചൈല്‍ഡ് ലൈനില്‍ പരാതി നല്‍കുകയും പിന്നീട് അത് പൊലീസ് കേസായി മാറുകയും ചെയ്തപ്പോള്‍ തന്നെ ഷംസുദ്ദീന്‍ മുങ്ങും എന്ന് ഉറപ്പായിരുന്നു. എന്നാല്‍ ഈ വിവരം മന്ത്രി ജലീലിനെ അറിയിച്ചിട്ടും പൊലീസില്‍ ഒന്ന് വിളിച്ച് പറഞ്ഞ് നടപടി ക്രമങ്ങള്‍ വേഗത്തിലാക്കാന്‍ പോലും മന്ത്രി തയ്യാറായില്ലെന്നും ഇത് ഷംസുദ്ദീനുമായി ജലീലിന് അടുത്ത ബന്ധുള്ളത്കൊണ്ടാണ് എന്നുമാണ് പെണ്‍കുട്ടിയുടെ സഹോദരി ആരോപിക്കുന്നത്.

കുട്ടിയെ കാണാതായ ദിവസം മന്ത്രിയോട് സഹായം അഭ്യര്‍ത്ഥിച്ചെന്നും മന്ത്രി ഇടപെട്ടിരുന്നു എങ്കില്‍ പൊലീസ് കുട്ടിയെ കണ്ടെത്തുമായിരുന്നെന്നും കുടുംബത്തിന്റെ മൊഴി. പ്രതിയായ ഷംസുദ്ദീന്‍ വളാഞ്ചേരി നഗരസഭാ ഇടത് കൗണ്‍സിലറും സിപിഐഎം പ്രാദേശിക നേതാവുമാണ്.ജലീലും ഷംസുദ്ദീനും ഉറ്റ സുഹൃത്തുക്കളാണെന്നാണ് കുട്ടിയുടെ കുടുംബം പറയുന്നത്. സുഹൃത്തുക്കള്‍ എന്നതിലുപരി കെ ടി ജലീലിന്റെ ഇടംകൈയും വലംകൈയുമാണ് ഷംസുദ്ദീന്‍ എന്നും കുട്ടിയുടെ സഹോദരി പറയുന്നു.

പെണ്‍കുട്ടിയെ കാണാതായ ദിവസം മന്ത്രിയുടെ സഹായം അഭ്യര്‍ത്ഥിച്ച് ഫോണില്‍ ബന്ധപ്പെട്ടിരുന്നു. എന്നാല്‍ മന്ത്രിയുടെ ഭാഗത്തു നിന്നും അനുകൂലമായ നടപടി ഉണ്ടായില്ല. ഒരു ദിവസത്തിന് ശേഷമാണ് പെണ്‍കുട്ടിയെ കണ്ടെത്തിയത്. ഇതിനിടെ നിരവധി തവണ പെണ്‍കുട്ടി പീഡനത്തിനിരയായി. മന്ത്രി ഇടപെട്ടിരുന്നെങ്കില്‍ പെണ്‍കുട്ടിയെ എത്രയും വേഗത്തില്‍ കണ്ടുപിടിക്കാന്‍ സാധിക്കുമായിരുന്നുവെന്നും സഹോദരി പറയുന്നു.

പെണ്‍കുട്ടിയെ പീഡിപ്പിച്ച ശേഷം കേസായതിന് പിന്നാലെ ഷംസുദ്ദിന്‍ വിദേശത്തേക്ക് കടക്കുകയായിരുന്നു. ഇയാള്‍ ഗള്‍ഫിലേക്കോ മലേഷ്യയിലോ തായ്ലാന്‍ഡിലോ ഉണ്ടെന്നാണ് പൊലീസ് സംശയിക്കുന്നത്. ഇയാള്‍ക്കെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്.

വളാഞ്ചേരി പീഡനക്കേസിലെ പ്രതിയെ രക്ഷിക്കാന്‍ ശ്രമിച്ചുവെന്ന ആരോപണം നിഷേധിച്ച് മന്ത്രി കെ ടി ജലീല്‍. കേസിലെ പ്രതിയും വളാഞ്ചേരി നഗരസഭ കൗണ്‍സിലറുമായ ഷംസുദ്ദീനെ രക്ഷിക്കാന്‍ ശ്രമിച്ചിട്ടില്ല. തനിക്കെതിരെയുള്ള ആരോപണം അടിസ്ഥാനരഹിതമെന്നും കെ ടി ജലീല്‍ വ്യക്തമാക്കി.

പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ ഫോണില്‍ വിളിച്ച് പരാതി പറഞ്ഞിരുന്നു. അപ്പോള്‍ തന്നെ വളാഞ്ചേരി പൊലീസിനെ വിവരം അറിയിച്ചു. പൊലീസ് സ്റ്റേഷനിലെ രേഖകള്‍ പരിശോധിച്ചാല്‍ ഇക്കാര്യങ്ങള്‍ വ്യക്തമാകുമെന്നും കെ ടി ജലീല്‍ പറഞ്ഞു.പ്രതി വിവാഹം കഴിക്കാമെന്ന് പ്രലോഭിപ്പിച്ച് പല തവണ ക്വാര്‍ട്ടേഴ്സിലും മറ്റു പല സ്ഥലങ്ങളില്‍ കൊണ്ടു പോയും ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നുവെന്നു പൊലീസ് പറയുന്നു.തുടര്‍ന്ന് വിവാഹ വാഗ്ദാനത്തില്‍ നിന്ന് പ്രതി പിന്മാറിയതോടെ പെണ്‍കുട്ടി ചൈല്‍ഡ് ലൈനില്‍ പരാതി നല്‍കുകയായിരുന്നു. ചൈല്‍ഡ് ലൈനും തുടര്‍ന്ന് പൊലീസും പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തുകയും പെണ്‍കുട്ടിയെ വൈദ്യപരിശോധനയും നടത്തി.മലപ്പുറം ചൈല്‍ഡ് ലൈന്‍ അധികൃതരുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് പൊലീസ് കേസ് രെജിസ്റ്റര്‍ ചെയ്തത്.

