കുഞ്ഞാലിക്കുട്ടി ഒന്നാംഘട്ട പര്യടനം പൂര്‍ത്തിയാക്കി

കുഞ്ഞാലിക്കുട്ടി ഒന്നാംഘട്ട പര്യടനം പൂര്‍ത്തിയാക്കി


മലപ്പുറം: മലപ്പുറം ലോക്‌സഭാ മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ത്ഥി പി.കെ. കുഞ്ഞാലിക്കുട്ടിയുടെ ഒന്നാം ഘട്ട പര്യടനം കാമ്പസ് സന്ദര്‍ശനങ്ങളോടെ പൂര്‍ത്തിയായി. മഞ്ചേരി നിയോജക മണ്ഡലത്തിലെ വിവിധ കാമ്പസുകളിലും മറ്റുമാണ് ഇന്നലെ പര്യടനം നടത്തിയത്. ഒമ്പതരയോടെ കാരക്കുന്ന് ജാമിഅ ഇസ്ലാമിക് കോളേജിലെത്തിയ സ്ഥാനാര്‍ത്ഥിയെ വിദ്യാര്‍ത്ഥികളും അധ്യാപകരും ആവേശപൂര്‍വ്വമാണ് വരവേറ്റത്. മലപ്പുറത്തിന്റെ വിദ്യാഭ്യാസ പുരോഗതിക്ക് നേതൃത്വം നല്‍കിയ മുസ്ലിം ലീഗിലും യു.ഡി.എഫിലും കൂടുതല്‍ പ്രതീക്ഷ അര്‍പ്പിക്കുന്നതായി വിദ്യാര്‍ത്ഥികള്‍ കുഞ്ഞാലിക്കുട്ടിയോട് പറഞ്ഞു. വരാന്‍ പോവുന്ന തെരഞ്ഞെടുപ്പില്‍ പാര്‍ലിമെന്റിലേക്ക് താങ്കള്‍ തീര്‍ച്ചയായും തെരഞ്ഞെടുക്കപ്പെടുമെന്നും മലപ്പുറത്തേക്ക് കൂടുതല്‍ ഉന്നത വിദ്യാഭ്യാസം കൊണ്ടു വരാന്‍ ശ്രമിക്കണമെന്നും വിദ്യാര്‍ത്ഥികള്‍ അദ്ദേഹത്തോട് പറഞ്ഞു. അതുണ്ടാവുമെന്ന് കുഞ്ഞാലിക്കുട്ടി വിദ്യാര്‍ത്ഥികള്‍ക്ക് ഉറപ്പ് നല്‍കി.
തുടര്‍ന്ന് ഏറനാട് നോളജ് സിറ്റിയിലെത്തിയ കുഞ്ഞാലിക്കുട്ടിക്ക് ഗംഭീര വരവേല്‍പാണ് ലഭിച്ചത്. വാദ്യമേളങ്ങളോടെയാണ് വിദ്യാര്‍തഥികള്‍ അദ്ദേഹത്തെ സ്വീകരിച്ചത്. യു.ഡി.വൈ.എഫ് വിദ്യാര്‍ഥികള്‍ സ്വീകരണ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. അധ്യാപകരും ജീവനക്കാരും സ്ഥാനാര്‍ത്ഥിയെ കാമ്പസിലേക്ക് സ്വീകരിച്ചാനയിച്ചു. തുടര്‍ന്ന് ചേലേപ്പുറം,എളങ്കൂര്‍ അങ്ങാടിയിലെത്തിയ സ്ഥാനാര്‍ത്ഥി വോട്ടര്‍മാരെ കണ്ടു വോട്ടഭ്യര്‍ത്ഥിച്ചു. മഞ്ചേരിയിലെ കലിക്കറ്റ് യൂണിവേഴ്‌സിറ്റി ടീച്ചേഴ്‌സ് എഡ്യൂക്കേഷന്‍ സെന്റര്‍, യൂണിറ്റി വിമണ്‍സ് കോളേജ് എന്നവിടങ്ങളിലും സ്ഥാനാര്‍ത്ഥി പര്യടനം നടത്തി. മുഴുവന്‍ ക്യാമ്പസുകളിലും അവേശകരമായ സ്വീകരണമാണ് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി പി.കെ. കുഞ്ഞാലിക്കുട്ടിക്ക് ലഭിച്ചത്.
കാമ്പസുകളിലേക്ക് അക്രമ രാഷ്ര്ടീയത്തിന് നേതൃത്വം കൊടുക്കുന്ന ഇടത് പക്ഷത്തിനെതിരായ ശക്തമായ വിധിയെഴുത്തായിരിക്കും ഈ തെരഞ്ഞെടുപ്പിലുണ്ടായിരിക്കുകയെന്ന് വിദ്യാര്‍ത്ഥികള്‍ കൂട്ടിച്ചേര്‍ത്തു.അഡ്വ.യു.എ ലത്തീഫ്,
അഡ്വ. എം. ഉമ്മര്‍ എം.എല്‍.എ, വല്ലാഞ്ചിറ മുഹമ്മദലി,റഷീദ് പറമ്പന്‍,
എന്‍. അഹമ്മദ് നാണി, അഡ്വ. അബു സിദ്ധീഖ്, എന്‍.പി. മുഹമ്മദ്, യൂസുഫ് വല്ലാഞ്ചിറ, അഡ്വ. ഇസ്മായില്‍, വല്ലാഞ്ചിറ ഹുസ്സയിന്‍,വി.എം സുബൈദ,
അഡ്വ. ബിന ജോസഫ് ,സാദിഖ് കൂളമടത്തില്‍ തുടങ്ങിയവര്‍ സ്ഥാനാര്‍ത്ഥിയെ അനുഗമിച്ചു. തുടര്‍ന്ന് കീഴാറ്റൂര്‍, എടപ്പറ്റ, പാണ്ടിക്കാട് പഞ്ചായത്തിലെ വിവിധ സ്ഥലങ്ങളിലെത്തി വോട്ടര്‍മാരെ നേരില്‍ കാണുകയും വിവിധ സ്ഥാപനങ്ങള്‍ സന്ദര്‍ശിക്കുകയും ചെയ്തു.

Sharing is caring!