വേങ്ങരയില്‍ ഓട്ടോയില്‍ കഞ്ചാവ്‌വെച്ച് യുവാവിനെ കുടുക്കിയ സംഭവം: സൂത്രധാരന്‍ പിടിയില്‍

നിലമ്പൂര്‍: വേങ്ങര കാരാത്തോട് സ്വദേശിയായ ഓട്ടോ ഡ്രൈവറെ രണ്ട് കിലോ കഞ്ചാവുമായി പിടികൂടിയ സംഭവത്തിലെ സൂത്രധാരന്‍ നിലമ്പൂര്‍ പോലീസിന്റെ പിടിയിലായി. വേങ്ങര കാരാത്തോട് പാണ്ടിക്കടവത്ത് അബു താഹിര്‍ (35) ആണ് പിടിയിലായത്. കഴിഞ്ഞ വര്‍ഷം ജൂണ്‍ 22ന് പുലര്‍ച്ചെയായിരുന്നു സംഭവം. മുന്‍പ് ഇത്തരത്തിലുള്ള ഒരു കേസിലും പെടാത്ത യുവാവ് കഞ്ചാവ് കേസില്‍ അകപ്പെട്ടത് നാട്ടില്‍ ചര്‍ച്ചയായിരുന്നു. തുടക്കത്തില്‍ തന്നെ പോലീസിനും ഇതില്‍ സംശയമുണ്ടായിരുന്നു. വേങ്ങരയിലെ യുണൈറ്റഡ് ക്ലബ്ബ് സംഘടിപ്പിച്ച ഫുട്ബോള്‍ മത്സരവുമായി ബന്ധപ്പെട്ട് ഇരുവിഭാഗങ്ങള്‍ തമ്മില്‍ അടിപിടിയും വാക്ക് തര്‍ക്കവുമുണ്ടായിരുന്നു. മറു ചേരിയിലുള്ള യുവാവിനെ കുടുക്കാന്‍ മണ്ണ്-മണല്‍-ക്വാറി ഇടപാട് നടത്തുന്ന അബു താഹിര്‍ മുന്നിട്ടിറങ്ങുകയായിരുന്നു. ഇരുവിഭാഗങ്ങള്‍ തമ്മില്‍ അടിപിടിയും വഴക്കും സാധാരണയായിരുന്നു.
വേങ്ങര എസ്.ഐക്ക് വന്ന ഫോണ്‍ കോളിന്റെ അടിസ്ഥാനത്തില്‍ നടത്തിയ തിരച്ചിലിലാണ് കഞ്ചാവ് കണ്ടെത്തിയത്. എസ്.ഐ.ക്ക് വിവരം നല്‍കിയത് അബുതാഹിര്‍ ആയിരുന്നു. അന്ന് തന്നെ ഉന്നത പോലീസ് ഉദ്യോഗസ്ഥരെയും പരിചയക്കാരായ മറ്റ് പോലീസുകാരെയും വിളിച്ച് ഇതേ വിവരം നല്‍കിയിരുന്നു. അറസ്റ്റിലായ ഫാജിദ് എന്ന യുവാവിനെ വടകര എന്‍ഡിപിഎസ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തിരുന്നു. യുവാവിനെ ചതിയില്‍ പെടുത്തിയതാകാം എന്ന നിഗമനത്തില്‍ കോടതി സംശയത്തിന്റെ ആനുകൂല്യത്തില്‍ ജാമ്യത്തില്‍ വിട്ടു. ജാമ്യത്തിലിറങ്ങിയ ശേഷം യുവാവ് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് സംഭവത്തിന്റെ സൂത്രധാരന്‍ പിടിയിലാകുന്നത്. ഇതിനായി നാട്ടുകാര്‍ പ്രത്യേകം കമ്മിറ്റി രൂപവത്കരിച്ചിരുന്നു. മാധ്യമങ്ങളില്‍ വാര്‍ത്തയായതോടെ അന്വേഷണ ചുമതല പെരിന്തല്‍മണ്ണ ഡിവൈഎസ്പി എം.പി.