യു.ഡി.എഫ് കൊണ്ടു വന്ന വന്‍കിട കുടിവെള്ള പദ്ധതികള്‍ മതി ഈ വേനല്‍കാലത്ത് മുന്നണിക്ക് വോട്ടു ലഭിക്കാന്‍:കുഞ്ഞാലിക്കുട്ടി

യു.ഡി.എഫ് കൊണ്ടു വന്ന വന്‍കിട  കുടിവെള്ള പദ്ധതികള്‍ മതി ഈ  വേനല്‍കാലത്ത് മുന്നണിക്ക്  വോട്ടു ലഭിക്കാന്‍:കുഞ്ഞാലിക്കുട്ടി

മലപ്പുറം : മതേതര സഖ്യത്തിനെതിരെ സ്ഥാനാര്‍ഥിയെ നിര്‍ത്തി ബി.ജെ.പിയെ സഹായിക്കുന്ന നിലപാടാണ് ദേശീയ രാഷ്ട്രീയത്തില്‍ സി.പി.എം സ്വീകരിക്കുന്നതെന്ന് പി.കെ കുഞ്ഞാലിക്കുട്ടി എം.പി ആരോപിച്ചു. വേങ്ങര ഊരകത്ത് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു. പലയിടങ്ങളിലും ഇത്തരത്തില്‍ മത്സരത്തിന് കളമൊരുങ്ങിയിട്ടുണ്ട്. കോണ്‍ഗ്രസിനും മതേതര കക്ഷികള്‍ക്കും എതിരായി ഒരിടത്ത് പോലും മുസ്ലിംലീഗ് മത്സരിക്കില്ല. നിലവിലെ സാഹചര്യത്തില്‍ മതേതര വോട്ടുകള്‍ ഭിന്നിക്കാതെ നോക്കേണ്ടത് ഒരോ ഇന്ത്യന്‍ പൗരന്റേയും കടമയാണ്.
ജനാധിപത്യത്തെ തന്നെ വെല്ലുവിളിച്ചാണ് എല്‍.ഡി.എഫ് ഇത്തവണ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്. എല്‍.ഡി.എഫിന്റെ ഈ പരീക്ഷണം വിനാശകരമാണ്. എല്‍.ഡി.എഫിനെ കാത്തിരിക്കുന്നത് വലിയ പരാജയമാണ്. കേരള കോണ്‍ഗ്രസിലെ നിലവിലെ പ്രശ്നങ്ങള്‍ രമ്യമായി പരിഹരിക്കും. വിഷയത്തില്‍ യു.ഡി.എഫ് നേതാക്കളുമായി ആശയ വിനിമയം നടത്തുന്നുണ്ട്. പാര്‍ട്ടിക്കുള്ളില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ പൊങ്ങിവന്നു. ജനാധിപത്യ സംവിധാനത്തില്‍ ഇതെല്ലാം സര്‍വ്വ സാധാരണമാണ്. അടുത്ത ദിവസങ്ങളില്‍ അതിന് പരിഹാരം കാണാന്‍ സാധിക്കും. എല്ലാവര്‍ക്കും സ്വീകാര്യമായ നിലയില്‍ പ്രശ്നങ്ങള്‍ അവസാനിപ്പിക്കും. യു.ഡി.എഫ് എന്ന സ്പിരിറ്റില്‍ എല്ലാകക്ഷികളുമുണ്ടെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
വികസനമാണ് യു.ഡി.എഫ് മുന്നോട്ട് വെക്കുന്നത്. യു.ഡി.എഫ് കൊണ്ടു വന്ന വന്‍കിട കുടിവെള്ള പദ്ധതികള്‍ മതി ഈ വേനല്‍കാലത്ത് മുന്നണിക്ക് വോട്ടു ലഭിക്കാന്‍. വേങ്ങരയിലെ ബാക്കിക്കയം റഗുലേറ്റര്‍ കംബ്രിഡിജ് അടക്കമുള്ള പദ്ധതികള്‍ ഇതിനുദാഹരണമാണ്. കാലങ്ങളായി കുടിവെള്ള ക്ഷാമം അനുഭവിച്ച പ്രദേശങ്ങള്‍ക്കാണ് ഇത് വഴി ദാഹജലമെത്തുന്നത്. ഇത്തരം വികസനങ്ങള്‍ ഒന്നു പോലും സി.പി.എമ്മിന് പറയാനുണ്ടാവില്ല. 17ന് മലപ്പുറത്ത് നടക്കുന്ന മണ്ഡലം കണ്‍വന്‍ഷനോട് കൂടെ മലപ്പുറം മണ്ഡലത്തിലെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ സജീവമാകും. 18ന് പൊന്നാനിയിലും കണ്‍വന്‍ഷന്‍ നടക്കും. സംസ്ഥാനത്തെ മുഴുവന്‍ മണ്ഡലങ്ങളിലേയും പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കേണ്ടത് പാര്‍ട്ടി നേതാവെന്ന നിലയില്‍ തന്റെ ചുമതലയാണെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിചേര്‍ത്തു.

Sharing is caring!