മുസ്ലിംലീഗിനെതിരായ കള്ളവോട്ട് ആരോപണം; അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ കണ്ണൂര്‍ ജില്ലാകമ്മിറ്റിയോട് ആവശ്യപ്പെട്ടു: കെ.പി.എ മജീദ്

മുസ്ലിംലീഗിനെതിരായ കള്ളവോട്ട്  ആരോപണം; അന്വേഷിച്ച് റിപ്പോര്‍ട്ട്  നല്‍കാന്‍ കണ്ണൂര്‍ ജില്ലാകമ്മിറ്റിയോട്  ആവശ്യപ്പെട്ടു: കെ.പി.എ മജീദ്

മലപ്പുറം: മുസ്ലിംലീഗിനെതിരായ കള്ളവോട്ട് ആരോപണം അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ കണ്ണൂര്‍ ജില്ലാ കമ്മിറ്റിയോട് ആവശ്യപ്പെട്ടെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് പറഞ്ഞു. ആരോപണ വിധേയനായയാള്‍ രണ്ട് വോട്ട് ചെയ്തിട്ടുണ്ടോ, അവിടത്തെ യു.ഡി.എഫ് – എല്‍.ഡി.എഫ് ബൂത്ത് ഏജന്റുമാരുടെയും പ്രിസൈഡിങ് ഓഫീസറുടെയും നിലപാട് എന്തായിരുന്നു, ലീഗുമായി ഇയാള്‍ക്ക് ബന്ധമുണ്ടോ തുടങ്ങിയ കാര്യങ്ങള്‍ അന്വേഷിക്കാനാണ് ആവശ്യപ്പെട്ടതെന്നും മജീദ് പറഞ്ഞു.
കള്ളവോട്ടിനെ ന്യായീകരിക്കുന്ന സി.പി.എം നിലപാടല്ല ലീഗിന്റേത്. ജനാധിപത്യത്തെ മറികടക്കുന്ന ഒരു നിലപാടിനോടും ലീഗിന് യോജിപ്പില്ല. കള്ളവോട്ടെങ്കില്‍ നിയമാനുസൃത നടപടിയെടുക്കുന്നതില്‍ പാര്‍ട്ടി തടസം നില്‍ക്കില്ല. സംഭവം പാര്‍ട്ടി അറിഞ്ഞിട്ടില്ലെന്ന് മാത്രമല്ല കള്ളവോട്ട് ചെയ്തയാള്‍ ലീഗുകാരനാണോ എന്നതും അറിയില്ല. ഗുരുതര ആരോപണങ്ങളും അസ്വാഭാവിക വോട്ട് നിലയുമുള്ളയിടങ്ങളില്‍ റീപോളിങ് വേണോയെന്നത് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പരിശോധിക്കട്ടെ. റീ പോളിങ് വേണമെന്നാണ് തീരുമാനമെങ്കില്‍ ലീഗ് അതിനെതിരല്ലെന്നും മജീദ് പറഞ്ഞു.
കാസര്‍കോട്ടെ ഉദുമയിലും കണ്ണൂരിലെ കല്യാശേരിയിലുമാണ് എല്‍.ഡി.എഫ് ലീഗിനെതിരെ കള്ളവോട്ട് ആരോപണം ഉയര്‍ത്തിയത്. ഉദുമയിലെ കല്ലിങ്കല്‍ ജി.യു.പി സ്‌കൂളിലേത് കള്ളവോട്ടല്ലെന്ന് വ്യക്തമായതായി മജീദ് പറഞ്ഞു. ഐ.ഡി കാര്‍ഡിന്റെ ഫോട്ടോ കോപ്പിയുമായെത്തിയ സ്ത്രീയെ ഇരു മുന്നണിയിലെയും ബൂത്ത് ഏജന്റുമാര്‍ വോട്ട് ചെയ്യാന്‍ അനുവദിച്ചെങ്കിലും പ്രിസൈഡിങ് ഓഫീസര്‍ തടസ്സവാദമുന്നയിച്ചതോടെ ചെറിയ ബഹളമുണ്ടായി. പിന്നീട് ഒറിജിനല്‍ കാര്‍ഡ് കൊണ്ടുവന്ന് വോട്ട് രേഖപ്പൈടുത്തിയെന്നും മജീദ് പറഞ്ഞു

Sharing is caring!