പാക്സോ നിയമ പ്രകാരമാണ് പ്രതിക്കെതിരെ കേസെടുത്തിട്ടുള്ളത്. വളാഞ്ചേരി എസ്എച്ച് ഒ എസ്പി.സുധീരനാണ് അന്വേഷണച്ചുമതല. പ്രതിയെ നാട്ടിലെത്തിച്ച് അറസ്റ്റ് ചെയ്യുന്നതിനുള്ള നടപടിക്രമങ്ങള്‍ തുടങ്ങിയതായി അദ്ദേഹം പറഞ്ഞു. പ്രതിക്ക് പെണ്‍കുട്ടിയുടെ ബന്ധുവായ മറ്റൊരു സ്ത്രീയുമായി അടുപ്പമുണ്ടായിരുന്നുവെന്നും, പിന്നീട് ഇവര്‍ വഴിയാണ് പെണ്‍കുട്ടിയെ ഷംസുദ്ദീന്‍ പരിചയപ്പെട്ടതെന്നും പറയുന്നു. പണക്കാരനായ പ്രതി ഷംസുദ്ദീന്‍ വിവാഹ വാഗ്ദാനത്തില്‍നിന്നും പിന്മാറിയതോടെ ഇവര്‍ താമസിക്കുന്ന ക്വാര്‍ട്ടേഴ്സും, ചില വസ്തുവകകളും ഇവരുടെ പേരില്‍ എഴുതി നല്‍കാന്‍ ആവശ്യപ്പെട്ടു ബന്ധുവായ സ്ത്രീ ഭീഷണിപ്പെടുത്തിയതായും ആരോപണമുണ്ട്, പല തവണ ഇത്തര്ത്തില്‍ ബന്ധുവായ സ്ത്രീ പ്രതിയില്‍ നിന്നും സ്വത്തുവകകള്‍ തട്ടിയെടുക്കാന്‍ ശ്രമിച്ചുവെന്നും ഇതിനെ സമ്മതിക്കാത്തതിനെ തുടര്‍ന്നാണ് പെണ്‍കുട്ടിയെ കൊണ്ടുകേസ് കൊടുപ്പിച്ചതെന്നും ആരോപണമുയര്‍ന്നിട്ടുണ്ട്,

അതേ സമയം തൊഴുവാനൂര്‍ കാളിയാല നടക്കാവില്‍ ഷംസുദ്ദീനെ മുന്‍സിപ്പല്‍ കൗണ്‍സിലര്‍ സ്ഥാനത്തുനിന്നും പുറത്താക്കണമെന്ന് യു.ഡി.എഫ് വളാഞ്ചേരി മൂന്‍സിപ്പല്‍ കമ്മിറ്റി ആവശ്യപ്പെട്ടു. ഷംസീദ്ദിനെതിരെ പ്രതിഷേധവുമായി വെല്‍ഫെയര്‍ പാര്‍ട്ടിയും രംഗത്തുവന്നു, പ്രതിയെ ഉടന്‍ പുറത്താക്കണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ് മുന്‍സിപ്പല്‍ കൗണ്‍സില്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ രാത്രി വളാഞ്ചേരിയില്‍ പ്രതിഷേധ പ്രകടനം നടത്താനും തീരുമാനിച്ചു,

അതേ സമയം സംഭവം കേസായതോടെ വിദേശത്തേക്ക് മുങ്ങിയ ഷംസുദ്ദീന്‍ മുന്‍സിപ്പല്‍ കൗണ്‍സിലര്‍ സ്ഥാനം രാജിവെക്കുന്നതിനായി പാര്‍ട്ടിക്ക് വെള്ളപേപ്പറില്‍ ഒപ്പിട്ടു നല്‍കിതായുള്ള സൂചനകള്‍ പാര്‍ട്ടി തലങ്ങളില്‍നിന്നും ലഭിച്ചു. പ്രതിക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും പാര്‍ട്ടി സ്വാധീനവും, പണവും ഉപയോഗിച്ച് കേസ് അട്ടിമറിക്കാനുള്ള ശ്രമം തടയണമെന്നും മുന്‍സിപ്പല്‍ യു.ഡി.എഫ് കമ്മിറ്റി ആവശ്യപ്പെട്ടു.പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പലതവണ ലൈംഗികമായി പീഡിപ്പിച്ചതിനാല്‍തന്നെ പോക്സോകേസില്‍ ശക്തമായ വകുപ്പിലാണ് കേസെടുത്തിട്ടുള്ളത്, പ്രതിയെ ഉടന്‍ നാട്ടിലെത്തിച്ച് അറസ്റ്റ് ചെയ്യാനുള്ള നീക്കങ്ങള്‍ ആരംഭിച്ചതായി പൊലീസ് പറഞ്ഞു.

Sharing is caring!