പ്രധാനമന്ത്രിയുടെ മുഖത്തേക്ക് ചുണ്ടിപ്പിടച്ച വിരലുമായി ഇ.ടി ആക്രോശിച്ചത് എന്റെ മകന് വേണ്ടിയാണ്; എന്റെ ശബ്ദമാണ് ഇ.ടിയിലൂടെ അന്ന് പാര്‍ലമെന്റില്‍ മുഴങ്ങിക്കേട്ടത്

പ്രധാനമന്ത്രിയുടെ മുഖത്തേക്ക്  ചുണ്ടിപ്പിടച്ച വിരലുമായി ഇ.ടി  ആക്രോശിച്ചത് എന്റെ മകന്  വേണ്ടിയാണ്; എന്റെ ശബ്ദമാണ്  ഇ.ടിയിലൂടെ അന്ന് പാര്‍ലമെന്റില്‍ മുഴങ്ങിക്കേട്ടത്

നജീബിന്റെ മാതാവ് 
ഫാത്തിമ പറയുന്നത് 
കേള്‍ക്കൂ..
.

മലപ്പുറം: ‘വേര്‍ ഈസ് നജീബ്, പ്രൈം മിനിസ്റ്റര്‍, യു മസ്റ്റ് ആന്‍സര്‍ ഫോര്‍ ദിസ് ക്വസ്റ്റ്യന്‍ -പാര്‍ലമെന്റിനകത്ത് പ്രധാനമന്ത്രിയുടെ മുഖത്തേക്ക് ചുണ്ടിപ്പിടച്ച വിരലുമായി ഇ.ടി ആക്രോശിച്ചത് എന്റെ മകന് വേണ്ടിയായിരുന്നു. ആരുമാരുമില്ലാത്ത എന്റെ ശബ്ദമാണ് ഇ.ടിയിലൂടെ അന്ന് പാര്‍ലമെന്റില്‍ മുഴങ്ങിക്കേട്ടത്” -വികാര നിര്‍ഭരമായി നജീബിന്റെ മാതാവ് ഫാത്തിമ കൊടിഞ്ഞി ഫൈസലിന്റെ മാതാവ് ജമീലയോട് വിശദീകരിക്കുമ്പോള്‍ തേങ്ങലടക്കാനായില്ല. 
പൊന്നാനി പാര്‍ലമെന്റ് മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ഥിയും മുസ്ലിംലീഗ് ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറിയുമായ ഇ.ടി മുഹമ്മദ് ബഷീറിനെ കുറിച്ച് ഫാത്തിമ വിശദീകരിച്ചത് പാവങ്ങളുടെ പടത്തലവനെന്നായിരുന്നു. മകന്റെ തിരോധാനത്തില്‍ താങ്ങും തണലുമായി സഹായങ്ങള്‍ നല്‍കിയവരെ കുറിച്ച് ഫാത്തിമ വിശദീകരിക്കവെയാണ് ഇ.ടിയുടെ പാര്‍ലമെന്റ് പ്രസംഗത്തെ കുറിച്ച് വാചാലയായത്. ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ ഗൂഢാലോചന നടത്തി കൊലപ്പെടുത്തിയ കൊടിഞ്ഞി ഫൈസലിന്റെ മാതാവിനെ തേടി യു.പിയില്‍ നിന്നും നജീബിന്റെ മാതാവെത്തിയത് കഴിഞ്ഞ ഡിസംബറിലായിരുന്നു. വേര്‍പ്പാടിന്റെ വേദന തീരാമുറിവുകള്‍ തീര്‍ത്ത ആ രണ്ട് മാതൃഹൃദയങ്ങള്‍ പരസ്പരം കണ്ടുമുട്ടിയപ്പോള്‍ മൂകത തളംകെട്ടി നിന്ന അന്തരീക്ഷത്തില്‍ അടക്കിപ്പിടിച്ച കരച്ചിലുകള്‍ നേരിയ ഗദ്ഗദങ്ങളായി ആ നിശബ്ദതയെ ഭേദിക്കുന്ന കാഴ്ച്ചയായിരുന്നു. അന്ന് അവര്‍ പങ്കുവെച്ചത് ഇ.ടിയെ കുറിച്ചായിരുന്നു. 2016 ഒക്ടോബര്‍ 15-ന് ഡല്‍ഹി ജവഹര്‍ലല്‍ നെഹ്റു യൂണിവേഴ്സിറ്റി കാമ്പസിലെ മഹി മാണ്ഡവി ഹോസ്റ്റലിലെ 106-ാം നമ്പര്‍ മുറിയില്‍ നിന്നാണ് ഇവരുടെ മകന്‍ സ്‌കൂള്‍ ഓഫ് ബയോടെക്നോളജി ഒന്നാം വര്‍ഷ വിദ്യാര്‍ഥിയായ നജീബ് അഹമ്മദിനെ കാണാതാവുന്നത്. തലേദിവസം എ.ബി.വി.പി പ്രവര്‍ത്തകരെ എതിര്‍ത്തുവെന്ന കാരണം പറഞ്ഞ് നജീബ് ആക്രമണത്തിനിരയായിരുന്നു. ഇതിന്റെ തുടര്‍ച്ചയെന്നോണമാണ് നജീബിന്റെ തിരോധാനമെന്നാണ് കരുതപ്പെടുന്നത്. 
2017 മാര്‍ച്ച് 17-ന് ഇ.ടി പാര്‍ലമെന്റില്‍ സബ്മിഷന്‍ അവതരിപ്പിച്ചു. നജീബിന്റെ തിരോധാനത്തില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ ആഭ്യന്തര മന്ത്രി നല്‍കിയ മറുപടിയില്‍ സി.ബി.ഐ അന്വേഷണം ആവശ്യമില്ലെന്നായിരുന്നു. ശേഷം ഒട്ടനവധി തവണ ഇ.ടി ഇവര്‍ക്ക് വേണ്ടി പാര്‍ലമെന്റിനകത്തും പുറത്തും നിയമ പോരാട്ടങ്ങള്‍ക്കു നേതൃത്വം നല്‍കി. 
രാജ്യത്ത് നടന്ന മനുഷ്യത്വ രഹിത പ്രവര്‍ത്തനങ്ങള്‍ക്കെതിരെയും കൊലപാതകങ്ങള്‍ക്കെതിരെയും ലോക്സഭാംഗമെന്ന നിലയില്‍ പാര്‍ലമെന്റില്‍ ശബ്ദിച്ച ഇ.ടി 2016 നവംബര്‍ 19-ന് ഇസ്ലാം മതം സ്വീകരിച്ചുവെന്ന ഒറ്റക്കാരണത്താല്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ ഗൂഢാലോചന നടത്തി കൊലപ്പെടുത്തിയ കൊടിഞ്ഞി ഫൈസലിന് വേണ്ടിയും ഇ.ടിയുടെ ശബ്ദം പാര്‍ലമെന്റില്‍ ഉയര്‍ന്നിരുന്നു. ഫാസിസത്തിന്റെ ഭീകരതക്കെതിരെ ഇ.ടി നടത്തിയ പോരാട്ടങ്ങള്‍ ഈ തെരഞ്ഞെടുപ്പ് വേളയില്‍ ചര്‍ച്ചയാകുമ്പോള്‍ മകനെ നഷ്ടപ്പെട്ട് കണ്ണീരില്‍ കഴിയുന്ന ഈ ഉമ്മമാരുടെ പ്രാര്‍ത്ഥന ഇ.ടിക്കൊപ്പമായിരിക്കും.

Sharing is caring!