സൈബര്‍ തട്ടിപ്പ് കേസ് : ടീം ലീഡറായ കാമറൂണ്‍ സ്വദേശിയെ മഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തു

സൈബര്‍ തട്ടിപ്പ് കേസ് :  ടീം ലീഡറായ കാമറൂണ്‍  സ്വദേശിയെ മഞ്ചേരി പോലീസ്  അറസ്റ്റ് ചെയ്തു

മലപ്പുറം: ഹൈടെക് സാങ്കേതിക വിദ്യകളുപയോഗിച്ച് വിവിധ രീതിയിലുള്ള ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ നടത്തിവരികയായിരുന്ന കാമറൂണ്‍ നോര്‍ത്ത് വെസ്റ്റ് റീജ്യന്‍ സ്വദേശിയായ മൈക്കിള്‍ ബൂന്‍വി ബോന്‍വ (29 വയസ്സ്) എന്നയാളെ മഞ്ചേരി പോലീസ് കഴിഞ്ഞ ദിവസം പുലര്‍ച്ചെ ഹൈദരാബാദില്‍ നിന്നും അറസ്റ്റ് ചെയ്തത്.

പ്രതിയുടെ താമസസ്ഥലം രഹസ്യമായി ലൊക്കേറ്റ് ചെയ്ത ശേഷം പുലര്‍ച്ചെ നടത്തിയ ഓപ്പറേഷനിലൂടെയാണ് പ്രതിയെ കണ്ടെത്താന്‍ സാധിച്ചത്.

ഇതേ കേസിലെ കാമറൂണ്‍ സ്വദേശികളായ രണ്ട് പേരെ കഴിഞ്ഞ മാസം മഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

ഇടക്കിടെ താമസസ്ഥലം മാറ്റുന്ന പ്രതിയെ കണ്ടെത്താന്‍ വളരെ പ്രയാസമായിരുന്നു. മെഡിക്കല്‍ വിസയിലാണ് പ്രതി ഇന്ത്യയില്‍ വന്നത്. എന്നാല്‍ പ്രതി ബന്ധപ്പെട്ട ഫോറീനേഴ്‌സ് ബ്രാഞ്ചില്‍ രജിസ്റ്റര്‍ ചെയ്യുകയോ വിസ പുതുക്കുകയോ ചെയ്യാതെ അനധികൃതമായി രാജ്യത്ത് തങ്ങുകയായിരുന്നു.

ഇതോടെ ഓണ്‍ലൈന്‍ തട്ടിപ്പ് കേസില്‍ മഞ്ചേരി പോലീസ് സ്റ്റേഷനില്‍ കഴിഞ്ഞ ആറ് മാസത്തിനിടെ അറസ്റ്റ് ചെയ്യുന്ന പ്രതികളുടെ എണ്ണം എട്ടായി.

കേസിനാസ്പദമായ സംഭവം
മഞ്ചേരിയിലെ ഒരു സ്ഥാപനത്തിന്റെ പേരും റസീപ്റ്റുകളും വെബ്‌സൈറ്റും മറ്റും ഉപയോഗിച്ച് ആരോ വിവിധ ഉത്പന്നങ്ങള്‍ വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന് പറഞ്ഞ് ഇതര സംസ്ഥാനത്തിലെ ഒരാള്‍ പരാതിക്കാരനെ ബന്ധപ്പെട്ടതിനെ തുടര്‍ന്ന് നല്‍കിയ കേസിന്റെ അന്വേഷണത്തിലാണ് പ്രതി പിടിയിലാകുന്നത്.

പ്രതികളില്‍ നിന്നും തട്ടിപ്പിനുപയോഗിക്കുകയായിരുന്ന മൊബൈല്‍ ഫോണുകള്‍, സിം കാര്‍ഡുകള്‍, റൂട്ടറുകള്‍, ലാപ്‌ടോപ്പുകള്‍ തുടങ്ങി നിരവധി സാധനങ്ങള്‍ പിടിച്ചെടുത്തിട്ടുണ്ട്.

ഇതര സംസ്ഥാനങ്ങളിലുള്ളവരും, മറ്റ് രാജ്യക്കാരും ഇവരുടെ തട്ടിപ്പിനിരയായിട്ടുണ്ടെന്ന് സൂചനകള്‍ ലഭിച്ചിട്ടുണ്ട്.

മലപ്പുറം ജില്ലാ പോലീസ് മേധാവി പ്രതീഷ് കുമാറിന്റെ നിര്‍ദ്ദേശപ്രകാരം ഡി.വൈ.എസ്.പി ജലീല്‍ തോട്ടത്തില്‍, സിഐ എന്‍.ബി. ഷൈജു, എസ്‌ഐ ജലീല്‍ കറുത്തേടത്ത് എന്നിവരുടെ മേല്‍നോട്ടത്തില്‍ സൈബര്‍ ഫോറന്‍സിക് ടീം അംഗം എന്‍.എം. അബ്ദുല്ല ബാബു, സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീം അംഗങ്ങളായ ടി.പി. മധുസൂദനന്‍, ഹരിലാല്‍, ലിജിന്‍, ഷഹബിന്‍ എന്നിവരാണ് ഹൈദരാബാദില്‍ നിന്നും പ്രതികളെ അറസ്റ്റ് ചെയ്തത്.
പ്രതിയെ മഞ്ചേരി കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.

Sharing is caring!