അധികാരത്തില്‍ വരേണ്ടത് ജനാധിപത്യ മുന്നണി സംവിധാനം: കാന്തപുരം

അധികാരത്തില്‍ വരേണ്ടത് ജനാധിപത്യ മുന്നണി സംവിധാനം: കാന്തപുരം

മലപ്പുറം: രാജ്യത്ത് അധികാരത്തില്‍ വരേണ്ടത് മികച്ച ജനാധിപത്യ മുന്നണി സംവിധാനമാണെന്നും എങ്കിലെ ഭരണസംവിധാനം ജനകീയമാകൂവെന്ന് കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍. കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന വാര്‍ഷിക കൗണ്‍സില്‍ ലീഡേഴ്‌സ് അസംബ്ലിയില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. തിരഞ്ഞെടുപ്പ് സംബന്ധിച്ച സംഘടനയുടെ നിലപാട് പാര്‍ട്ടികളുടെ സ്ഥാനാര്‍ഥി നിര്‍ണയം കഴിഞ്ഞതിന് ശേഷം തീരുമാനിക്കും. നിലവില്‍ പാര്‍ട്ടികള്‍ സ്ഥാനാര്‍ഥികളെ നിര്‍ത്തുന്ന കാര്യത്തില്‍ ചര്‍ച്ച നടന്നുവരികയാണ്. ചര്‍ച്ചകള്‍ പൂര്‍ത്തിയായതിന് ശേഷം നിലപാട് അറിയിക്കേണ്ടവരെ അറിയിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
രാഷ്ര്ടീയ കൊലപാതകങ്ങള്‍ അവസാനിപ്പിക്കാന്‍ എല്ലാവരും ഒന്നിച്ച് നില്‍ക്കണം. വിദ്വേഷത്തിന്റെ പേരില്‍ കൊല നടത്തുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്നും കാന്തപുരം കൂട്ടിച്ചേര്‍ത്തു. അവശത അനുഭവിക്കുന്നവരെ സഹായിക്കാന്‍ നാം മുന്നിട്ടിറങ്ങണം. ഭക്ഷണമടക്കം നല്‍കാന്‍ നമുക്ക് ബാധ്യതയുണ്ടെന്നും നാടുകളില്‍ സാമൂഹിക വിരുദ്ധ പ്രവര്‍ത്തങ്ങളില്‍ ഉള്‍പ്പെടുന്നവരെ ബോധവത്കരണത്തിലൂടെ തിരിച്ച് ജീവിതത്തിലേക്ക് കൊണ്ടുവരാന്‍ കഴിയണം. അതിനായി വ്യക്തി, കുടുംബം മഹല്ല് തലങ്ങളില്‍ എല്ലാവിഭാഗം ജനങ്ങളെയും ബോധവത്കരിക്കുന്നതിനായി കര്‍മപദ്ധതികള്‍ ആവിഷ്‌കരിച്ചിട്ടുണ്ട്. ന്യൂസിലാന്‍ഡിലെ പള്ളിയില്‍ കഴിഞ്ഞദിവസമുണ്ടായ വെടിവെപ്പില്‍ ദു:ഖം രേഖപ്പെടുത്തുന്നതായും എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ അധ്യക്ഷ പ്രസംഗത്തില്‍ ചൂണ്ടിക്കാട്ടി. ധാര്‍മിക ബോധമുള്ള പൗരന്മാരെ വളര്‍ത്തി കൊണ്ട് സമൂഹത്തിന് ശക്തി പകരണം. മത സൗഹാര്‍ദവും മത മൈത്രിയും നിലനിര്‍ത്തേണ്ടത് രാജ്യത്തിന് ആവശ്യമാണെന്നും അദ്ദേഹം അറിയിച്ചു. 2019-20 ലെ കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന ഭാരവാഹികളായി കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍(പ്രസിഡന്റ്), സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ബുഖാരി(ജന.സെക്രട്ടറി), എ.പി അബ്ദുല്‍ കരീം ഹാജി ചാലിയം(ഫിനാന്‍സ് സെക്രട്ടറി) എന്നിവരെ തെരഞ്ഞെടുത്തു.

Sharing is caring!