കേരളത്തില്‍ യു.ഡി.എഫ് തരംഗമുണ്ടാവും:കുഞ്ഞാലിക്കുട്ടി

കേരളത്തില്‍ യു.ഡി.എഫ് തരംഗമുണ്ടാവും:കുഞ്ഞാലിക്കുട്ടി

മലപ്പുറം: കേരളത്തില്‍ യു.ഡി.എഫ് തരംഗമുണ്ടാവുമെന്ന് കുഞ്ഞാലിക്കുട്ടി. മലപ്പുറത്ത് വാര്‍ത്താ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു. രണ്ട് സീറ്റുകളില്‍ മാത്രമാണ് കടുത്ത മത്സരം നടക്കുന്നത്. അവിടെയും വിജയം യു.ഡി.എഫിനൊപ്പം നില്‍ക്കും. പ്രചരണം അവസാനിക്കുമ്പോള്‍ യു.ഡി.എഫ് കാമ്പുകള്‍ തികഞ്ഞ ആത്മ വിശ്വാസത്തിലാണ്. തെരഞ്ഞെടുപ്പിന്റെ കലാശകൊട്ടിലുണ്ടായ ഏകപക്ഷീയ അക്രമങ്ങള്‍ അപലപനീയമാണ്. സി.പി.എമ്മും ബി.ജെ.പിയും അവരുടെ തനിനിറം കാണിച്ചു. ഇത് പാടില്ലാത്തതാണ്. മുസ്്‌ലിം ലീഗിന് മേല്‍കൈയുള്ള മലപ്പുറത്ത് ഒരു അക്രമവും ഉണ്ടായില്ല. ഇതാണ് മലപ്പുറം മാതൃക. ശ്രീലങ്കയിലുണ്ടായ മനുഷ്യകുരുതി അങ്ങേയറ്റം ദുഃഖകരമാണ്. തീവ്രവാദത്തെ ഒറ്റകെട്ടായി എതിര്‍ക്കേണ്ട സമയം അതിക്രമിച്ചതായും കുഞ്ഞാലികുട്ടി പറഞ്ഞു.

നിശബ്ദ പ്രചരണത്തിലും
സജീവ സാന്നിധ്യമായി കുഞ്ഞാലിക്കുട്ടി

തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ അവസാന ഘട്ടത്തിലും മണ്ഡലത്തില്‍ സജീവ സാന്നിധ്യമായി കുഞ്ഞാലിക്കുട്ടി. പര്യടനത്തിനിടയില്‍ എത്തിപ്പെടാന്‍ കഴിയാത്ത വിവിധ പ്രദേശങ്ങള്‍ സന്ദര്‍ശിച്ചും സ്വന്തം ബൂത്തിലെ വോട്ടര്‍മാരെ കണ്ടും യു.ഡി.എഫിന്റെ മണ്ഡലം തല നേതാക്കളെ ഫോണില്‍ ബന്ധപ്പെട്ടും, പ്രചരണ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചവരെ അഭിനന്ദിച്ചും നിശബ്ദ പ്രചരണത്തിലും മണ്ഡലത്തില്‍ നിറഞ്ഞു നിന്നു. യു.ഡി.എഫിന്റെ മണ്ഡലം തല ഓഫീസുകള്‍ സന്ദര്‍ശിച്ച് പ്രചരണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താനും സ്ഥാനാര്‍ഥി മറന്നില്ല.
രാവിലെ ഏഴിന് തന്നെ വീട്ടില്‍ നിന്നും ഇറങ്ങിയ പി.കെ കുഞ്ഞാലിക്കുട്ടി കഴിഞ്ഞ ദിവസം അന്തരിച്ച കൊണ്ടോട്ടി സ്വദേശിയും മുന്‍ എന്‍.ജി.ഒ അസോസിയേഷന്‍ ജില്ലാ പ്രസിഡന്റും സെറ്റ്‌കൊ ചെയര്‍മാനുമായിരുന്ന സി. ചെള്ളിയുടെ വസതി സന്ദര്‍ശിച്ചു. ഇതിനുപുറമെ നിരവധി മരണ വീടുകളും കുഞ്ഞാലിക്കുട്ടി സന്ദര്‍ശനം നടത്തി ബന്ധുക്കളെ ആശ്വസിപ്പിച്ചു. പിന്നീട് മുണ്ടക്കുളം ശംസുല്‍ ഉലമ ഇസ്‌ലാമിക് കോംപ്ലക്‌സില്‍ എത്തി. വിദ്യാര്‍ഥികളുടെ അനുഗ്രഹവും പ്രാര്‍ഥനയും ഏറ്റുവാങ്ങി. ഊരകം പഞ്ചായത്തിലെ നടുംപറമ്പ്, ചാലില്‍ കുണ്ട് എന്നിവിടങ്ങളില്‍ സന്ദര്‍ശിച്ചു വോട്ടര്‍മാരെ കണ്ടു. ഊരകത്തെ ഫാത്തിമ മാതാ ചര്‍ച്ചിലും അനുഗ്രഹം തേടി കുഞ്ഞാലിക്കുട്ടിയെത്തി. മലപ്പുറത്തെ ഒരു വിവാഹ ചടങ്ങിലും പങ്കെടുത്തു. തിരക്കിനിടയിലും അസുഖ ബാധിതരെ സന്ദര്‍ശിക്കാനും കുഞ്ഞാലിക്കുട്ടി മറന്നില്ല.

Sharing is caring!