മുസ്ലിംലീഗ് പ്രവര്‍ത്തകര്‍ കള്ളവോട്ട് ചെയ്‌തെന്ന ആരോപണവുമായി എല്‍ഡിഎഫ്.

മുസ്ലിംലീഗ് പ്രവര്‍ത്തകര്‍  കള്ളവോട്ട് ചെയ്‌തെന്ന  ആരോപണവുമായി  എല്‍ഡിഎഫ്.

മലപ്പുറം: കല്യാശേരിയില്‍ മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ കള്ളവോട്ട് ചെയ്‌തെന്ന ആരോപണവുമായി എല്‍ഡിഎഫ്. ഒരേ ആളുകള്‍ ഒന്നിലധികം തവണ വോട്ട് ചെയ്യുന്ന ദൃശ്യങ്ങളും പുറത്തുവിട്ടു. പുതിയങ്ങാടി ജമാഅത്ത് സ്‌കൂളിലെ ബൂത്തുകളിലാണു തിരഞ്ഞെടുപ്പു ക്രമക്കേടു നടന്നത്. അന്വേഷണം ആവശ്യപ്പെട്ട് എല്‍ഡിഎഫ് കമ്മിഷനു പരാതി നല്‍കി.

അതേസമയം, കണ്ണൂര്‍ കല്യാശ്ശേരിയിലെ പിലാത്തറ 19ാം നമ്പര്‍ ബൂത്തില്‍ കള്ളവോട്ട് നടന്നതായി തിരഞ്ഞെടുപ്പ് കമ്മിഷന്‍ സ്ഥിരീകരിച്ചു. സിപിഎമ്മിന്റെ ഒരു പഞ്ചായത്ത് അംഗം ഉള്‍പ്പെടെ മൂന്ന് സ്ത്രീകള്‍ കള്ളവോട്ട് ചെയ്തുവെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫിസര്‍ ടിക്കാറാം മീണ അറിയിച്ചു. ഇവര്‍ക്കെതിരെ ക്രിമിനല്‍ കേസെടുക്കും. മറ്റെവിടെയങ്കിലും സമാന പരാതി ഉയര്‍ന്നാല്‍ പരിശോധന നടത്തുമെന്നും മീണ പറഞ്ഞു.

കള്ളവോട്ടിന്റെ സ്ഥിരീകരണം വന്നതു സിപിഎമ്മിനും ഇടതുമുന്നണിക്കും സര്‍ക്കാരിനും നാണക്കേടായി. കണ്ണൂര്‍ ജില്ലയില്‍ ഉള്‍പ്പെട്ടതും കാസര്‍കോട് ലോക്‌സഭാ മണ്ഡലത്തിനു കീഴില്‍വരുന്നതുമായ കല്യാശേരി പിലാത്തറയിലെ 19ാം നമ്പര്‍ബൂത്തിലാണ് എന്‍.പി.സലീന, കെ.പി.സുമയ്യ, പത്മിനി എന്നീ സിപിഎം അംഗങ്ങള്‍ രണ്ടു തവണ വീതം വോട്ടു ചെയ്തത്. മൂവരും ഈ ബൂത്തിലെ വോട്ടര്‍മാരല്ല. സലീന പഞ്ചായത്ത് അംഗവും മറ്റു രണ്ടു പേര്‍ മുന്‍ പഞ്ചായത്ത് അംഗങ്ങളുമാണ്.

Sharing is caring!