വിവാദമില്ലാതെ ഈ അപ്പം അത്ര പെട്ടന്ന് ചുട്ടെടുക്കാമെന്ന് ഫസല്‍ ഗഫൂര്‍ കരുതരുത്. എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന സെക്രട്ടറി സത്താര്‍ പന്തല്ലൂര്‍,

വിവാദമില്ലാതെ ഈ അപ്പം അത്ര പെട്ടന്ന്  ചുട്ടെടുക്കാമെന്ന് ഫസല്‍ ഗഫൂര്‍ കരുതരുത്.  എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന  സെക്രട്ടറി സത്താര്‍ പന്തല്ലൂര്‍,

മലപ്പുറം: എം ഇ എസ് കോളജുകളില്‍ അടുത്ത അധ്യായന വര്‍ഷം മുതല്‍ മൂഖം മറച്ചുള്ള വസ്ത്രധാരണം വേണ്ടെന്ന എം ഇ എസ് കോളജ് സംസ്ഥാന പ്രസിഡന്റ് ഡോ പികെ ഫസല്‍ ഗഫൂറിന്റെ സര്‍ക്കുലറിനെതിരേ , എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന സെക്രട്ടറിയുമായ സത്താര്‍ പന്തല്ലൂര്‍ രംഗത്ത്. മുസ്ലിം ന്യൂനപക്ഷത്തിന്റെ അവകാശത്തിന്റെ കുടപിടിക്കുകയും അതിന്റെ പേരില്‍ പരമാവധി നേടുകയും അതോടൊപ്പം തന്നെ മുസ്ലിം ഐഡന്റിറ്റി ദുര്‍ബലപ്പെടുത്തുകയും ചെയ്യുന്ന വഞ്ചനാപരമായ നയം കൈകൊള്ളുന്നതില്‍ എം ഇ എസ് എന്നും മുന്നില്‍ നില്‍ക്കാറുണ്ടെന്നും സത്താര്‍ പന്തല്ലൂര്‍ ആരോപിച്ചു. ഡോ പികെ ഫസല്‍ ഗഫൂറിനെ തന്റെ ഫെയ്‌സ് ബുക്ക് പേജിലൂടെയാണ് രൂക്ഷമായ വിമര്‍ശനവുമായി സത്താര്‍ പന്തല്ലൂര്‍ രംഗത്തെത്തിയത്.

