യു.ഡി.എഫ് സ്ഥാനാര്‍ഥിക്ക് കുത്തിയ വോട്ട് പോയത് ബി.ജെ.പിക്കെന്ന്

യു.ഡി.എഫ് സ്ഥാനാര്‍ഥിക്ക്  കുത്തിയ വോട്ട് പോയത് ബി.ജെ.പിക്കെന്ന്

തിരുവനന്തപുരം: വോട്ടിങ് മെഷീനില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്ക് രേഖപ്പെടുത്തിയ വോട്ട് ബി.ജെ.പിക്കാണ് പോയതെന്നും അത് താന്‍ വ്യക്തമായി കണ്ടതാണെന്നും കോവളം ചൊവ്വര 151 ാം ബൂത്തിലെ വോട്ടറായ യുവതി. കലക്ടറുള്‍പെടെ അധികാരപ്പെട്ടവര്‍ വോട്ടിങ് മെഷീനിലെ കൃത്രിമത്വത്തിനുള്ള സാധ്യത നിഷേധിച്ച് രംഗത്തെത്തുന്നതിനിടെയാണ് യുവതിയുടെ തുറന്നു പറച്ചില്‍. മനോരമ ന്യൂസിനോട് സംസാരിക്കുകയായിരുന്നു യുവതിയും ഭര്‍ത്താവും. പരാതിപ്പെട്ടപ്പോള്‍ അത് പരിഗണിക്കാതെ തന്നോട് പൊയ്ക്കൊള്ളാനാണ് പറഞ്ഞതെന്നും അവര്‍ പറയുന്നു.

ഞാന്‍ രാവിലെ വോട്ട് ചെയ്യാന്‍ എത്തി. കോണ്‍ഗ്രസിന് വോട്ടിടാനാണ് പോയത്. അതില്‍ ഒരുപാട് സമയം പ്രസ് ചെയ്തിട്ടും ബട്ടണ്‍ വര്‍ക്കായില്ല. ഇക്കാര്യം അവിടെ നിന്ന മാഡത്തിനോട് പറഞ്ഞു. അപ്പോള്‍ അവിടെയുള്ള ഒരു ഉദ്യോഗസ്ഥന്‍ വന്ന് അത് പ്രസ് ചെയ്തപ്പോള്‍ ആ വോട്ട് നേരെ താമരയ്ക്കാണ് പോയത്. എനിക്ക് റീ വോട്ടിങ് വേണം. എനിക്ക് കോണ്‍ഗ്രസിന് വോട്ട് കൊടുക്കണം വേറൊന്നും വേണ്ട. വി.വി. പാറ്റിലും മെഷീനിലും താമരയാണ് വന്നത്. വി.വി. പാറ്റ് രസീത് വ്യക്തമായി കണ്ടു. അവരോട് ഇക്കാര്യം പറഞ്ഞപ്പോള്‍ പോയ്ക്കാളാനായിരുന്നു പറഞ്ഞത്. അപ്പോള്‍ തന്നെ പുറത്ത് വന്ന് എന്റെ ഭര്‍ത്താവിനടുത്ത് പരാതി പറഞ്ഞു. ഭര്‍ത്താവ് മറ്റുള്ളവരോടും കാര്യം പറയുകയായിരുന്നു.

ഞാന്‍ ചെയ്ത വോട്ട് താമരയ്ക്കാണ് പോയത്. എനിക്ക് താമരയ്ക്ക് വോട്ടു കൊടുക്കണ്ട. എനിക്ക് കോണ്‍ഗ്രസിനാണ് വോട്ടുകൊടുക്കേണ്ടത്. റീ പോളിങ് വേണം യുവതി പറയുന്നു.

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്ക് നേരെയുള്ള ബട്ടണ്‍ അമര്‍ത്തുമ്പോള്‍ അത് വര്‍ക്കാവുന്നുണ്ടായിരുന്നില്ലെന്നും പിന്നീട് ഉദ്യോഗസ്ഥന്‍ വന്നു നോക്കിയിട്ടും പറ്റിയില്ലെന്നും പരാതിക്കാരിയുടെ ഭര്‍ത്താവും പറയുന്നുണ്ട്. കംപ്ലയിന്റ് ഉണ്ടോ എന്ന് പരിശോധിക്കുന്നതിന് പകരം തങ്ങള്‍ക്ക് വോട്ടു ചെയ്യാന്‍ അറിയാത്തതു കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നതെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നതെന്നും പരാതിക്കാരിയുടെ ഭര്‍ത്താവ് പറയുന്നു.

തിരുവനന്തപുരം ചൊവ്വരയിലെ 151ാം ബൂത്ത് പ്രവര്‍ത്തിക്കുന്ന മാധവ വിലാസം സ്‌കൂളിലാണ് പോള്‍ ചെയ്യുന്നത് കൈപ്പത്തിയിലാണെങ്കിലും വി.വിപാറ്റില്‍ ചുവന്ന ലൈറ്റ് തെളിയുന്നത് താമര ചിഹ്നത്തിലാണെന്നാണ് വോട്ടര്‍മാര്‍ പരാതി ഉന്നയിച്ചത്. 76 വോട്ടുകളാണ് ഇത്തരത്തില്‍ ബൂത്തില്‍ പോള്‍ ചെയ്തത്.

യു.ഡി.എഫ് പ്രവര്‍ത്തകരുടെ പ്രതിഷേധത്തെ തുടര്‍ന്ന് ഇവിടെ പോളിങ് നിര്‍ത്തി വെച്ചിരുന്നു. കോവളം എം.എല്‍.എ വിന്‍സെന്റ് ഇക്കാര്യം സ്ഥിരീകരിക്കുകയും ചെയ്തിരുന്നു.
പരാതി ആദ്യമൊന്നും ചെവിക്കൊള്ളാന്‍ കമ്മീഷന്‍ തയ്യാറായില്ലെന്നും പിന്നീട് കൂടുതല്‍ പ്രതിഷേധം ഉയര്‍ന്നതിനെ തുടര്‍ന്ന് പോളിങ് നിര്‍ത്തിവെക്കുകയായിരുന്നുവെന്നും വിന്‍സന്റ് എം.എല്‍.എ പറഞ്ഞു.
സംസ്ഥാനത്തെ വിവിധ ഭാഗങ്ങില്‍ റിപ്പോര്‍ട്ട് ചെയ്ത വോട്ടിങ് യന്ത്രത്തിന്റെ തകരാറില്‍ തെരഞ്ഞെടുപ്പു കമ്മീഷനെതിരെ മുഖ്യമന്ത്രി വിമര്‍ശനം ഉന്നയിച്ചിരുന്നു.
വോട്ടിങ് യന്ത്രത്തെ കുറിച്ച് നേരത്തെ തന്നെ വ്യാപകമായ പരാതിയുണ്ട്. അങ്ങനെ ഒരു പരാതി ഉയരുന്ന ഘട്ടത്തില്‍ ഓരോ ബൂത്തിലും വെക്കുന്ന വോട്ടിംഗ് യന്ത്രത്തിന് തകരാറില്ല എന്ന് തെരഞ്ഞെടുപ്പു കമ്മീഷന്‍ ഉറപ്പു വരുത്തണമായിരുന്നു എന്ന് മുഖ്യമന്ത്രി പറഞ്ഞു.

Sharing is caring!