തിരഞ്ഞെടുപ്പ് വരുമ്പോള്‍ സി.പി.എം ജാതി-മത രാഷ്ട്രീയം കളിക്കുന്നു, മലപ്പുറം ജില്ലയില്‍ ഒരു ഹിന്ദു സ്ഥാനാര്‍ഥിയെ നിര്‍ത്താത്തത് ഇതിന്റെ ഉദാഹരണം: ബി.ജെ.പി വക്താവ് ബി ഗോപാലകൃഷ്ണന്‍

തിരഞ്ഞെടുപ്പ് വരുമ്പോള്‍ സി.പി.എം  ജാതി-മത രാഷ്ട്രീയം കളിക്കുന്നു, മലപ്പുറം ജില്ലയില്‍ ഒരു ഹിന്ദു സ്ഥാനാര്‍ഥിയെ  നിര്‍ത്താത്തത് ഇതിന്റെ ഉദാഹരണം: ബി.ജെ.പി വക്താവ് ബി ഗോപാലകൃഷ്ണന്‍

മലപ്പുറം: തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പാര്‍ട്ടില്‍ ഭിന്നതയില്ലെന്ന് ബി.ജെ.പി വക്താവ് ബി ഗോപാലകൃഷ്ണന്‍. പാര്‍ട്ടിയില്‍ വ്യത്യസ്ത അഭിപ്രായങ്ങളുണ്ടാവാം. എന്നാല്‍ കേന്ദ്ര നേതൃത്വം എടുക്കുന്ന തീരുമാനം സംസ്ഥാന ഘടകം അംഗീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. മലപ്പുറത്ത് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ ആര്‍ എസ് എസ് ഇടപെടലുണ്ടോയെന്ന ചോദ്യത്തിന് ആര്‍ എസ് എസ് ആശയങ്ങള്‍ ബി ജെ പി അംഗീകരിക്കുന്നുണ്ട്. എന്നാല്‍ സംഘടനാ കാര്യങ്ങളിലും സ്ഥാനാര്‍ഥി നിര്‍ണയങ്ങളിലും തീരുമാനം ബി ജെ പിയുടേതാണ്. സംസ്ഥാനത്ത് പാര്‍ലിമെന്റ് തിരഞ്ഞെടുപ്പില്‍ ബി ജെ പി അക്കൗണ്ട് തുറക്കുമെന്ന് പ്രത്യാശ പ്രകടിപ്പിച്ചു.

ശബരിമല വിഷയത്തില്‍ സംസ്ഥാന സര്‍ക്കാറിന്റെ വീഴ്ച ബി ജെ പിക്ക് ലഭിക്കുന്ന വോട്ടില്‍ പ്രതിഫലിക്കും. വിശ്വാസികളോട് അന്തസായ ക്രൂരത സി പി എം കാണിച്ചപ്പോള്‍ കോണ്‍ഗ്രസ് ഒളിച്ചു നിന്ന് വിശ്വാസികളെ പിന്നില്‍ നിന്ന് വഞ്ചിക്കുകയായിരുന്നെന്ന്് അദ്ദേഹം കുറ്റപ്പെടുത്തി. പൊതുവെ നവോത്ഥാനം സംസാരിക്കുന്ന സി പി എം തിരഞ്ഞെടുപ്പ് വരുമ്പോള്‍ ജാതി-മത രാഷ്ട്രീയം കളിക്കുകയാണ്. മലപ്പുറം ജില്ലയില്‍ ഒരു ഹിന്ദു സ്ഥാനാര്‍ഥിയെ നിര്‍ത്താത്തത് ഇതിന്റെ ഉദാഹരണമാണ്. സി പി എം-കോണ്‍ഗ്രസ് ഒളിസേവയാണ് കേരളത്തില്‍ നടക്കുന്നതെന്നും ആക്ഷേപമുന്നയിച്ചു. കയ്യേറ്റക്കാരുടെയും ബൂര്‍ഷ്വാസികളെയുമാണ് സി പി എം സ്ഥാനാര്‍ഥികളാക്കിയെന്നതിന് തെളിവാണ് പൊന്നാനിയിലെ പി വി അന്‍വറിന്റെ സ്ഥാനാര്‍ഥിത്വം. മാവോയിസ്റ്റ് ജലീലിനെ വെടിവെച്ചു കൊന്നത് സംബന്ധിച്ച് അവര്‍ക്ക് അനുകൂല നിലപാടെടുക്കുന്ന സി പി ഐ നയം വ്യക്തമാക്കണം. കേരളത്തില്‍ മാവോയിസ്റ്റുകള്‍ക്ക് മനുഷ്യാവകാശമില്ല എന്നതും സംബന്ധിച്ച് സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പ്രതികരിക്കണമെന്ന് അദ്ദേഹം വ്യക്തമാക്കി. കമ്യൂണിസ്റ്റ് രാജ്യങ്ങള്‍ മാത്രമല്ല, കമ്യൂണിസ്റ്റ് കുടുംബങ്ങളും തകരുകയാണ്. കൊല്ലപ്പെട്ട മാവോയിസ്റ്റിന്റെ പിതാവ് കമ്യൂണിസത്തെ നെഞ്ചേറ്റിയയാളാണ്. ഇത് മനസിലാക്കിയാണ് കേരളത്തിലെ സി പി എം നേതാക്കള്‍ മക്കളെ ഡി വൈ എഫ് ഐയുടെ കൊടിപിടിപ്പിച്ചു വിടാത്തതെന്നും ആരോപണം ഉന്നയിച്ചു. ബി ജെ പി സ്ഥാനാര്‍ഥികളെ ഉടന്‍ പ്രഖ്യാപിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Sharing is caring!