സിപിഎം പ്രവര്‍ത്തകര്‍ പോലും ഇടതുപക്ഷത്തിന് വോട്ട് ചെയ്യില്ല: പികെ ഫിറോസ്

സിപിഎം പ്രവര്‍ത്തകര്‍ പോലും ഇടതുപക്ഷത്തിന് വോട്ട് ചെയ്യില്ല: പികെ ഫിറോസ്

താനൂര്‍: വരുന്ന തെരഞ്ഞെടുപ്പില്‍ യഥാര്‍ഥ സി.പി.എം പ്രവര്‍ത്തകര്‍ ഇടതുമുന്നണിക്ക് വോട്ട് ചെയ്യില്ലെന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പികെ ഫിറോസ്. കളങ്കിതരെയും കൊലപാതകികളെയും സ്ഥാനാര്‍ഥികളാക്കിയതില്‍ ഇത്തരം പ്രവര്‍ത്തകര്‍ക്ക് കനത്ത അമര്‍ഷമുണ്ട്. മുസ്ലിം യൂത്ത് ലീഗ് താനൂര്‍ മുനിസിപ്പല്‍ കമ്മിറ്റി താനൂര്‍ ഒലീവ് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മുന്‍കാലങ്ങളില്‍ ജോസഫ് മുണ്ടശ്ശേരിയെയും ജസ്റ്റിസ് കൃഷ്ണയ്യരെയും പോലെയുള്ള പ്രതിഭകളെ സ്വതന്ത്രരായി മത്സരിപ്പിച്ചവരാണിന്ന് കളങ്കിതരെ മാത്രം തെരഞ്ഞു പിടിച്ചു സ്ഥാനാര്ഥികളാക്കുന്നത്. മൂന്നു വര്‍ഷത്തിനിടെ ഒരു ചെറുപ്പക്കാരന് പോലും ഇടത് സര്‍ക്കാരിന് ജോലി നല്കാനായിട്ടില്ല. മന്ത്രി ബന്ധുകള്‍ക്ക് മാത്രമാണ് ജോലി സംവരണം. ഇതില്‍ പ്രതിഷേധമുള്ളതുകൊണ്ടാണ് സഖാക്കള്‍ തന്നെ യൂത്ത് ലീഗിന് വിവരങ്ങള്‍ ചോര്‍ത്തി നല്‍കുന്നത്. യുവജന യാത്രയില്‍ ഉയര്‍ത്തിയ ചോദ്യങ്ങള്‍ക്കൊന്നും ഭരണകൂടം മറുപടി പറഞ്ഞിട്ടില്ല. വാണിജ്യ പരസ്യങ്ങളെ പോലും സംഘപരിവാര്‍ ഭയപ്പെടുന്നുവെന്നാണ് പുതിയ സംഭവ വികാസങ്ങള്‍ തെളിയിക്കുന്നത്. മോദി രാജ്യത്തെ വിഭജിക്കുന്നു. രാജ്യവും ജനങ്ങളും മോദി ഭരണത്തില്‍ പൊറുതിമുട്ടിയിരിക്കിന്നു. മോദി സര്‍ക്കാറിനെതിരെയുള്ള കനത്ത പ്രതിഷേധമാണ് പൊന്നാനി സ്ഥാനാര്‍ഥി ഇ ടിക്ക് വോട്ടു ചെയ്യിന്നതിലൂടെ ചെയ്യാനാവുക. പൊന്നാനിയില്‍ ഇ. ടി ചരിത്ര ഭൂരിപക്ഷത്തിന് വിജയിക്കുമെന്നും ഫിറോസ് പറഞ്ഞു. മുനിസിപ്പല്‍ യൂത്ത് ലീഗ് പ്രസിഡന്റ് നിസാം ഒട്ടുമ്പുറം അധ്യക്ഷത വഹിച്ചു. മുനിസിപ്പാലിറ്റിയിലെ 31 വൈറ്റ്ഗാര്‍ഡ് അംഗങ്ങളെ ആദരിച്ചു. ഫിറോസ് ഉപഹാരങ്ങള്‍ വിതരണം ചെയ്തു. യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി മുജീബ് കാടേരി മുഖ്യ പ്രഭാഷണം നടത്തി. എം എസ് എഫ് ദേശീയ ഉപാധ്യക്ഷന്‍ അഡ്വ. എന്‍.എ കരീം, കെ.എന്‍. മുത്തുക്കോയ തങ്ങള്‍, എംപി അഷറഫ്, ടിപിഎം അബ്ദുല്‍ കരീം, അഡ്വ.കെപി സൈതലവി, അഡ്വ. പിപി ഹാരിഫ്, റഷീദ് മോര്യ, വികെഎ ജലീല്‍, ടി നിയാസ്, കെ.എന്‍. ഹക്കീം തങ്ങള്‍, ഇസ്മായില്‍ പത്തമ്പാട്, എ പി സൈതലവി, ഇ പി കുഞ്ഞാവ, എംപി ഹാസക്കോയ, അന്‍വര്‍ സാദത്ത്, മുഹമ്മദ് ഹസീര്‍ പ്രസംഗിച്ചു.

Sharing is caring!