മോഹനചന്ദ്രന് കൈമാറി. അന്വേഷണത്തില്‍ യുവാവ് നിരപരാധിയാണെന്ന് കണ്ടതോടെ കേസില്‍ നിന്ന് ഒഴിവാക്കാന്‍ കോടതിക്ക് റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തു. വേങ്ങരയിലെയും പരിസരങ്ങളിലെയും സിസിടിവി ദൃശ്യങ്ങളും എസ്ഐക്ക് വിവരം നല്‍കിയ അബു താഹിറിന്റെയും സുഹൃത്തുക്കളുടെയും മൊബൈല്‍, ഫേസ്ബുക്ക്, വാട്സാപ്പ് സന്ദേശങ്ങളും നിരീക്ഷിച്ചു. സംഭവ സമയത്ത് ക്ലബ്ബിന്റെ പരിസരത്ത് ഓട്ടോ നിര്‍ത്തി ഫാജിദ് ഫുട്ബോള്‍ മത്സരം കണ്ടിരിക്കെ രണ്ട് യുവാക്കള്‍ ക്ലബ്ബിന്റെ അടുത്തേക്ക് കവര്‍ തൂക്കിപ്പിടിച്ച് വരുന്നതിന്റെ ദൃശ്യങ്ങള്‍ കണ്ടെത്തി. കഴിഞ്ഞ ഡിസംബറില്‍ വേങ്ങര സ്വദേശികളായ ആലമ്പറ്റ ഭരതന്‍(35), ചക്കിങ്ങത്തൊടി കബീര്‍(28) എന്നിവരെ അറസ്റ്റ് ചെയ്ത് റിമാന്‍ഡിലാക്കി. ഇതോടെ പ്രധാന സൂത്രധാരനായ അബു താഹിര്‍ ഒളിവില്‍ പോകുകയായിരുന്നു.
മൂന്ന് മാസത്തോളം ഒളിവില്‍ കഴിഞ്ഞ അബുതാഹിര്‍ ഹൈക്കോടതിയില്‍ നിന്ന് മുന്‍കൂര്‍ ജാമ്യവും നേടിയിരുന്നു. കോടതി നിര്‍ദ്ദേശ പ്രകാരം അന്വേഷണ ഉദ്യോഗസ്ഥനായ എം.പി.മോഹനചന്ദ്രന്റെ മുന്നില്‍ ഇന്നലെ കീഴടങ്ങുകയായിരുന്നു. ചോദ്യം ചെയ്ത ശേഷം അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചു. മൂന്ന് മാസക്കാലം ആഴ്ച്ചയില്‍ ഒരു ദിവസം ഡിവൈഎസ്പി മുന്‍പാകെ ഹാജരാകാനും ഒരു ലക്ഷം രൂപ വീതം രണ്ട് ആള്‍ ജാമ്യത്തിലുമാണ് കോടതി മുന്‍കൂര്‍ ജാമ്യമനുവദിച്ചത്. പാസ്പോര്‍ട്ട് കോടതിയില്‍ ഹാജരാക്കാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്. തൃശ്ശൂര്‍ റെയിഞ്ച് ഐ.ജി.ക്ക് നാട്ടുകാര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം. ഡിവൈഎസ്പിയെ കൂടാതെ എസ്ഐ ആന്റണി, എഎസ്ഐമാരായ സി.പി.മുരളി, സി.പി.സന്തോഷ്, എം.അസൈനാര്‍, സതീഷ് കുമാര്‍, സിപിഒമാരായ കൃഷ്ണകുമാര്‍, മനോജ്, എന്‍.പി.സുനില്‍, പ്രദീപ്, ശശികുമാര്‍ തിരുവാലി എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
RECENT NEWS

പി സി ജോര്‍ജിനെതിരെ യൂത്ത് ലീഗ് മുഖ്യമന്ത്രിക്ക് പരാതി നല്കി
മലപ്പുറം: വര്‍ഗീയ പരാമര്‍ശത്തില്‍ ബിജെപി നേതാവ് പി.സി ജോര്‍ജിനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് യൂത്ത് ലീഗ് പരാതി നല്കി. പരാതി നല്‍കിയിട്ടും പാലാ പൊലീസ് കേസെടുക്കുന്നില്ലെന്ന് മുഖ്യമന്ത്രിയെ അറിയിച്ചു. കാസയുടെ വര്‍ഗീയ ഇടപെടലും [...]