‘മുസ്ലിം സ്ത്രീകളില്‍ ചിലര്‍ മുഖം കൂടി മറച്ച് പര്‍ദ്ദ ധരിക്കുന്ന വസ്ത്രധാരണ രീതി ലോക വ്യാപകമാണ്. അതിനോട് താത്പര്യമുള്ളവര്‍ അങ്ങനെ ധരിക്കുന്നതില്‍ ആര്‍ക്കും പ്രയാസവുമില്ല. വര്‍ത്തമാന കാലത്ത് അത് അനിവാര്യമാണെന്ന് ചിന്തിക്കുന്നവരുമുണ്ട്. എല്ലാം തുറന്നിടാനുള്ള സ്വാതന്ത്ര്യത്തിന് വേണ്ടി മുറവിളി കൂട്ടുന്നത് പരിഷകൃതവും മറച്ച് വെക്കാനുള്ള അവകാശത്തെ കുറിച്ച് പറയുന്നത് അപരിഷ്‌കൃതവുമാവുന്നതിലെ കാപട്യം നമുക്ക് തിരിച്ചറിയാവുന്നതാണ്.
മുസ് ലിം ന്യൂനപക്ഷത്തിന്റെ അവകാശത്തിന്റെ കുടപിടിക്കുകയും അതിന്റെ പേരില്‍ പരമാവധി നേടുകയും അതോടൊപ്പം തന്നെ മുസ് ലിം ഐഡന്റിറ്റി ദുര്‍ബലപ്പെടുത്തുകയും ചെയ്യന്ന വഞ്ചനാപരമായ നയം കൈകൊള്ളുന്നതില്‍ എം ഇ എസ് എന്നും മുന്നില്‍ നില്‍ക്കാറുണ്ട്. വിദ്യാഭ്യാസ രംഗത്ത് അവരുടെ സംഭാവനകളെ ഒട്ടും ചെറുതായി കാണുന്നില്ല. പക്ഷെ രാജ്യത്ത് മുസ് ലിംകള്‍ നിലനില്‍പ്പിന്റെ വെല്ലുവിളികള്‍ നേരിടുകയും അത് വേണ്ടുവോളം ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്യുന്ന ഒരു തെരഞ്ഞെടുപ്പ് കാലത്ത്, മുഖം മറച്ച പര്‍ദ്ദയും ധരിച്ച് മുസ് ലിം പെണ്‍കുട്ടികള്‍ തങ്ങളുടെ കാമ്പസുകളില്‍ എത്താതിരിക്കാന്‍ കോടതി വിധി സമ്പാദിക്കുന്ന തിരക്കിലായിരുന്നു എം.ഇ.എസ് എന്ന് കേള്‍ക്കുമ്പോള്‍ നാം അത്ഭുതപ്പെടുകയാണ്. വിവാദമില്ലാതെ ഇത് നടപ്പാലാക്കാന്‍ സ്ഥാപനങ്ങള്‍ക്ക് സര്‍ക്കുലറും നല്‍കിയിരിക്കുന്നു.
മതവിരുദ്ധതയില്‍ മുമ്പേ പേരെടുത്ത പിതാവിന്റെ പാരമ്പര്യമുള്ള, താനൊരു അള്‍ട്രാ സെക്കുലറാണെന്ന് ചില ഇഷ്ടക്കാരെ തൃപ്തിപ്പെടുത്താന്‍ ഇടക്കിടെ കോമാളി വേഷം കെട്ടുന്ന പുത്രനും ഇതിലപ്പുറവും ചെയ്‌തേക്കാം. പക്ഷെ വിവാദമില്ലാതെ ഈ അപ്പം അത്ര പെട്ടന്ന് ചുട്ടെടുക്കാമെന്ന് ഫസല്‍ ഗഫൂര്‍ കരുതരുത്. ആ വസ്ത്രം ധരിച്ച് താങ്കളുടെ സ്ഥാപനത്തില്‍ പഠിക്കാനോ തൊഴിലെടുക്കാനോ ഒരു സ്ത്രീ ആഗ്രഹിക്കുന്നുവെങ്കില്‍ അത് നടക്കുക തന്നെ ചെയ്യും, ഇത് അങ്ങയുടെ വെള്ളരിക്കാപട്ടണമല്ല; കേരളമാണ്. ഇതാണ് സത്താര്‍ പന്തല്ലൂര്‍ തന്റെ ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നത്. ഇതിനു പുറമെ ഇ.കെ സമസ്തയുടെ പ്രമുഖ ഇ.കെ നേതാക്കളെല്ലാം വിഷയത്തില്‍ പ്രതിഷേധവുമായി രംഗത്തുവന്നിട്ടുണ്ട്.
എന്നാല്‍ ഹൈക്കോടതി വിധിയുടെ പശ്ചാതലത്തിലാണ് പുതിയ ഉത്തരവെന്നാണ് എം.ഇ.എസ് പ്രസിഡന്റ് ഡോ. കെ.പി ഫസല്‍ ഗഫൂര്‍ പറയുന്നത്.
ആധുനികതയുടെ പേരിലാണെങ്കിലും മതാചാരങ്ങളുടെ പേരിലാണെങ്കിലും വസ്ത്രധാരണം അനുവദിക്കാനാവില്ലെന്ന് സര്‍ക്കുലറില്‍ പറയുന്നു. ഇക്കാര്യത്തില്‍ സ്ഥാപന മേധാവികളോടും ലോക്കല്‍ മാനേജ്മെന്റ് ഭാരവാഹികളോടും ജാഗ്രത പുലര്‍ത്താനും സര്‍ക്കുലറില്‍ നിര്‍ദേശിക്കുന്നു.
പുതിയ അധ്യയന വര്‍ഷം മുതല്‍ നിരോധനം പ്രാബല്യത്തില്‍ വരുന്നതോടെ വിദ്യാര്‍ഥികള്‍ക്ക് മുഖം മറക്കുന്ന ഏതു തരത്തിലുള്ള വസ്ത്രവും ധരിക്കാന്‍ കോളജില്‍ അനുമതിയുണ്ടാവില്ല. ഇക്കാര്യം നിയമമായി ഉള്‍പ്പെടുത്തിയായിരിക്കും പുതിയ അധ്യയന വര്‍ഷത്തെ കോളജ് കലണ്ടര്‍ പുറത്തിറങ്ങുക.
നേരത്തെ മെഡിക്കല്‍ പ്രവേശന പരീക്ഷയില്‍ ശിരോവസ്ത്രം നിരോധിച്ചുകൊണ്ടുള്ള ഓള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിന്റെ തീരുമാനം ഹൈക്കോടതി റദ്ദാക്കിയിരുന്നു. വിഷയത്തിലും സമസ്ത അടക്കമുള്ള മുസ്ലിംമത സംഘടനകള്‍ രംഗത്തു വന്നിരുന്നു.

Sharing is caring!