താനൂര്‍ സുന്ദരിയാകുന്നു

താനൂര്‍  സുന്ദരിയാകുന്നു

താനൂര്‍: താനൂര്‍ നഗര സൗന്ദര്യവല്‍ക്കരണ പദ്ധതി പ്രവൃത്തികള്‍ പുരോഗതിയില്‍. വി അബ്ദുറഹിമാന്‍ എംഎല്‍എയുടെ പ്രത്യേക പദ്ധതിയിലുള്‍പ്പെടുത്തിയാണ് നഗരം പുതുമോടിയണിയുന്നത്. വാഹനത്തിരക്കും കൈയേറ്റങ്ങളുമായി ഏറെ ബുദ്ധിമുട്ടിയിരുന്ന താനൂരിന്റെ ഹൃദയഭാഗമായ ജങ്ഷന്‍മുതല്‍ റെയില്‍വേ സ്റ്റേഷന്‍വരെയുള്ള 400 മീറ്ററോളം ഭാഗത്തെ റോഡ് ആധുനികരീതിയില്‍ നവീകരിച്ച് ഇരുഭാഗത്തും നടപ്പാതകള്‍ നിര്‍മിച്ച് റോഡിന് മധ്യഭാഗത്തായി ഡിവൈഡര്‍ സ്ഥാപിച്ച് അതില്‍ ചെടികളും പൂക്കളും വളര്‍ത്തുകയും ഇരുഭാഗങ്ങളിലും വഴിവിളക്കുകള്‍ സ്ഥാപിക്കുകയുംചെയ്യുന്നുണ്ട്.
ഡിവൈഡറുകളുടെ നിര്‍മാണമായിരുന്നു ആദ്യഘട്ടത്തില്‍ നടത്തിയത്. തുടര്‍ന്ന് റോഡ് വീതികൂട്ടുന്ന പ്രവൃത്തി നടന്നു. വീതി കൂട്ടുന്നതോടൊപ്പംതന്നെ റബറൈസേഷന്‍ പ്രവൃത്തിയും പൂര്‍ത്തീകരിച്ചു. റോഡിന്റെ ഇരുവശങ്ങളിലും ടൈല്‍ പാകി നടപ്പാത ഒരുക്കിയിട്ടുണ്ട്. ഡിവൈഡറുകള്‍ക്കുള്ളില്‍ പൂക്കളും ചെടികളും നടുന്ന പ്രവൃത്തിയാണ് ഇപ്പോള്‍ നടക്കുന്നത്. കൈയേറ്റങ്ങള്‍ പൂര്‍ണമായും ഒഴിപ്പിച്ചാണ് റോഡ് വീതി കൂട്ടിയത്. ഇതോടെ പുതിയ ഓട്ടോ-ടാക്‌സി സ്റ്റാന്‍ഡുകള്‍ തയ്യാറാക്കും.
റെയില്‍വെ സ്റ്റേഷനുമുന്നില്‍ താനൂരിന്റെ ചരിത്രം ആലേഖനംചെയ്യുന്ന കവാടവും പഴയ ബസ് സ്റ്റാന്‍ഡിനോട് ചേര്‍ന്ന് അമ്മമാര്‍ക്കും കുട്ടികള്‍ക്കും വിശ്രമകേന്ദ്രവും മുലയൂട്ടല്‍ കേന്ദ്രവും വയോധികര്‍ക്കുള്ള ആശ്വാസ കേന്ദ്രവും ടോയ്ലെറ്റ് കോംപ്ലക്സും പദ്ധതിയിലുണ്ട്.
വി അബ്ദുറഹിമാന്‍ എംഎല്‍എയുടെ വികസന പദ്ധതികളോട് മുഖംതിരിക്കുന്ന പ്രവണതയാണ് നഗരസഭയ്ക്കുള്ളത്. താനൂരിന്റെ സ്വപ്നപദ്ധതിയായ നഗര സൗന്ദര്യവല്‍ക്കരണത്തിന് തുരങ്കംതീര്‍ക്കാന്‍ പല തവണ ശ്രമിച്ചതായാണ് നാട്ടുകാര്‍ ആരോപിക്കുന്നത്. നിര്‍മാണ പ്രവൃത്തിയുടെ ഭാഗമായുള്ള ഡിവൈഡറിനെതിരെ ജനകീയ പ്രക്ഷോഭം എന്ന മുദ്രാവാക്യത്തില്‍ സ്റ്റോപ് ഡിവൈഡര്‍ സേവ് താനൂര്‍ എന്ന ക്യാമ്പയിനുമായി നഗരസഭാ കൗണ്‍സിലര്‍മാര്‍ അടക്കമുള്ളവര്‍ നവ മാധ്യമങ്ങള്‍വഴി വ്യാജപ്രചാരണം അഴിച്ചുവിട്ട് സൗന്ദര്യവല്‍ക്കരണം തടയുന്ന നിലപാട് സ്വീകരിച്ചിരുന്നു.
നഗര സൗന്ദര്യവല്‍ക്കരണ പദ്ധതി യാഥാര്‍ഥ്യമാകുന്നതോടെ നഗരത്തിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതോടൊപ്പം ഏറെയുള്ള കൈയേറ്റങ്ങള്‍ ഇല്ലാതാക്കാനും കഴിയും. അതോടൊപ്പം തിരൂര്‍ – പൂരപ്പുഴ റോഡ് നവീകരണവും പൂര്‍ത്തിയാക്കുന്നതോടെ താനൂരിന്റെ മുഖച്ഛായ പൂര്‍ണമായും മാറും.

Sharing is caring!